ബുധനാഴ്‌ച, ഒക്‌ടോബർ 07, 2009

ഇവരാണ് തൊഴിലാളികള്‍

സിഐടിയു 'അട്ടിമറി' പൊലീസിനു നേരെയും; ലോഡ് ഇറക്കാതെ ലോറി തിരിച്ചയച്ചു
കോഴിക്കോട്: പൊലീസുകാരുടെ കുടുംബങ്ങള്‍ക്കു വിതരണം ചെയ്യാന്‍ പൊലീസ് ക്ളബില്‍ കൊണ്ടുവന്ന കംപ്യൂട്ടറുകള്‍ ലോറിയില്‍നിന്ന് ഇറക്കാന്‍ ചുമട്ടു തൊഴിലാളികള്‍ വന്‍തുക അട്ടിമറിക്കൂലി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു ലോഡ് ഇറക്കാതെ പൊലീസ് ലോറി മടക്കി അയച്ചു. ഇന്നലെ രാവിലെ പൊലീസ് ക്ളബ് കോംപൌണ്ടിനുള്ളില്‍ ലോഡിറക്കാനുള്ള ശ്രമമാണു ചുമട്ടു തൊഴിലാളികള്‍ തടഞ്ഞത്. തുടക്കത്തില്‍ പൊലീസുകാര്‍ ഇറക്കിയ പത്തു ബോക്സുകള്‍ക്കു തൊഴിലാളികള്‍ അട്ടിമറിക്കൂലി ഇൌടാക്കുകയും ചെയ്തു. ഏറെ നേരം പൊലീസ് ക്ളബിനു മുന്നില്‍ ഇതേച്ചൊല്ലി പൊലീസും ചുമട്ടു തൊഴിലാളികളും തമ്മില്‍ വാഗ്വാദവും നടന്നു.

ഇന്നലെ രാവിലെ പതിനൊന്നിനാണു സിറ്റി പൊലീസ് എംപ്ളോയീസ് കോ-ഒാപ്പറേറ്റീവ് സൊസൈറ്റി അംഗങ്ങള്‍ക്കു വായ്പ അടിസ്ഥാനത്തില്‍ വിതരണം ചെയ്യാനുള്ള 100 കംപ്യൂട്ടറുകളുമായി ലോറിയെത്തിയത്. സൊസൈറ്റി ഭാരവാഹികളായ പൊലീസുകാരും കംപ്യൂട്ടര്‍ വിതരണക്കാരും ചേര്‍ന്നു പെട്ടികള്‍ താഴെയിറക്കിത്തുടങ്ങി. അര മണിക്കൂറിനുള്ളില്‍ സ്ഥലത്തെത്തിയ സിഐടിയു തൊഴിലാളികള്‍ ലോഡ് ഇറക്കുന്നതു തടഞ്ഞു. തുടര്‍ന്നുള്ള പെട്ടികള്‍ തങ്ങളിറക്കുമെന്നും നേരത്തെ ഇറക്കിയവയ്ക്ക് അട്ടിമറിക്കൂലി നല്‍കണമെന്നും അറിയിച്ചു.

എന്നാല്‍ വാഹനം കോംപൌണ്ടിനുള്ളിലായതിനാല്‍ സാധനം തങ്ങളിറക്കുമെന്ന നിലപാടില്‍ പൊലീസ് ഉറച്ചു നിന്നു. തൊഴിലാളികള്‍ വഴങ്ങിയില്ല. പെട്ടിക്ക് 15 രൂപ വീതം കൂലി നല്‍കണമെന്നായിരുന്നു തൊഴിലാളികളുടെ
ആവശ്യം. ആകെയുള്ള 200 പെട്ടികള്‍ ഇറക്കാന്‍ 3000 രൂപ നല്‍കേണ്ടി വരുമെന്നു കണക്കു കൂട്ടിയ പൊലീസ് സാധനം ഇറക്കുന്നില്ലെന്നും ലോറി മടക്കി വിടുകയാണെന്നും അറിയിച്ചു.

താഴെയിറക്കിയ 10 ബോക്സുകള്‍ക്ക് 15 രൂപ വീതം അട്ടിമറിക്കൂലി നല്‍കി ബാക്കിയുള്ള കംപ്യൂട്ടറുകളുമായി ലോറി കമ്മിഷണര്‍ ഒാഫിസ് കോംപൌണ്ടിലേക്കു മാറ്റി. ഇതിനിടെ കസബ സിഐയുടെ നേതൃത്വത്തില്‍ തൊഴിലാളികളുമായി അനുരഞ്ജന ചര്‍ച്ചയ്ക്കു ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്നു കംപ്യൂട്ടര്‍ വിതരണക്കാരുടെ എരഞ്ഞിപ്പാലത്തെ ഗോഡൌണില്‍ ലോറി തിരികെയെത്തി ലോഡിറക്കുകയായിരുന്നു.
കടപ്പാട് - മനോരമ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ