വെള്ളിയാഴ്‌ച, ഏപ്രിൽ 17, 2009

തിരുവനന്തപുരം നഗരത്തില്‍ വോട്ടിംഗ് ശതമാനം കുറവ്


അനന്തപുരി അവധി ആഘോഷിച്ചു; പോളിംഗ്‌ ശതമാനം ഇടിഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ മുമ്പെങ്ങുമില്ലാത്ത രീതിയില്‍ പോളിംഗ്‌ ശതമാനം ഗണ്യമായി കുറഞ്ഞതു രാഷ്‌ട്രീയ പാര്‍ട്ടികളുടെ കണക്കൂ കൂട്ടല്‍ തെറ്റിച്ചു.

സംസ്‌ഥാനത്തെ ഏറ്റവും കുറഞ്ഞ പോളിംഗാണ്‌ തിരുവനന്തപുരത്തേത്‌. നഗരത്തിലെ 60 ശതമാനത്തിലേറെ സമ്മതിദായകര്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. ഇത്‌ സംസ്‌ഥാനത്തെ ശരാശരി പോളിംഗ്‌ ശതമാനം കുറയാന്‍ ഇടയാക്കി.

മണ്ഡലത്തിലെ പകുതിയോളം പേര്‍ വിട്ടുനിന്നത്‌ ഫലത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ്‌ പ്രമുഖ രാഷ്‌ട്രിയ പാര്‍ട്ടികള്‍. മണ്ഡല പുനര്‍നിര്‍ണ്ണയത്തിനു ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലെ വോട്ടിംഗ്‌ രീതിയിലെ മാറ്റവും രാഷ്‌ട്രീയകക്ഷികളെ ചിന്താക്കുഴപ്പത്തിലാക്കുന്നു. മണ്ഡലത്തില്‍ കൂടുതലായുള്ള മദ്ധ്യവര്‍ഗക്കാരുടെ വിട്ടുനില്‍ക്കലാണ്‌ തിരുവനന്തപുരത്ത്‌ സംഭവിച്ചിരിക്കുന്നതെന്നാണ്‌ പ്രാഥമിക വിലയിരുത്തല്‍.

നഗരം ഉള്‍ക്കൊള്ളുന്ന തിരുവനന്തപുരം മണ്ഡലത്തിലാണ്‌ ഏറ്റവും കുറഞ്ഞ പോളിംഗ്‌. തിരുവനന്തപുരം മണ്ഡലത്തില്‍ മൊത്തം വോട്ടര്‍മാരുടെ മൂന്നിലൊന്നു മാത്രമാണ്‌ ഇന്നലെ പോളിംഗ്‌ സ്‌റ്റേഷനുകളിലെത്തിയത്‌.

പതിവിനു വിരുദ്ധമായി, നഗരത്തിലെ ബൂത്തുകളില്‍ വോട്ടിംഗിന്റെ തുടക്കത്തിലുണ്ടായ തിരക്ക്‌ തുടര്‍ന്നുള്ള സമയങ്ങളില്‍ ദൃശ്യമായില്ല. ഉച്ചയ്‌ക്കുശേഷമോ, വൈകിട്ടോ അനുഭവപ്പെടുന്ന തിരക്ക്‌ ഇത്തവണയുണ്ടായില്ല. സര്‍ക്കാര്‍ - സ്വകാര്യ ജീവനക്കാരും ഉന്നത ഉദ്യോഗസ്‌ഥരും കൂടുതലായുള്ള മണ്ഡലമാണിത്‌. വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക്‌ നീണ്ട അവധിയും സര്‍ക്കാര്‍ ഓഫീസുകള്‍ക്കു തുടര്‍ച്ചയായി അവധി ദിവസങ്ങളും ലഭിച്ചതാണ്‌ പലരും വിട്ടുനില്‍ക്കാന്‍ കാരണം.

മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടിയിലെ അടിയൊഴുക്ക്‌, യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥിയോട്‌ ഡി.സി.സിയുടെ നിസഹകരണം, ബി.ജെ.പിയുടെ വര്‍ദ്ധിത വീര്യം, നീലന്‌ നാടാര്‍മാരിലുള്ള സ്വാധീനം, ബി.എസ്‌.പിയുടെ ജനകീയ അടിത്തറ, പി.ഡി.പിയുടെ നിസഹകരണം തുടങ്ങിയ നിരവധി ഘടകങ്ങളിലേക്ക്‌ ചര്‍ച്ച നീണ്ടിട്ടുണ്ട്‌.
കടപ്പാട് - മംഗളം
കണക്കുകൂട്ടലുകള്‍ പൂര്‍ത്തിയാവാത്ത തിരുവനന്തപുരത്ത് 67.17 % പോളിംഗ് നടന്നതായി (കൃത്യമായ കണക്കുകള്‍ക്ക് ഈ ലിങ്ക് അമര്‍ത്തുക) 17-04-09 ന് രാവിലം 5 മണിക്ക് ലഭ്യമാണ്.
പൂര്‍ണരൂപത്തില്‍ വോട്ടിംഗ് ശതമാനം 140 മണ്ഡലങ്ങളിലേയും പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം ജില്ലയുടെ വോട്ടിംഗ് വിവരങ്ങള്‍.