ശനിയാഴ്‌ച, ഒക്‌ടോബർ 10, 2009

വേണ്ടിവന്നാല്‍ ഗുരുവായുരപ്പനോടും വാങ്ങും നോക്കുകൂലി

നോക്കുകൂലി ആവശ്യപ്പെട്ട് ലോറി ഡ്രൈവര്‍ക്ക് മര്‍ദനം

ഗുരുവായൂര്‍: നിര്‍മാണത്തിലിരിക്കുന്ന ദേവസ്വത്തിന്റെ പാഞ്ചജന്യം അനക്സ് കോംപ്ളക്സിലേക്ക് ഇഷ്ടികയുമായി വന്ന ടിപ്പര്‍ലോറിയുടെ ഡ്രൈവര്‍ എളവള്ളി കല്ലായില്‍ വീട്ടില്‍ ചിന്നനെ(42) സിഐടിയുവില്‍പ്പെട്ട ചുമട്ടു തൊഴിലാളികള്‍ മര്‍ദിച്ചതായി പരാതി. ഇഷ്ടിക ഇറക്കുന്നതിനു നോക്കുകൂലി ചോദിച്ചാണ് ബൈക്കിലെത്തിയ രണ്ടു തൊഴിലാളികള്‍ ചിന്നനെ വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മര്‍ദിച്ചത്.

സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ട ഇയാള്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ചിന്നന്‍ എളവള്ളിയിലെ സിപിഎം പ്രവര്‍ത്തകനാണ്. ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വന്നതിനെ തുടര്‍ന്ന് സ്കാനിങ്ങിന് വിധേയനാക്കി. തലയ്ക്കും പരുക്കുണ്ട്. വരുമാനം കുറഞ്ഞ ഭക്തരുടെ താമസത്തിനായി ദേവസ്വം നിര്‍മിക്കുന്ന ലോഡ്ജായ പാഞ്ചജന്യം അനക്സിന്റെ നിര്‍മാണത്തിനാണ് ഇഷ്ടിക കൊണ്ടുവന്നത്.

രണ്ടു ദിവസം മുന്‍പാണ് ഇഷ്ടിക ഇറക്കി തുടങ്ങിയത്. കരാറുകാരന്‍ പറഞ്ഞതനുസരിച്ച് ടിപ്പര്‍ ലോറിയില്‍നിന്ന് ഇഷ്ടിക തട്ടിയിടുകയാണ് പതിവ്. വ്യാഴാഴ്ച ആദ്യ ലോഡുമായി വരുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ഇഷ്ടിക ഇറക്കുന്നത് തങ്ങളുടെ അവകാശമാണെന്നു പറഞ്ഞായിരുന്നു മര്‍ദനം. ഗുരുവായൂര്‍ പൊലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്തു.
കടപ്പാട് - മനോരമ