ശനിയാഴ്‌ച, ജൂലൈ 24, 2010

കൊതുകിനെ നിയന്ത്രിക്കാന്‍ ഇല്ലം ചുടണമോ?

മണ്ണെണ്ണയോ ഡീസലോ വെള്ളത്തിലൊഴിച്ച് കൊതുകിനെ നിയന്ത്രിക്കുവാനായി 2010 ജൂലൈ മാസത്തെ റബ്ബര്‍ മാസികയില്‍ റബ്ബര്‍ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. ജേക്കബ് മാത്യു, ഡോ. വി.ടി. ജോസ് എന്നവര്‍ ചേര്‍ന്നെഴുതിയ ലേഖനം ശാസ്ത്രലോകത്തിനുതന്നെ അപമാനമാണ്. കുടിവെള്ളത്തിലൂടെ മനുഷ്യശരീരത്തിലെത്താന്‍ ഈ ഡീസലിനും മണ്ണെണ്ണയ്ക്കും കഴിയും. പരിസ്ഥിതിയെ നശിപ്പിക്കുന്ന ഇത്തരം കൊതുക് നശീകരണ രീതികള്‍ ലോകത്ത് പല രാജ്യങ്ങളും നിരോധിച്ചതാണ്. റബ്ബര്‍ ഗവേഷണകേന്ദ്രത്തിന്റെ മണ്ണ് പരിശോധിച്ചുള്ള രാസവളപ്രയോഗമായാലും, കീടങ്ങള്‍ക്കും കുമിളിനും ഉള്ള വിഷപ്രയോഗമായാലും, കളകളെനിയന്ത്രിക്കുവാനുള്ള റൗണ്ടപ് പോലുള്ള കളനാശിനി ആയാലും അപകടകരം തന്നെയാണ്.
അറിവിന്റെ കാര്യത്തില്‍ ഇന്ന് കര്‍ഷകര്‍ ഒട്ടും പിന്നിലല്ല എന്ന് ഇനിയെങ്കിലും ഇത്തരം ശാസ്ത്രജ്ഞര്‍ മനസിലാക്കുന്നത് നന്ന്।
അറിവുകള്‍ അനുഭവത്തില്‍ നിന്ന്
അനേകം ദിവസങ്ങളായി കറ കുറവുള്ള മരത്തില്‍ പരീക്ഷണമെന്ന നിലയില്‍ റബ്ബര്‍ മരത്തിലെ ചിരട്ട നിവര്‍ത്തിവെച്ച് വെള്ളം കെട്ടി നിറുത്തിയിട്ടും ഒരു കൂത്താടിയെപ്പോലും എനിക്ക് കാണാന്‍ കഴിഞ്ഞില്ല. കാരണം തേടി ഞാന്‍ ബന്ധപ്പെട്ടത് ഡോ. ബ്രിജേഷ് നായരുടെ (എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് പിഎച്ച്ഡി) അമ്മ കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ എന്റമോളജി വിഭാഗം പ്രൊഫസര്‍ ആയിരുന്ന നളിനകുമാരി ടീച്ചറെയാണ്.

ഞാന്‍ - കൊതുകിന്റെ മുട്ടകള്‍ ജലത്തില്‍ പൊങ്ങിക്കിടക്കുന്നതാണോ?
ടീച്ചര്‍ - അതെ കൊതുകിന്റെ മുട്ടകള്‍ മാത്രമല്ല കൂത്താടിയും (larve)
ജലത്തില്‍ പൊങ്ങിക്കിടന്നാണ് വിശ്രമിക്കുന്നത്. അവ തലകീഴായി ജലത്തിന് മുകളില്‍ കിടക്കുകയും അനക്കം തട്ടുമ്പോള്‍ ജലത്തിനടിയിലേക്ക് പോവുകയും ചെയ്യുന്നു. അവയ്ക്ക് ശ്വസിക്കണമെങ്കില്‍ ജലത്തിനുള്ളില്‍ കഴിയില്ല ജലോപരിതലത്തില്‍ വന്നേ സാധിക്കൂ.
ഞാന്‍ - കൊതുകിന്റെ മുട്ട വിരിഞ്ഞ് കൊതുവായി മാറാന്‍ എത്രദിവസം വേണം?
ടീച്ചര്‍ - ഒന്‍പത് ദിവസങ്ങളോളം വേണം പൂര്‍ണ വളര്‍ച്ചയെത്താന്‍. ചെറിയം ഇനം കൊതുകുകള്‍ ഉണ്ട്. അവയ്ക്ക് അതിനേക്കാള്‍ കുറച്ച് ദിവസങ്ങള്‍ മതി. ഞങ്ങള്‍ തണലത്ത് ബക്കറ്റില്‍ ജലം നിറച്ച് വെച്ച് അതിലുണ്ടാകുന്ന കൂത്താടികളെ കാലാകാലങ്ങളില്‍ കമഴ്ത്തിക്കളഞ്ഞാണ് കൊതുകുകളെ നിയന്ത്രിക്കുന്നത്. സൂര്യപ്രകാശം ലഭിക്കുന്ന ജലത്തിലും ഒഴുകുന്ന വെള്ളത്തിലും കൊതുക് മുട്ടയിടില്ല.
ഞാന്‍ - ആണ്‍ കൊതുകുകള്‍ പച്ചിലയുടെ ചാറല്ലെ കുടിക്കുന്നത് അവ മനുഷ്യരെ കടിക്കില്ലെ?
ടീച്ചര്‍ - ഇലയിലെ ചാറല്ല മറിച്ച് തളിരിലകളിലെ രസമാണ് അവ ഊറ്റിക്കുടിക്കുന്നത്. മൂപ്പെത്തിയ ഇലകളിലെ പൊട്ടിവരുന്ന മധുരമുള്ള രസവും കുടിക്കാറുണ്ട്. അവ മനുഷ്യരെ കടിക്കാറുണ്ട്. എന്നാല്‍ പെണ്‍ കൊതുകുകള്‍ ചോര കുടിച്ചാല്‍ മാത്രമേ അവയുടെ മുട്ട പൂര്‍ണ വളര്‍ച്ച എത്തുകയുള്ളു.

ഇനി നിങ്ങള്‍ പറയൂ റബ്ബര്‍ ബോര്‍ഡിലെ ശാസ്ത്രജ്ഞര്‍ എഴുതിയതില്‍ എന്തുമാത്രം വിശ്വാസ്യത ഉണ്ട് എന്ന്. ടാപ്പ് ചെയ്യുന്ന റബ്ബര്‍ തോട്ടങ്ങളില്‍ ചിരട്ട നിവര്‍ത്തിവെച്ചാലും മഴയുണ്ടെങ്കില്‍ കൊതുകിന്റെ മുട്ടയും കൂത്താടിയും ഒഴുകി നശിക്കുന്നു. മഴയില്ലാത്തപ്പോള്‍ ടാപ്പ് ചെയ്യുകയും കറ വീഴാന്‍ വേണ്ടി ഒഴിച്ചുകളയുന്ന ചിരട്ടയിലെ വെള്ളത്തിലെ കൂത്താടിയും മുട്ടയും നശിക്കുകയും ചെയ്യുന്നു.
തോട്ടത്തിലെ കളകള്‍ പശുക്കള്‍ക്ക് ആഹാരമായി പ്രയോജനപ്പെടുത്താം. അവയും നശിപ്പിക്കാനാണ് ശാസ്ത്രജ്ഞരുടെ നിര്‍ദ്ദേശം. തോട്ടത്തിലെ മറ്റ് വൃക്ഷങ്ങളുടെ വീണുകിടക്കുന്ന ഇലകള്‍ നീക്കം ചെയ്യുക എന്നതിനേക്കാള്‍ ടെറസിന്റെ ഉയരം കൂടിയ ഭാഗത്ത് അവ കൂട്ടിയിട്ട് ബയോഗ്യാസ് സ്ലറി തളിച്ചാല്‍ അവയുടെ നാര് ഞരമ്പുകള്‍ (ലിഗ്നിന്‍) സഹിതം മണ്ണില്‍ അലിഞ്ഞുചേരുന്നു. അതിന്റെ തെളിവ് ഇടതുവശത്തുള്ള ചിത്രത്തില്‍ കാണാം. അവിടെയുണ്ടായ വേരുപടലവും കാണാം.

പഞ്ഞമാസ കര്‍ക്കിടകത്തില്‍ എന്തിനാണീ ആര്‍ഭാടം


തിരുവനന്തപുരം: കനകക്കുന്ന് ഇനി നാലുനാള്‍ പക്ഷി-മൃഗാദികള്‍ക്ക് സ്വന്തം. കാല്‍നൂറ്റാണ്ടിന് ശേഷം കേരളത്തില്‍ ആദ്യമായി നടക്കുന്ന അഖിലേന്ത്യാ പക്ഷി-മൃഗ പ്രദര്‍ശനത്തിനും ഭക്ഷ്യമേളയ്ക്കും തുടക്കമായി. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന മേള കേന്ദ്രമന്ത്രി കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു.

നാടന്‍ ഇനങ്ങള്‍ മുതല്‍ കടല്‍ കടന്നെത്തിയത് വരെ കന്നുകാലികളുടെയും പക്ഷികളുടെയും അപൂര്‍വ പ്രദര്‍ശനമാണ് കനകക്കുന്നില്‍ ആരംഭിച്ചത്. മേളയോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ പ്രദര്‍ശനം, കലാ-സാംസ്‌കാരിക പരിപാടികള്‍, ഭക്ഷ്യമേള, മൃഗസംരക്ഷ ക്ഷീരവികസന പദ്ധതികളുടെ ഉദ്ഘാടനം, വാണിജ്യ സ്റ്റാളുകള്‍, അലങ്കാര മത്സ്യപ്രദര്‍ശനം എന്നിവയും ഉണ്ട്. മേളയ്ക്ക് തുടക്കം കുറിച്ച് നഗരത്തില്‍ നടന്ന സാംസ്‌കാരിക ഘോഷയാത്ര ഡി.ജി.പി. ജേക്കബ് പുന്നൂസ് ഉദ്ഘാടനം ചെയ്തു.

ഇത്തരം പ്രദര്‍ശന പരിപാടി വര്‍ഷാവര്‍ഷം സംഘടിപ്പിക്കാനുള്ള സഹായം നല്‍കാന്‍ കേന്ദ്രം തയ്യാറാണെന്ന് കെ.വി. തോമസ് പറഞ്ഞു. സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനാല്‍ കേരളം സമര്‍പ്പിച്ച കാര്‍ഷിക പദ്ധതികളെല്ലാം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയുടെ വളര്‍ച്ച ലക്ഷ്യമാക്കി കേന്ദ്രം തയ്യാറാക്കിയ 696 കോടി രൂപയുടെ പാക്കേജില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ ബില്‍ നിലവില്‍ വരുന്നതോടെ കേരളത്തിലെ എ.പി.എല്‍. പ്രശ്‌നം പരിഹരിച്ച് മൂന്ന് രൂപയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാന്‍ പദ്ധതി നടപ്പാക്കും. ഈ ഓണത്തിന് പഞ്ചാസാര ക്വാട്ട വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങളുടെ സംഭരണശേഷി കൂട്ടാന്‍ സംസ്ഥാനം മുന്‍കൈയെടുക്കണമെന്നും കെ.വി. തോമസ് പറഞ്ഞു.

മന്ത്രിമാരായ സി. ദിവാകരന്‍, തോമസ് ഐസക്, എം. വിജയകുമാര്‍, എന്‍.കെ. പ്രേമചന്ദ്രന്‍, കെ.പി. രാജേന്ദ്രന്‍, ബിനോയ് വിശ്വം, കടന്നപ്പള്ളി രാമചന്ദ്രന്‍, വി. ശിവന്‍കുട്ടി എം.എല്‍.എ, വി. സുരേന്ദ്രന്‍പിള്ള എം.എല്‍.എല്‍. മേയര്‍ സി. ജയന്‍ബാബു, അഡീഷണല്‍ ചീഫ് സെക്രട്ടറി പി.കെ. മൊഹന്തി, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ആര്‍. വിജയകുമാര്‍, ചലച്ചിത്രതാരം പൃഥ്വീരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
10 രൂപ ടിക്കറ്റാണ് പ്രദര്‍ശനം കാണാന്‍. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് അഞ്ച് രൂപ. സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രദര്‍ശനം സൗജന്യമായിരിക്കും. നടി ശോഭനയുടെ നൃത്തപരിപാടി ഉള്‍പ്പടെ വൈകുന്നേരങ്ങളില്‍ കനകക്കുന്നില്‍ കലാ-സാംസ്‌കാരിക പരിപാടികളും അരങ്ങേറും.
അഭിപ്രായം - നാള്‍ക്കുനാള്‍ ക്ഷീരോത്പാദനം കുറയുന്നു. കാലാവസ്ഥാ വ്യതിയാനവും,  ആഗോളതാപനവും, പരിസ്ഥിതി മലിനീകരണവും മറ്റും ഒരുവശത്ത് മറുവശത്ത് വാഹനപ്പെരുപ്പവും, ജനസംഖ്യാവര്‍ദ്ധനയും, തൊഴിലില്ലായ്മയും, ക്യാന്‍സര്‍ പോലുള്ള രോഗങ്ങളും, പകര്‍ച്ചവ്യാധികളും മറ്റും പെരുകുന്നു. ഉയരുന്ന ഭമിവിലയും കാര്‍ഷിക നഷ്ടവും കര്‍ഷകന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഭൂമി വില്‍ക്കുക എന്നത് ഒരു പരിഹാരമായി മാറുന്നു. വിവാഹ കമ്പോളത്തില്‍ കര്‍ഷകന് ഡിമാന്‍ഡില്ല. അവശ്യസാധന വില വര്‍ദ്ധനവിന്റെ പേരില്‍ ഉയരുന്ന ഡി.എ അടിസ്ഥാന ശമ്പളത്തില്‍ ലയിക്കുന്നു. അതിനാനുപാതികമായി തൊഴിലാളി വേതനവും വര്‍ദ്ധിക്കുന്നു. കാര്‍ഷികോത്പന്ന വില ശമ്പളവര്‍ദ്ധനവിന് ആനുപാതികമായി ഉയരുന്നില്ല എന്നത് ഒരു നഗ്ന സത്യം. എല്ലാരും പറയുന്നു നിത്യോപയോഗസാധനവില വര്‍ദ്ധനവിനെതിരെ. എന്നാപ്പിന്നെ എല്ലാര്‍ക്കും കൃഷി അങ്ങ് ചെയ്തുകൂടെ? മൃഗസംരക്ഷണം, ജലസേചനം, കൃഷി എന്നിവ ഒരേ മന്ത്രിയുടെ കീഴില്‍ ആയിരുന്നെങ്കില്‍ എത്ര നന്നായേനെ.