വ്യാഴാഴ്‌ച, മേയ് 14, 2009

എക്‌സിറ്റ്‌ പോള്‍: യു.പി.എ. സഖ്യത്തിന്‌ മുന്‍തൂക്കം

കേരളത്തിലും ബംഗാളിലും ഇടതിന്‌ തിരിച്ചടി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.പി.എ. സഖ്യത്തിന്‌ നേരിയ ഭൂരിപക്ഷം ലഭിക്കുമെന്ന്‌ വിവിധ ചാനലുകള്‍ നടത്തിയ എക്‌സിറ്റ്‌ പോളുകളില്‍ സൂചന. എന്‍.ഡി.എ. സീറ്റുനിലയില്‍ തൊട്ടുപിറകെയുണ്ട്‌. കോണ്‍ഗ്രസ്‌ തന്നെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവും. കേരളത്തിലും പശ്ചിമബംഗാളിലും ഇടതുപക്ഷത്തിന്‌ തിരിച്ചടിയും ചാനലുകള്‍ പ്രവചിക്കുന്നു. അതേസമയം, കേരളത്തില്‍ മുഖ്യമന്ത്രി അച്യുതാനന്ദന്റെ ജനപ്രീതിക്ക്‌ തെല്ലും ഇടിവുണ്ടായിട്ടില്ലെന്ന്‌ സി.എന്‍.എന്‍.-ഐ.ബി.എന്‍. സര്‍വേ ചൂണ്ടിക്കാട്ടുന്നു.

കോണ്‍ഗ്രസ്സിന്‌ ഒറ്റയ്‌ക്ക്‌ 154 സീറ്റുകള്‍ ലഭിക്കുമെന്നാണ്‌ 'ടൈംസ്‌ നൗ' ചാനല്‍ നടത്തിയ എക്‌സിറ്റ്‌ പോള്‍ പറയുന്നത്‌. യു.പി.എ. സഖ്യകക്ഷികള്‍ക്ക്‌ 44 സീറ്റ്‌ ലഭിക്കും. ബി.ജെ.പി.ക്ക്‌ ഒറ്റയ്‌ക്ക്‌ 142-ഉം സഖ്യകക്ഷികള്‍ക്ക്‌ 41-ഉം സീറ്റുകള്‍ ലഭിക്കും. ഇടതുപാര്‍ട്ടികള്‍ക്ക്‌ 38 സീറ്റും മൂന്നാം മുന്നണിക്ക്‌ 112 സീറ്റുമാണ്‌ 'ടൈംസ്‌ നൗ' പ്രവചിക്കുന്നത്‌. ഇതനുസരിച്ച്‌ കേരളത്തില്‍ യു.ഡി.എഫിന്‌ പതിനഞ്ചും ഇടതുപക്ഷത്തിന്‌ അഞ്ചും സീറ്റുകളാണ്‌ ലഭിക്കുക. പശ്ചിമ ബംഗാളില്‍ ഇടതിന്റെ മേധാവിത്വം 35 സീറ്റുകളില്‍നിന്ന്‌ 24 സീറ്റുകളിലേക്കു താഴുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അവിടെ കോണ്‍ഗ്രസ്‌ അഞ്ചും തൃണമൂല്‍ കോണ്‍ഗ്രസ്‌ 12-ഉം ബി.ജെ.പി. ഒന്നും സീറ്റ്‌ നേടുമെന്ന്‌ അവര്‍ പറയുന്നു. ഡാര്‍ജിലിങ്‌ മണ്ഡലത്തില്‍ ജസ്വന്ത്‌ സിങ്‌ വിജയിക്കുമെന്നാണ്‌ പ്രവചനം. ബിഹാറിലാണ്‌ യു.പി.എ.ക്ക്‌ വന്‍ തിരിച്ചടിയുണ്ടാവുക. ഇവിടെ ജെ.ഡി.യു. 19 സീറ്റും സഖ്യകക്ഷിയായ ബി.ജെ.പി. പത്തു സീറ്റും ഇടതുപക്ഷം ഒരു സീറ്റും നേടുമ്പോള്‍ കോണ്‍ഗ്രസ്‌ മൂന്ന്‌ സീറ്റിലേക്കും ആര്‍.ജെ.ഡി.-എല്‍.ജെ.പി. സഖ്യം ആറു സീറ്റിലേക്കും താഴും. യു.പി.യില്‍ എസ്‌.പി. കഴിഞ്ഞ തവണത്തെ 35 സീറ്റുകളില്‍നിന്ന്‌ 23 സീറ്റിലേക്കു താഴുമെന്നും ബി.എസ്‌.പി. 27 സീറ്റുകള്‍ നേടുമെന്നും കോണ്‍ഗ്രസ്‌ 13 സീറ്റുകളും ബി.ജെ.പി. സഖ്യം 17 സീറ്റുകളും നേടുമെന്നുമാണ്‌ പ്രവചനം.

സി.എന്‍.എന്‍.-ഐ.ബി.എന്നിന്റെ പ്രവചനമനുസരിച്ച്‌ കേരളത്തില്‍ മൂന്നു ശതമാനം വോട്ടുകള്‍ യു.ഡി.എഫിന്‌ അനുകൂലമായിട്ടുണ്ട്‌. എന്നാല്‍ ഇത്‌ എല്‍.ഡി.എഫിന്‌ കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന്‌ അവര്‍ കണക്കുകൂട്ടുന്നു. മുസ്‌ലിം വോട്ടുകളെ ഫലപ്രദമായി സ്വാധീനിക്കാന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞില്ലെന്നും മഅദനി ബന്ധം ഗുണമുണ്ടാക്കിയില്ലെന്നും ഐ.ബി.എന്‍. വിലയിരുത്തുന്നു. ബി.ജെ.പി. വോട്ടുകളില്‍ കേരളത്തിലുണ്ടായ ഇടിവ്‌ കോണ്‍ഗ്രസ്സിനു പ്രയോജനമാകുമെന്നും ലാവലിന്‍ അഴിമതി വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടെന്നും അവര്‍ സൂചിപ്പിക്കുന്നു. 34 ശതമാനം പേരും മുഖ്യമന്ത്രിസ്ഥാനത്തേക്ക്‌ വി.എസ്സിനെ അനുകൂലിക്കുമ്പോള്‍ ഒരു ശതമാനം മാത്രമാണ്‌ പിണറായി വിജയനെ അനുകൂലിക്കുന്നത്‌. ഉമ്മന്‍ ചാണ്ടിയെ 20 ശതമാനം പേര്‍ പിന്താങ്ങുമ്പോള്‍ ആറു ശതമാനം പേര്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണിയെ തത്‌സ്ഥാനത്തേക്ക്‌ പരിഗണിക്കുന്നു. രാജസ്ഥാന്‍, കേരളം, അസം, ആന്ധ്രപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സും ഗുജറാത്ത്‌, മധ്യപ്രദേശ്‌, ജാര്‍ഖണ്ഡ്‌, കര്‍ണാടക സംസ്ഥാനങ്ങളില്‍ ബി.ജെ.പി.യും വ്യക്തമായ മുന്നേറ്റമുണ്ടാക്കും.

'ഹെഡ്‌ലൈന്‍സ്‌ ടുഡേ' ചാനലിന്റെ സര്‍വേപ്രകാരം യു.പി.എ. സഖ്യത്തിന്‌ 191-ഉം ബി.ജെ.പി. സഖ്യത്തിന്‌ 180-ഉം സീറ്റുകള്‍ ലഭിക്കും. ഇടതുപക്ഷം 38 സീറ്റുകളിലും ബി.എസ്‌.പി.യടങ്ങുന്ന മൂന്നാം മുന്നണി 134 സീറ്റുകളിലും വിജയിക്കും. 'ഇന്ത്യ ടി.വി.'യുടെ പ്രവചനമനുസരിച്ച്‌ യു.പി.എ.ക്ക്‌ 195 സീറ്റുകള്‍ ലഭിക്കും. ആര്‍.ജെ.ഡി., എല്‍.ജെ.പി., എസ്‌.പി. എന്നിവ ചേര്‍ന്ന കുറുമുന്നണികൂടിയായാല്‍ യു.പി.എ.യുടെ ശക്തി 227 ആകാം. എന്‍.ഡി.എ.ക്ക്‌ 189 സീറ്റും മൂന്നാം മുന്നണിക്ക്‌ 113 സീറ്റുമാണ്‌ അവര്‍ പ്രവചിക്കുന്നത്‌. 'ന്യൂസ്‌ എക്‌സും' എ.സി. നീല്‍സനും ചേര്‍ന്നു നടത്തിയ സര്‍വേയില്‍ യു.പി.എ. 199 സീറ്റും എന്‍.ഡി.എ. 191 സീറ്റും നേടുമെന്നാണ്‌ പ്രവചനം. കോണ്‍ഗ്രസ്സിന്‌ 155-ഉം ബി.ജെ.പി.ക്ക്‌ 153 സീറ്റുമാണ്‌ ഒറ്റയ്‌ക്ക്‌ നേടാന്‍ കഴിയുക. ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണിക്ക്‌ 104 സീറ്റാണ്‌ ഇവരുടെ കണക്കൂകൂട്ടല്‍. 'ന്യൂസ്‌ 24' ചാനലും യു.ടി.വി.ഐ.യും യു.പി.എ. സഖ്യത്തിന്‌ നേരിയ ഭൂരിപക്ഷം പ്രവചിച്ചിട്ടുണ്ട്‌.
കടപ്പാട് - മാതൃഭൂമി 14-05-09