ശനിയാഴ്‌ച, നവംബർ 14, 2009

ട്വീറ്റ് അപ്പ് ശശിതരൂരിനോപ്പം - ഹോട്ടല്‍ ഗീത് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍

താഴെക്കാണുന്ന കേരളകൌമുദി വാര്‍ത്ത തയ്യാറായ ശേഷമാണ് സ്ഥലം ടെക്നോപാര്‍ക്കെന്നത് ഡോ. തരൂരിന്റെ സൌകര്യം മാനിച്ച് ഹോട്ടല്‍ ഗീത് ഇന്റര്‍നാഷണലിലേക്ക് മാറ്റിയത്.

ശശി ട്വിറ്റര്‍ എത്തുന്നു, ആരാധകരെ കാണാന്‍

നവംബര്‍ 17ന് ടെക്നോപാര്‍ക്കില്‍ ട്വിറ്റര്‍ സംഗമം
ന്യൂഡല്‍ഹി: യുവാക്കളുടെ തമാശയായി പലരും തളളിക്കളഞ്ഞ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ്സൈറ്റായ 'ട്വിറ്ററി'നെയും ജനാധിപത്യ പ്രക്രിയ ശക്തിപ്പെടുത്താനുളള ഉപാധിയാക്കി മാറ്റാനുളള ശ്രമത്തിലാണ് വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍. ട്വിറ്ററിലൂടെ ദിവസേന ലക്ഷക്കണക്കിന് ആളുകളോട് ആശയവിനിമയം നടത്തുന്ന തരൂര്‍ ട്വിറ്റര്‍ അംഗങ്ങളെ നേരില്‍ കാണുന്ന പരിപാടിയ്ക്കും തുടക്കം കുറിച്ചു കഴിഞ്ഞു.
ഡല്‍ഹി, മുംബയ്, ബാംഗ്ളൂര്‍, കൊല്‍കൊത്ത നഗരങ്ങളില്‍ നടപ്പാക്കിയ പരിപാടി നവംബര്‍ 17 ന് തിരുവനന്തപുരത്തും നടത്തുകയാണ്. ട്വിറ്ററില്‍ തരൂരിനെ പിന്തുടരുന്ന ചെറുപ്പക്കാരാണ് ടെക്നോ പാര്‍ക്കില്‍ ഈ പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 11.30 നാണ് പരിപാടി.

ലക്ഷ്യവും നേട്ടവും
.തലസ്ഥാനത്തെ ചെറുപ്പക്കാരുടെ ആശയങ്ങളും അഭിപ്രായങ്ങളും നേരിട്ടറിയുക.
. വിദ്യാര്‍ത്ഥികളും വിവിധ തുറകളിലെ വിദ്യാസമ്പന്നരായ ചെറുപ്പക്കാരും പരിപാടിയില്‍ പങ്കെടുക്കും.
. സ്വകാര്യ നേട്ടം ലക്ഷ്യമിടാതെ വരുന്ന ചെറുപ്പക്കാരായതിനാല്‍ സത്യസന്ധമായ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും തിരിച്ചറിയാന്‍ കഴിയും.
യുവാക്കള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ ആവിഷ്കരിക്കും. ഇപ്പോള്‍ ആവിഷ്കരിക്കുന്നത്. സര്‍ക്കാരില്‍ നിന്ന് യുവാക്കള്‍ പ്രതീക്ഷിക്കുന്നതെന്തെന്ന് നേരിട്ട് ബോധ്യപ്പെട്ട ശേഷം പദ്ധതികള്‍ തയ്യാറാക്കും.

വിമര്‍ശനത്തിനുളള മറുപടി...
ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി സ്ഥാനം പോലെ ഉന്നത പദവി വഹിക്കുന്ന ആള്‍ ഇത്തരം സൈറ്റുകളിലൂടെ തുറന്നു പറച്ചിലുകള്‍ നടത്തുന്നത് ശരിയാണോ എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. 'വിശുദ്ധ പശു'വടക്കമുളള ഇംഗ്ളീഷ് തമാശ പ്രയോഗങ്ങള്‍ തരൂരിനെ വിമര്‍ശന വെട്ടിലാക്കിയിരുന്നു.
പ്രായോഗിക രാഷ്ട്രീയ പരിചയത്തിന്റെ കുറവായി കണ്ട് 'ട്വിറ്റര്‍' ഉപേക്ഷിക്കാന്‍ പലരും ഉപദേശിച്ചെങ്കിലും തരൂര്‍ ട്വിറ്റര്‍ വഴിയുളള തന്റെ അഭിപ്രായ പ്രകടനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ വായിക്കുന്ന ട്വിറ്റര്‍ ശശി തരൂരിന്റേതാണ്. തരൂരിന്റെ അഭിപ്രായങ്ങള്‍ അറിയാന്‍ 4.2 ലക്ഷം പേരാണ് അദ്ദേഹത്തെ ട്വിറ്ററില്‍ പിന്തുടരുന്നത്. ഓരോ മിനിട്ടിലും നാലുപേര്‍ തരൂരിന്റെ ട്വിറ്ററില്‍ പുതുതായി വരുന്നു.തരൂരിന്റെ അഭിപ്രായത്തോട് യോജിക്കാനും വിയോജിക്കാനും അവകാശവുമുണ്ട്. ഇന്റര്‍നെറ്റിലൂടെയുളള ഈ ആശയവിനിമയം അടുത്ത ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണ് ഇപ്പോള്‍ തരൂര്‍. ഇന്ത്യയിലെ ഒട്ടു മിക്ക നഗരങ്ങളിലും തരൂരിന്റെ ട്വിറ്ററിനെ പിന്തുടരുന്ന അയ്യായിരം ചെറുപ്പക്കാര്‍ എങ്കിലും കാണും. ഈ നഗരങ്ങളില്‍ എത്തുമ്പോള്‍ ഇവരുമായി നേരിട്ടൊരു സംഭാഷണം ഇതിലൂടെ യുവാക്കളെ കൂടുതല്‍ തിരിച്ചറിയുക.

ഇന്നത്തെ പ്രത്യേകത...
സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വെബ്സൈറ്റായ 'ട്വിറ്ററി'ന് ഇന്ത്യയില്‍ പ്രചാരം നല്‍കിയ വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ ട്വിറ്ററിലൂടെയുളള തന്റെ രണ്ടായിരാമത്തെ സന്ദേശം ഇന്നാവും നല്‍കുക. രാഷ്ട്രീയം മുതല്‍ കലയും സിനിമയും ചിത്രങ്ങളും വരെ ചെറുതും വലുതുമായ വിഷയങ്ങളെ കുറിച്ച് അദ്ദേഹം ട്വിറ്ററില്‍ എഴുതിയിട്ടുണ്ട്.

എന്താണ് ട്വിറ്റര്‍?
ഇന്റര്‍നെറ്റ്വഴി നിരന്തരമുളള സാമൂഹിക ബന്ധം നിലനിര്‍ത്താന്‍ സഹായിക്കുന്ന ബ്ളോഗിംഗ് വെബ്സൈറ്റാണ് ട്വിറ്റര്‍. നിങ്ങള്‍ ചെയ്യാന്‍ പോകുന്നതും ചെയ്തതുമായ കാര്യങ്ങള്‍ അഭിപ്രായങ്ങള്‍ എന്നിവ വളരെ ചുരുക്കം വാക്കുകളില്‍ എഴുതാം. നിങ്ങളെ പിന്തുടരുന്നവര്‍ക്ക് ഇത് അപ്പോള്‍ തന്നെ കാണാം. അഭിപ്രായങ്ങളോട് പ്രതികരിക്കാനുളള അവസരവും ഇതിലുണ്ട്.

ട്വിറ്ററിലെ താരങ്ങള്‍.
സിനിമാ ടെലിവിഷന്‍ നടന്‍ അസ്റ്റണ്‍ കുറ്റച്ചര്‍, പോപ്പ് റാണി ബ്രിട്ട്നി സ്പിയേഴ്സ് തുടങ്ങിയവരാണ് ട്വിറ്ററിലെ ഏറ്റവും ജനപ്രിയര്‍ എന്നാല്‍ ഇവര്‍ക്ക് തൊട്ടു പിന്നിലെ സ്ഥാനം അമേരിക്കന്‍ പ്രസിഡന്റ് ബാരാക് ഒബാമയ്ക്കാണ്. 26.6 ലക്ഷം പേരാണ് ഒബാമയുടെ ട്വിറ്റര്‍ പിന്തുടരുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡണ്‍ ബ്രൌണിന്റെ ട്വിറ്റര്‍ ആരാധകര്‍ 15.6 ലക്ഷം വരും.

ട്വിറ്ററില്‍ തരൂരിന്റെ വളര്‍ച്ച
ലോക്സഭാ തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി 2009 മാര്‍ച്ച് 17നാണ് തരൂര്‍ ട്വിറ്ററില്‍ അക്കൌണ്ട് തുറക്കുന്നത്. ആഗസ്റ്റ് 29 ആയപ്പോഴേക്കും തരൂരിനെ പിന്തുടരുന്നവരുടെ എണ്ണം അരലക്ഷമായി. ദിവസങ്ങള്‍ക്കുള്ളില്‍ അത് ഒരു ലക്ഷം മാര്‍ക്ക് കടന്നു.