ശനിയാഴ്‌ച, ജൂൺ 26, 2010

അരലക്ഷം രൂപ: നോക്കുകൂലി കേട്ടു മന്ത്രി കരിം ഞെട്ടി!

മാരാരിക്കുളം: പൊതുമേഖലയില്‍ ജീവന്‍രക്ഷാ ഔഷധങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയായ കെഎസ്ഡിപിയില്‍ പുതിയ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റിങ് നടത്താ ന്‍ സിഐടിയു അടക്കമുള്ള യൂണിയനുകള്‍ ചേര്‍ന്നു കരാറുകാരനില്‍നിന്നു നോക്കുകൂലിയായി ആവശ്യപ്പെട്ടത് അരലക്ഷം രൂപ.

സ്ഥലത്ത് നിര്‍മാണ പുരോഗതി വിലയിരുത്താനെത്തിയ വ്യവസായ മന്ത്രി എളമരം കരീം യൂണിയനുകള്‍ ആവശ്യപ്പെട്ട തുക കേട്ടു ഞെട്ടി. നോക്കുകൂലി ആവശ്യപ്പെടുന്ന തൊഴിലാളികളെ കമ്പനിയിലെ ജീവനക്കാര്‍തന്നെ നേരിടണമെന്നു നിര്‍ദേശിച്ച മന്ത്രി പണം നല്‍കരുതെന്നു കരാറുകാരനോടു പറഞ്ഞു.

സിഐടിയു ജില്ലാ നേതാവിനെ സാക്ഷിയാക്കിയായിരുന്നു മന്ത്രിയുടെ നിര്‍ദേശം. എന്നാല്‍ 25000 രൂപ നോക്കുകൂലിയായി നല്‍കാമെന്നു കരാറുകാരന്‍ നേരത്തേ തൊഴിലാളി നേതാക്കളുമായി ധാരണയായിരുന്നു. ഇതേ തുടര്‍ന്നാണു നിര്‍മാണം ആരംഭിക്കാനായത്.നവീകരണത്തിനു ബജറ്റില്‍ വകകൊള്ളിച്ച തുക വിനിയോഗിച്ചു കെഎസ്ഡിപിയില്‍ കെട്ടിട നിര്‍മാണം ആരംഭിച്ചിട്ടു മാസങ്ങള്‍ പിന്നിടുന്നു. ഇതിനിടെ തൊഴില്‍ത്തര്‍ക്കത്തെ തുടര്‍ന്നു മൂന്നു മാസത്തോളം നിര്‍മാണം തടസ്സപ്പെടുകയും ചെയ്തു. ഇവയെല്ലാം പരിഹരിച്ചു നിര്‍മാണം പുരോഗമിച്ചുതുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിടുന്നതേയുള്ളൂ. 7200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തിന്റെ ഒന്നാം ഘട്ട കോണ്‍ക്രീറ്റിങ്ങാണ് ഇന്നലെ ആരംഭിച്ചത്.

ഇതിനാണ് അഞ്ചു യൂണിയനുകള്‍ ചേര്‍ന്നു 50000 രൂപ നോക്കുകൂലി ആവശ്യപ്പെട്ടത്.
എന്നാല്‍ ഇത്ര വലിയ തുക നല്‍കാന്‍ കഴിയില്ലെന്നു വാദിച്ച കരാറുകാരന്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ 25000രൂപ നല്‍കാമെന്നു സമ്മതിക്കുകയായിരുന്നു.

നിര്‍മാണത്തിനു യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന തൊഴില്‍ നഷ്ടത്തിന്റെ പേരിലാണ് യൂണിയനുകള്‍ നോക്കുകൂലി ആവശ്യപ്പെട്ടത്. കമ്പനിയില്‍ സന്ദര്‍ശനം നടത്തിയ മന്ത്രി കെട്ടിടത്തിന്റെ നിര്‍മാണം സെപ്റ്റംബര്‍ 30നു മുന്‍പ് തീര്‍ക്കണമെന്നും ഡിസംബര്‍ രണ്ടാം വാരം പുതിയ കെട്ടിടത്തിലേക്കു പ്രവേശിക്കണമെന്നും നിര്‍ദേശിച്ചു. കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിങ് മില്ലും മന്ത്രി സന്ദര്‍ശിച്ചു.
കടപ്പാട് - മനോരമ