ചൊവ്വാഴ്ച, ജൂലൈ 28, 2009

ഫാര്‍മര്‍ ചെറായി ബ്ലോഗേഴ്സ് മീറ്റില്‍



ഞാനും എത്തി ചെറായി മീറ്റിന്
ജൂലൈ 26 ന് രാവിലെ 3.30 ന് ഉണര്‍ന്ന എനിക്ക് പിന്നെ ഉറങ്ങാന്‍ കഴിഞ്ഞില്ല. ദിവസവും അലാറം അടിക്കുന്ന മൊബൈല്‍ ശബ്ദിക്കാതായാലോ എന്നൊരു ഭയം ഉള്ളിന്റെ ഉള്ളില്‍ ഉണ്ടായി എന്ന് പറയുന്നതാവും ശരി. സാധാരണ നാലരക്കെണീല്‍ക്കുന്ന ഞാന്‍ നാലുമണിക്ക് എണീറ്റു. കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് ചായക്ക് വെള്ളം വെച്ചിട്ട് ലോഗിന്‍ ചെയ്തപ്പോള്‍ ആദ്യം കണ്ടത് ഡോ. നാസിന്റെ ഒരു പോസ്റ്റാണ്. അതിലും ഒരു കമെന്റിട്ടപ്പോഴേക്കും വിശ്വപ്രഭയുടെ ചാറ്റ് മെസ്സേജ്. സിബു, ഷിബു തുടങ്ങി എല്ലാപേരെയും അന്വേഷണം അറിയിക്കണം എന്ന്. മറുപടി നല്‍കിയശേഷം ചായകുടി കവിഞ്ഞ് ആദ്യം പശുവിന് കാലിത്തിറ്റ കൊടുത്തു. സാധാരണ എട്ടരക്ക് കൊടുക്കുന്നതാണ്. കറവ നേരത്തേ ആയാല്‍ പാല്‍ തികയില്ല. അഞ്ചു മണിക്ക് അതായത് അരമണിക്കൂര്‍ നേരത്തെ പശുവിനെ കറന്നു. ടോര്‍ച്ച് ലൈറ്റിന്റെ വെളിച്ചത്തില്‍ അവയെ തലേ ദിവസം തന്നെ വൃക്ഷങ്ങളില്ലാത്ത ഭാഗത്ത് കെട്ടുവാനായി തറയില്‍ കുറ്റി അടിച്ചിരുന്നു. അത് കണ്ടുപിടിക്കാന്‍ പോലും പാടുപെട്ടു. പശുക്കളെ കെട്ടിയ ശേഷം കുളികഴിഞ്ഞ് റയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും അതാ നില്‍ക്കുന്നു അങ്കിളിന്റെ ഭാര്യ. അങ്കിള്‍ കാര്‍ പാര്‍ക്ക് ചെയ്യുവാന്‍ പോയതാണെന്നറിഞ്ഞു.

ട്രയിന്‍ റിസര്‍വേഷന്റെ കാര്യം ഞാനറിഞ്ഞതേ ഇല്ല. ശ്രീകണ്ഠകുമാരപിള്ള ഓണ്‍ലൈന്‍ റിസര്‍വേഷനിലൂടെ അപ് ആന്റ് ഡൌണ്‍ റിസര്‍വേഷന്‍ ശരിയാക്കിയിരുന്നു. അങ്ങിനെയാണ് എന്റെ ഇന്റെര്‍നെറ്റ് ബാങ്കിങ്ങിലും ട്രാന്‍സാക്ഷന്‍ ഫെസിലിറ്റിക്ക് അപേക്ഷിച്ച് അത് ലഭ്യമാക്കിയതും. എസ്.ബി.റ്റിയുടെ സൈറ്റില്‍ ബി.എസ്.എന്‍.എല്‍ ബില്ലിന്റെ പേമെന്റും അങ്ങിനെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തു. വിലയേറിയ സമയം ഫോം ഫില്‍ ചെയ്യുവാനും ക്യൂ നില്‍ക്കുവാനും പോകാതെ പത്തുരൂപ കൂടുതല്‍ ഓണ്‍ലൈനായി നല്‍കി റിസര്‍വേഷന്‍ സംഘടിപ്പിക്കാം. യാത്രചെയ്യുമ്പോള്‍ വാലിഡ് ഐഡി കരുതണം എന്നുമാത്രം.

അങ്കിളും ഭാര്യയും ഞാനും വെള്ളായണിയും കമ്പാര്‍ട്ട് മെന്റിന് വെളിയില്‍ സംസാരിച്ച് നില്‍ക്കുമ്പോള്‍ ശ്രീയും എത്തി. ഞങ്ങളെക്കാള്‍ മുമ്പെ ശ്രീ അവിടെ എത്തിയിരുന്നു. എന്താ പറയുക ഇപ്രകാരമാവുമല്ലോ മീറ്റില്‍ പങ്കെടുത്ത പലരുടെയും ആവേശവും അനുഭവവും. വര്‍ക്കല കഴിഞ്ഞപ്പോള്‍ അതേ കമ്പാര്‍ട്ട് മെന്റില്‍ പിന്‍ സീറ്റിലിരുന്ന് വേദ വ്യാന്റെ ഫോണ്‍ ശ്രീക്ക്. എറണാകുളത്തെത്തിയപ്പോഴേക്കും 9-45 കഴിഞ്ഞു.

വെളിയിലിറങ്ങിയപ്പോള്‍ പ്രീ പെയിഡ് ആട്ടോ കൈണ്ടറിന് മുന്നില്‍ വലിയ ക്യൂ. നേരെ നടന്നു റോഡിലൂടെ. കണ്ട ആട്ടോ കളോടെല്ലാം ചോദിച്ചു ഹൈക്കോടതി ജംഗ്ഷന്‍ വരെ പോകാന്‍ ആരും തയ്യാറല്ല. അവസാനം രണ്ട് ആട്ടോകളിലായി ഞങ്ങള്‍ ഹൈക്കോടതി ജംഗ്ഷനില്‍ നിന്ന് ബസ്സില്‍ കയറി ചെറായിയിലേക്ക്. രണ്ടു പ്രാവശ്യം ലതിയെ ഫോണില്‍ വിളിച്ചിട്ടും മറുപടി ഇല്ല. അല്പം കഴിഞ്ഞപ്പോള്‍ ലതിയുടെ ഫോണ്‍ സോറി പറഞ്ഞുകൊണ്ട്. വാക്കിലെ ധൃതി മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. ചെറായിയില്‍ ഇറങ്ങി ആട്ടോ പിടിച്ച് പോന്നാല്‍ മതി എന്ന നിര്‍‌ദ്ദേശവും കിട്ടി.
ശാന്തിയുടെയും സമാധാനത്തിന്റെയും ഒരുമയുടെയും ബൂലോഗകൂട്ടായ്മയുടെയും വേദിയായ ചെറായി യാത്രയ്ക്കിടെ ബസിലിരുന്ന് പകര്‍ത്തിയത്.
26 ന് പകരം 27 ആയിരുന്നു മീറ്റെങ്കില്‍ മഴയില്‍ കുളിച്ചേനെ ബൂലോഗ മീറ്റ്. എന്തായാലും മീറ്റിയവര്‍ ഭാഗ്യവാന്മാര്‍.
ചെറായിയില്‍ ചെന്നപ്പോഴല്ലെ അറിയുന്നത് പാലം പൊളിഞ്ഞു കിടക്കുന്നത് കാരണം കറങ്ങിപോപണം. പതിനൊന്നുമണിക്ക് ഞങ്ങള്‍ മീറ്റ് പന്തലില്‍ എത്തിച്ചേര്‍ന്നു. അപ്പോഴേക്കും പലരും സ്വയം പരിചയപ്പെടുത്തിക്കഴിഞ്ഞിരുന്നു. രജിസ്ട്രേഷന്‍ കൌണ്ടര്‍ സുസജ്ജമായ വരവേല്‍പ്പ് തന്നെ നടത്തി ബ്ലോഗും ഐഡിയും അഡ്രസും എല്ലാം എഴുതി ഒപ്പിട്ട് വാങ്ങി.
അത്തരത്തിലൊന്നിന് തയ്യാറായ ബ്ലോഗര്‍മാര്‍ ഒരുമയുടെ പടിവാതിലില്‍ ഒന്നിക്കുകയായിരുന്നു. എന്നെ കണ്ടയുടന്‍ ഞാനൊരിക്കല്‍‌പ്പോലും നേരിട്ട് കണ്ടിട്ടില്ലാത്ത മണികണ്ഠന്‍ ഓടി വന്ന് ചന്ദ്രേട്ടാ എന്ന ഷേക്ഹാന്റായി. അപ്പുവിനെ കണ്ടിട്ടില്ലെങ്കിലും പരിചയപ്പെടുത്തേണ്ട ആവശ്യമേ ഇല്ല. ചായ പാത്രം ഞാന്‍ കണ്ടില്ല. നേരെ ചെന്ന് സിബുവിന്റെയും കുമാറിന്റെയും അടുത്തിരുന്നു. അയ്യോ എന്നെത്തന്നെ മൈക്ക് എല്‍പ്പിച്ചു പരിചയപ്പെടുത്താന്‍. ഞാനെന്തൊക്കെയോ പറഞ്ഞു. കാരണം അല്പമൊന്നിരുന്ന് മനസ് ശാന്തമാവാനുള്ള അവസരം പോലും തന്നില്ല.
പിന്നീടാണ് ലതി വന്ന് വിളിക്കുന്നത് മറുവശത്ത് വന്ന് ചായ കുടിക്കാന്‍. കണ്ടപ്പോഴെ മനസ് നിറഞ്ഞു. കാരണം ചക്കയുടെ കാലം കഴിഞ്ഞിട്ടും കോട്ടയത്തൂന്ന് കൊണ്ടുവന്ന വരിക്കച്ചക്കയുടെ ചുള ഒരു വലിയ ചരുവം നിറയെ, കൂടാതെ ചക്കയപ്പവും (സ്വയം ലതി പാകപ്പെടുത്തിയത്) കൂടെ ബിസ്കറ്റും. ഒരു കല്യാണത്തില്‍ പങ്കെടുക്കുന്ന അനുഭവമായിരുന്നു. പരിചയപ്പെടുത്തലിനിടയില്‍ കേട്ടുമറന്ന പല ബ്ലോഗര്‍മാരും എന്നെ വന്ന് പരിചയപ്പെട്ടു. ഡോക്ടര്‍ നാസിനെയും ജയന്‍ ഏവൂരിനെയും ഞാന്‍ അന്വേഷിച്ച് കണ്ടെത്തിയതാണ്. അവസാനമായി കടന്നു വന്ന് താസിച്ചതിന് ക്ഷമാപണം പറഞ്ഞുകൊണ്ട് എന്റെ പേര് മുരളി എന്ന് പരിചയപ്പെടുത്തുമ്പോഴാണ് ഞാന്‍ മുഖം കണ്ടത്. സ്വന്തം പേര് ബൂലോഗരുടെ മുന്നില്‍ വിളിച്ച് പറയുവാന്‍ മുരളിക്ക് കഴിഞ്ഞു. അതിന് ശേഷം ഞാന്‍ മുളിക്ക് ഷേക്ക്ഹാന്റ് കൊടുക്കുമ്പോള്‍ എന്നോട് മുരളി ചോദിച്ചത് കൃഷി കാര്യങ്ങളെക്കറിച്ചായിരുന്നു. അത് യാരിദ് ക്യാമറയില്‍ പകര്‍ത്തിയതും കണ്ടു. എന്റെ മൊബൈലില്‍ ചാര്‍ജില്ലാത്തതും ചാര്‍ജര്‍ എടുക്കാന്‍ മറന്നതും എന്റെ പടം, വീഡിയോ, ആഡിയോ റിക്കാര്‍ഡിംഗിനെ ബാധിച്ചു.


അപ്പു, കേരളഫാര്‍മര്‍, നിരക്ഷരന്‍


ബിന്ദുവും പീരിക്കുട്ടിയും

ഇരിക്കുന്നവര്‍ വേണു, വേദവ്യാസന്‍ തോന്യാസി
നില്‍ക്കുന്നവര്‍ ശ്രീകണ്ഠകുമാരപിള്ള, മുരളി, നാട്ടുകാരന്‍, അപ്പു, സൂര്യോദയം, അപ്പൂട്ടന്‍, ജി.മനു, മണികണ്ഠന്‍, ബിലാത്തിപ്പട്ടണം
??, ഡോ. ജയന്‍ ഏവൂര്‍, കൊട്ടോട്ടിക്കാരന്‍, ഞാന്‍, വെള്ളായണി വിജയന്‍
അനൂപ് തിരുവല്ല ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് അയച്ച എസ്.എം.എസ് ലതിയെക്കൊണ്ട് അനൌണ്‍സ് ചെയ്യിക്കുവാനും കഴിഞ്ഞു. അപ്പൂട്ടന്റെ കയ്യില്‍ നിന്ന് കിട്ടിയ ചാര്‍ജര്‍കൊണ്ട് ചാര്‍ജ് ചെയ്തശേഷം ഉച്ചക്കാണ് രണ്ട് പടങ്ങള്‍ എടുത്തത്. ഒപ്പം ആള്‍ക്കൂട്ടത്തിനിടയിലിരുന്ന് വിനയന്റെ വീഡിയോയും. വീട്ടിലെത്തിയ ഉടന്‍ ഫ്ലിക്കറില്‍ സിബുവിന്റെയും ഷിജു അലക്സിന്റെയും പടം അപ്ലോഡ് ചെയ്തു. നേരത്തെ തയ്യാറാക്കി ഡ്രാഫ്റ് ആയി സേവ് ചെയ്തിരുന്ന ചെറായി ബ്ലോഗേഴ്സ് മീറ്റ് എന്ന പോസ്റ്റും പ്രസിദ്ധീകരിച്ചു. ഇപ്പോഴാണ് അതിലെ തീയതി ജൂലൈ 22 എന്ന് കാണുന്നത്. അപ്പോള്‍ പ്രസിദ്ധീകരിച്ച് മറച്ചത് ആയിരുന്നു.

ഗംഭീരമായ ഉച്ചയൂണിനെപ്പറ്റി പലരും പറഞ്ഞിട്ടുള്ളതുകാരണം (വെള്ളായണി വായില്‍ വെള്ളമൂറത്തക്ക രീതിയില്‍ വര്‍ണിച്ചിട്ടുണ്ട്) അതിനെപ്പറ്റി പറയുന്നില്ല. നിരക്ഷരന്റെ സഹോദരി ചെമ്മീന്‍ വട ഉണ്ടാക്കി ബൂലോഗരെ തീറ്റിക്കാന്‍ എള്‍പ്പിച്ചിരുന്നു. ലതിയുടെ അമ്മയുടെ വക കണ്ണിമാങ്ങാ അച്ചാറും ഊണിനോടൊപ്പം. വൈകുന്നേരത്തെ ചായ വിതരണം വരെ കാത്ത് നില്‍ക്കാതെ അങ്കിളിനെയും ഭാര്യയെയും ചെറായില്‍ത്തന്നെ കൂടുതല്‍ ആഘോഷങ്ങള്‍ക്കായി വിട്ടിട്ട്

അങ്കിളും ഭാര്യയും
ജയന്‍ ഏവൂര്‍, അപ്പൂട്ടന്‍, ശ്രീ@ശ്രേയസ്, വേദവ്യാസന്‍, വെള്ളായണി വിജയന്‍ എന്നിവര്‍ക്കൊപ്പം സ്റ്റേഷനിലേക്ക്. വീട്ടിലെത്തിയപ്പോള്‍ 9.45 ആയി എന്നിട്ടാണ് പശുക്കളെ അഴിച്ചുകൊണ്ട് വന്ന് തീറ്റ കൊടുത്തതും കറന്നതുമെല്ലാം.

ചെറായി ബ്ലോഗ് മീറ്റിന് മുന്‍പുണ്ടായ വിമര്‍ശനങ്ങളും ആരോപണങ്ങളും മറ്റും സംഘാടകരുടെ തെറ്റുകള്‍ തിരുത്തി വളരെ ഭംഗിയായും ചിട്ടയോടും കൂടി പ്രാവര്‍ത്തികമാക്കുവാന്‍ സഹായിച്ചു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. പല കൂട്ടായ്മകളിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ഇത്രയും സൌഹൃദത്തോടെയുള്ള പ്രവര്‍ത്തനം മറ്റൊരിടത്തും കാണാന്‍ കഴിഞ്ഞിട്ടില്ല. ബ്ലോഗിലെ അഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറ്റിവെച്ച് സൌഹൃദം പങ്കുവെയ്ക്കുവാന്‍ അവസരമൊരുക്കിയത് സംഘാടകരുടെ കഠിന ശ്രമം ഒന്നുകൊണ്ടുതന്നെയാണ്.

അവതരണം വിനയന്‍ (വീഡിയോയില്‍)
അങ്ങിനെ അപ്പു തുടങ്ങിവെച്ച ഉദ്യമം ഗംഭീരമായി ആഘോഷിച്ചു.