വ്യാഴാഴ്‌ച, ഡിസംബർ 22, 2011

മാലിന്യസംസ്കരണം വയലും വീടും പരിപാടിയില്‍

Vayalumveedum.amr   22-12-2011 ന് വൈകുന്നേരം 6.50 നുള്ള വയലും വീടും പരിപാടിയില്‍ അവതരിപ്പിച്ച ബയോഗ്യാസ് പ്ലാന്റും സന്തുലിത മൂലകങ്ങളോടെയുള്ള മാലിന്യ സംസ്കരണ രീതിയും എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീ മുരളീധരന്‍ തഴക്കര ചന്ദ്രശേഖരന്‍ നായരെ ഇന്റെര്‍വ്യൂ ചെയ്യുന്നു. ആകാശവാണിയുടെ മീഡിയം വേവ് പരിപാടികള്‍ ഇടത്തരം രേഡിയോകളില്‍ കേള്‍ക്കുക അസാധ്യമാണ്. അതിനാല്‍ മുന്തിയ തരം റേഡിയോയില്‍ നിന്ന് മൊബൈലില്‍ റിക്കോര്‍ഡ് ചെയ്ത് അവതരിപ്പിക്കുന്നു.  എഎംആര്‍ ഫയലായി ഫോര്‍ ഷയറില്‍ അപ്ലോഡ് ചെയ്തത് നിങ്ങള്‍ക്ക് കേള്‍ക്കാന്‍ ഡൌണ്‍ ലോഡ് ചെയ്ത് മൊബൈലില്‍ പകര്‍ത്തി കേള്‍ക്കാം. ഇല്ലെങ്കില്‍ എം.പി.ത്രീ ആയി കണ്‍വെര്‍ട്ട് ചെയ്ത് കേള്‍ക്കാം. Uploaded as MP3

ശനിയാഴ്‌ച, നവംബർ 19, 2011

എന്താ കോഴിമാലിന്യം വിഷമാണോ?


കടപ്പാട് - മാതൃഭൂമി 
കോഴിയുടെ മാലിന്യം ശരിയായ രീതിയില്‍ സംസ്കരിച്ചാല്‍ ബയോഗ്യാസും സ്ലറിയും അതില്‍നിന്ന് കമ്പോസ്റ്റും നിര്‍മ്മിക്കാം. മാത്രവുമല്ല മീതൈന്‍ പോലുള്ള ഹരിതഗൃഹവാതകങ്ങളെ കത്തിച്ച് കാര്‍ബണ്‍ഡൈ ഓക്സൈഡ് ആക്കി മാറ്റുകയും ചെയ്യാം.

വ്യാഴാഴ്‌ച, നവംബർ 17, 2011

മരച്ചീനിയില്‍ നിന്ന് ജൈവകീടനാശിനി; ഗവേഷണത്തിന് ഫലപ്രാപ്തി


തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള രാസ കീടനാശിനികളുടെ മാരകമായ പാര്‍ശ്വഫലങ്ങള്‍ സമൂഹത്തിനെ ആശങ്കയിലാഴ്ത്തുമ്പോള്‍ മരച്ചീനിയില്‍ നിന്ന് ജൈവകീടനാശിനി വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിന് ഫലപ്രാപ്തി. കേന്ദ്ര കിഴങ്ങുവര്‍ഗ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിലെ (സി.ടി.സി.ആര്‍.ഐ) ശാസ്ത്രജ്ഞരാണ് മരച്ചീനിയില്‍ നിന്ന് ജൈവകീടനാശിനി വികസിപ്പിച്ചെടുത്തത്.

ഇന്‍സ്റ്റിറ്റിയൂട്ടിലെ ക്രോപ് പ്രൊട്ടക്ഷന്‍ ഡിവിഷന്‍ മേധാവിയും മലപ്പുറം സ്വദേശിയുമായ ഡോ.സി.എ. ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജൈവകീടനാശിനി വികസിപ്പിച്ചെടുത്തത്. ഒരു ഹെക്ടര്‍ മരച്ചീനിയില്‍ നിന്ന് ഏഴ് ടണ്ണിലധികം ഇല തണ്ടും ഇലകളും ലഭിക്കുന്നുണ്ട്. ഇലയില്‍ ' കട്ട്' എന്ന വിഷവസ്തു ഉള്ളതിനാല്‍ അവ അതേപടി തിന്നുന്ന കന്നുകാലി ചത്തുപോകുന്നു. ഈ വിഷവസ്തുവിനെ കീടനാശിനിയായി ഉപയോഗിക്കാനുള്ള ഗവേഷണത്തിനാണ് ഇപ്പോള്‍ വിജയം കൈവന്നത്.''മരച്ചീനിയിലെ കട്ടിന് നിദാനം സയനോ ഗ്ലൂക്കസൈഡ് എന്ന പദാര്‍ത്ഥമാണ്. ശാസ്ത്രീയമായി കൈകാര്യം ചെയ്താല്‍ മരച്ചീനിയിലെ കട്ടിനെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും. മരച്ചീനിയിലെ കട്ടിനെ ജൈവകീടനാശിനിയാക്കി മാറ്റാനുള്ള സാങ്കേതിക വിദ്യയാണ് ഞങ്ങള്‍ വികസിപ്പിച്ചെടുത്തത്''- ഡോ.ജയപ്രകാശ് പറയുന്നു. മരച്ചീനി ഇലയും തണ്ടും കിഴങ്ങിന്റെ തൊലിയും വെള്ളം ചേര്‍ത്ത് അരച്ച് പ്രത്യേക ഊഷ്മാവിലും രീതിയിലും വാറ്റിയെടുത്താണ് ഡോ.ജയപ്രകാശും സംഘവും കീടനാശിനി വികസിപ്പിച്ചെടുത്തത്. ഇതിനുവേണ്ട യന്ത്രം നിര്‍മിക്കുന്നതില്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ടെക്‌നിക്കല്‍ ഓഫീസര്‍ സി.എസ്.സാലിമോന്‍ നിര്‍ണായക പങ്ക് വഹിച്ചു. ഐ.എസ്.ആര്‍.ഒ സാങ്കേതിക സഹായം നല്‍കി. ഗവേഷണ വിദ്യാര്‍ത്ഥികളായ എല്‍.രാഗേഷ്, ആര്‍.എസ്.ശ്രീരാഗ് എന്നിവരും ഉദ്യമത്തില്‍ പങ്കുകൊണ്ടു. പ്രശസ്ത ശാസ്ത്രജ്ഞരായ ഡോ.എസ്.എന്‍.മൂര്‍ത്തി, ഡോ.സി.എസ്.പി. അയ്യര്‍, കലിക്കറ്റ് സര്‍വകലാശാലയിലെ മുന്‍ ബയോകെമിസ്ട്രി വിഭാഗം തലവന്‍ ഡോ.നന്ദകുമാര്‍, വി.എസ്.എസ്.സി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.എന്‍.സുബ്രഹ്മണ്യം തുടങ്ങിയവര്‍ നിരന്തരം ഈ ഗവേഷണത്തില്‍ പങ്കുകൊണ്ടു. വാറ്റിയെടുത്ത കീടനാശിനിയുടെ രാസ, ജൈവ ഘടനകള്‍ ഇവര്‍ പരീക്ഷണ വിധേയമാക്കി. നിരന്തരമായ ശ്രമങ്ങള്‍ക്കൊടുവില്‍ പൂര്‍ണഫലം തരുന്ന ജൈവ കീടനാശിനിയുണ്ടായി. തെങ്ങിന് മാരകമായ ചെമ്പന്‍ ചെല്ലി, വാഴയെ കൊല്ലുന്ന തണ്ടുതുരപ്പന്‍എന്നിവയ്‌ക്കെതിരെ ഈ കീടനാശിനി ഫലവത്തായി. കാസര്‍കോട്ടെ തെങ്ങിന്‍ തോപ്പുകളിലും കോയമ്പത്തൂരിലെ കൃഷിയിടങ്ങളിലും നിരവധി തവണ ഇത് പരീക്ഷിച്ചു. പേറ്റന്റിനായി അപേക്ഷ നല്‍കി കഴിഞ്ഞു. ഒരു കിലോ മരച്ചീനിയിലയില്‍ നിന്ന് എട്ടുലിറ്ററോളം ജൈവകീടനാശിനിയുണ്ടാക്കാം. വാറ്റിനുശേഷം ലഭിക്കുന്ന അവശിഷ്ടം കന്നുകാലികള്‍ക്കും മീനിനുമൊക്കെയുള്ള മാംസസമൃദ്ധമായ ആഹാരമായി ഉപയോഗിക്കാം. പരീക്ഷണഘട്ടത്തില്‍ പോലും ലിറ്ററിന് ഇരുപത് രൂപയില്‍ താഴെ മാത്രമേ ചെലവു വന്നിട്ടുള്ളൂ. വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ചാല്‍ അതിന്റെ നാലിലൊന്ന് വിലയ്ക്ക് വില്‍ക്കാന്‍ കഴിയും.ഫ്യൂരിഡാന്‍ ഉള്‍പ്പെടെയുള്ള രാസകീടനാശിനിയേക്കാള്‍ ഫലവത്തായി ഇത് കീടങ്ങളെ കൊല്ലും. ശരീരത്തില്‍ വീണാലോ ശ്വസിച്ചാലോ പാര്‍ശ്വഫലങ്ങളൊന്നുമില്ല. വാറ്റ് പ്രക്രിയയില്‍ ലഭിക്കുന്ന വാതകം 'പുകയുന്ന രൂപത്തിലുള്ള കീടനാശിനി' ( ബയോ ഫ്യൂമിഗന്റ്) ആയി ധാന്യസംഭരണ ശാലകളില്‍ ഉപയോഗിക്കാന്‍ കഴിയും. ഈ വാതകത്തെ സിലിണ്ടറിലേക്ക് മാറ്റാനുള്ള ഉപകരണം നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ഡോ.ജയപ്രകാശും സംഘവും. കേന്ദ്രസര്‍ക്കാരിന്റെ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ഇതിനുള്ള സാങ്കേതിക സഹായം നല്‍കും.

നിലവില്‍ ആവശ്യക്കാര്‍ക്ക് കുറഞ്ഞയളവിലെങ്കിലും ജൈവകീടനാശിനി നിര്‍മിച്ചു നല്‍കുന്നുണ്ട്. 'നന്മ' യെന്നാണ് ഡോ.ജയപ്രകാശ് ഇതിന് പേരിട്ടിരിക്കുന്നത്. വ്യവസായ സ്ഥാപനങ്ങളുടെയോ സംരംഭകരുടെയോ സഹായത്തോടെ സി.ടി.സി.ആര്‍.ഐ വഴി ജൈവ കീടനാശിനി കര്‍ഷകരിലേക്ക് എത്തിക്കാനുള്ള ശ്രമം ഉടനെ തുടങ്ങും.
കടപ്പാട് - മാതൃഭൂമി
മധ്യത്ത് നില്‍ക്കുന്നതാണ് ഡോ. ജയപ്രകാശ്. സി.ടി.സി.ആര്‍.ഐ സന്ദര്‍ശിച്ച എനിക്ക് അദ്ദേഹം കീടനാശിനിയുടെ ഫലപ്രദമായ പ്രവര്‍ത്തനം കാട്ടിത്തന്നു. തെങ്ങിനെ ആക്രമിക്കുന്ന ചെമ്പന്‍ചെല്ലി, കൊമ്പന്‍ചെല്ലി, വാഴയെ ആക്രമിക്കുന്ന തടപ്പുഴു എന്നിവ നശിപ്പിക്കാന്‍ ഫലപ്രദമാണ്.

വെള്ളിയാഴ്‌ച, നവംബർ 11, 2011

Opinion of Dr Thomas Varghees on handling Slurry

Universal pH indicator used to test the pH  of diluted lactic acid which was found 3 & effluent pH as 7.5 which is alkaline. In the picture at left hand side the light red piece of  pH indicator paper was dipped in diluted lactic acid with pH 3 and other yellow paper's tip was light blue shows pH between  7-8.

On 11th November 2011 Dr. Thomas Varghees Retd Prof of Soil Science Dept, Kerala Agricultural University Visited Chandrasekharan Nair's house to see the innovation related with the handling of slurry. The well known scientist appreciated Nair for his trial and its result.

The following Video is on the opinion of Dr. Thomas Varghees for handling bio gas slurry recorded by Mr. Nair.

ഞായറാഴ്‌ച, ഒക്‌ടോബർ 30, 2011

ബയോഗ്യാസ് സ്ലറി ഡ്രയര്‍ മോഡല്‍

ഒരു ബയോഗ്യാസ് സ്ലറി ഡ്രയറിന്റെ മാതൃക വെറും അര മണിക്കൂര്‍ സമയം കൊണ്ട് സ്വയം നിര്‍മ്മിച്ചു. വായ്ത്തല വലിപ്പമുള്ളതും നാലിഞ്ച് വ്യാസമുള്ളതുമായ ഒരു മീറ്റല്‍ പി.വി.സി പൈപ്പ് മുറിച്ചു വാങ്ങി. അതോടൊപ്പം വാങ്ങിയ നാലിഞ്ച് പൈപ്പിന്റെ അടിവശത്ത് ഉറപ്പിക്കുവാനുള്ള അടപ്പ്, പി.വി.സി ടാപ്പ്, ടാപ്പിന്  അകവശത്ത് ഇടാന്‍ ഒരു വാഷര്‍, ടൈറ്റ് ചെയ്യുവാനുള്ള അരയിഞ്ച് ത്രെഡുള്ള ഒരു കപ്ലിംഗ്, ബാത്ത് റൂമില്‍ വെള്ളം വാര്‍ന്ന് പോകുവാനുപയോഗിക്കുന്ന നാലിഞ്ച് വ്യാസമുള്ള സ്റ്റീല്‍ അരിപ്പ, ഒട്ടിക്കുവാനുള്ള പശ, ഒരു ഹാക്സാ ബ്ലൈഡ്  എന്നിവയാണ് വാങ്ങിയത്. വായ്ത്തല വ്യാസമുള്ള ഭാഗം ആറിഞ്ച് നീളത്തില്‍ മുറിച്ച ശേഷം അരയിഞ്ച് ഇരുമ്പ് പൈപ്പ് ചൂടാക്കി ടാപ്പ് ഫിറ്റു ചെയ്യുവാന്‍ രണ്ടിഞ്ച് ഉയരത്തില്‍ ഒരു ദ്വാരം ഇട്ടു.  കനം കൂടിയ ഭാഗത്തിന് താഴെ ടാങ്കില്‍ ജലം നിറയുമ്പോള്‍ വായു വെളിയിലേയ്ക്ക് പോകുവാന്‍ മറ്റൊരു ദ്വാരവും ഇട്ടു. ടാപ്പ് ഫിറ്റ് ചെയ്ത ശേഷം അടിവശത്തെ അടപ്പ് പശപുരട്ടി ഉറപ്പിച്ചു. വീതി കൂടിയ ഭാഗത്തുകൂടെ നാലിഞ്ച് വ്യാസമുള്ള അരിപ്പ കയറുമെങ്കിലും നിരപ്പായി ഉറപ്പിക്കാന്‍ അല്പം ചൂടാക്കേണ്ടി വന്നു. അരിപ്പ ഉറപ്പിക്കുന്നതിന് മുന്‍പ് നാലിഞ്ച് വ്യാസമുള്ള പൈപ്പ് ഒരിഞ്ച് നീളത്തില്‍ ഒരു പീസ് മുറിച്ചെടുത്ത് അരിപ്പയ്ക്ക് താഴെ ഉറപ്പിച്ചു. അത് അരിപ്പയെ ഉറപ്പിക്കുന്നതിന് ശക്തമായ ഒരു താങ്ങായി മാറി. അതിന് മുകളില്‍ പശതേച്ച് ഇരുപതിഞ്ച് നീളത്തില്‍ പൈപ്പ് മുറിച്ചെടുത്ത് പശതേയ്ച്ച് ഉറപ്പിച്ചു. 

അരിപ്പിന് മുകളില്‍ ഗ്രാവലോ ചല്ലിയോ നിറച്ച ശേഷം മണല്‍ മുകളില്‍ വിരിക്കാം. അതിന് മുകളില്‍  സ്ലറി നിറച്ച്  ജലാംശം വേര്‍തിരിക്കാം.   ഇത് ഒരു ചെറിയ മാതൃക ആണെന്നതിനാല്‍ ഓരോ ബയോഗ്യാസ് പ്ലാന്റിലും ആവശ്യാനുസരണം  വലിപ്പം വര്‍ദ്ധിപ്പിച്ചാലും പ്രവര്‍ത്തനത്തില്‍ മാറ്റമൊന്നും സംഭവിക്കില്ല. വലത് ഭാഗത്ത് കൂടുതല്‍ പരിഷ്കാരങ്ങളുമായി ഇതാ വീണ്ടും അവതരിപ്പിക്കുന്നു. പല ശാസ്ത്രജ്ഞരേയും ബന്ധപ്പെട്ടു. ആരും തന്നെ നാളിതുവരെ ഇത്തരത്തിലൊന്ന് പരീക്ഷിച്ചിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. തവനൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ സുധീര്‍ സര്‍ കോയമ്പത്തൂര്‍ പോയപ്പോള്‍ സ്ലറി വലിയൊരു പ്ലാന്റില്‍ കറക്കി വെള്ളം സെപ്പറേറ്റ് ചെയ്യുന്ന ചെലവേറിയ വലിയൊരു പ്ലാന്റിനെപ്പറ്റിയാണറിഞ്ഞത്. സുധീര്‍ സര്‍ പറഞ്ഞപ്രകാരം കൃഷി വിജ്ഞാന കേന്ദ്രത്തിലെ (KVK) ഷാജി ജയിംസ് സര്‍ അവറുകളുമായി ബന്ധപ്പെട്ടപ്പോഴും അദ്ദേഹം പറയുന്നത് ഇത്തരത്തിലൊരു പരീക്ഷണം നടത്തിയിട്ടില്ല എന്നതാണ്. എന്നാല്‍ ബയോടെക്കിന്റെ എം.ഡി പറഞ്ഞത് സ്ലറി ഡ്രയര്‍ ഉണ്ട് എന്നും അത് കറക്കി ജലം വേര്‍തിരിക്കുന്ന രീതി ആണ് എന്നും പറയുകയുണ്ടായി. 

സ്ലറിയില്‍ വഴുവഴുപ്പുള്ള ദ്രാവകമായി വേര്‍തിരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മാത്രവുമല്ല ഒരു പാത്രത്തില്‍ സ്ലറി ശേഖരിച്ച്  വെച്ചിരിക്കുന്ന വാത്രത്തില്‍ ധാരാളം വെള്ളം ഒഴിച്ചാല്‍ സ്ലറി താഴെയറ്റത്തും ജലം മുകളിലുമായി നില്‍ക്കുന്നത് കാണാം. അതിനാലാണല്ലോ ബയോഗ്യാസ് പ്ലാന്റുകളുടെ താഴെയറ്റത്തുനിന്ന് സ്ലറി പുറം തള്ളുവാനായി സംവിധാനമൊരുക്കുന്നത്. സ്ലറിയില്‍നിന്ന് ജലം വേര്‍തിരിച്ചെടുക്കുവാന്‍ കഴിയാത്തതും അതുകൊണ്ടാണ്. നാം പശുവിന്‍ പാല്  തൈരാക്കി മാറ്റുമ്പോള്‍ പലപ്പോഴും ജലം താഴെയും കട്ടികൂടിയ തൈര് മുകളിലായും നില്‍ക്കുന്നത് കാണാം. അതേപോലെ സ്ലറിയെ തൈര് പിരിക്കുന്നരീതിയില്‍ പിരിക്കുക എന്നതാണ് പരിഹാരം എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. ചെറുകിട ബയോഗ്യാസ് പ്ലാന്റുകളില്‍ ഫലവത്താകണമെങ്കില്‍ വഴുവഴുപ്പ് മാറ്റി ജലം വേര്‍തിരിച്ചെടുക്കുന്ന രീതിയാവണം എന്ന്  എല്ലാപേരും സമ്മതിക്കുന്നു.  പരീക്ഷണം നടത്താനായി സ്ലറിയില്‍ നേര്‍പ്പിച്ച ഫോര്‍മിക് ആസിഡ് കലര്‍ത്തി പ്ലാന്റിനുള്ളില്‍ തൈരിന് ഉറ ഒഴിക്കുന്ന രീതിയില്‍ താഴെയറ്റത്ത് നിറയ്ക്കുകയും അതിന് മുകളില്‍ സ്ലറി നിറയ്ക്കുകയും ചെയ്തപ്പോള്‍ ആദ്യം അത് പതഞ്ഞ് പൊങ്ങുകയും (വീണ്ടും ഗ്യാസ് ഉണ്ടാകുന്നു) ജലം  വേര്‍തിരിച്ച് അടിയിലുള്ള ടാങ്കില്‍ നിറയുകയും ടാപ്പ് തുറന്ന് നീക്കം ചെയ്യുവാന്‍ കഴിയുകയും ചെയ്തു.  ഇക്കാര്യം ഡോക്ടര്‍ തോമസ് വര്‍ഗീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം  തൈര് നല്‍കി സ്ലറി നിറച്ചപ്പോള്‍ ഫോര്‍മിക് ആസിഡ് ചേര്‍ത്തപ്പോഴുണ്ടായതുപോലെ പ്രവര്‍ത്തിക്കുകയും സ്ലറിയിലെ ജലം വാര്‍ത്തെടുക്കുവാന്‍ കഴിയുകയും ചെയ്തു.  ഡ്രയറിന്റെ  മുകള്‍ ഭാഗത്ത് നിന്ന് കട്ടികൂടിയസ്ലറിയിലെ ജൈവാംശം സംഭരിക്കാം. താഴെയറ്റത്ത് അല്പം സ്ലറി അവശേഷിപ്പിച്ച് വീണ്ടും സ്ലറി നിറയ്ക്കാം. അപ്പോള്‍ തൈര് ചേര്‍ക്കാതെതന്നെ തൈരിലടങ്ങിയിരിക്കുന്ന ലാക്ടിക്കാസിന്റെ ചെറിയതോതിലെ ലഭ്യത പ്ലാന്റില്‍ ഉറപ്പാക്കാം. എന്നാല്‍ തൈരിനു പകരം കൊമേഴ്സ്യല്‍ പര്‍പ്പസ് ലാക്ടിക് ആസിഡും ഇതിനായി ഉപയോഗിക്കാമെന്ന് അഭിപ്രായപ്പെട്ടതും ഡോ. തോമസ് വര്‍ഗീസാണ്. എനിക്ക് ഇത്തരം ഒരു പ്ലാന്റ് നിര്‍മ്മിക്കുവാന്‍ പ്രോത്സാഹനം നല്‍കിയതും മറ്റ് ചില ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തിയതും തൃശൂര്‍ വെറ്ററനറി യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ (ഡോക്ടര്‍) ഫ്രാന്‍സിസ് സേവ്യര്‍ അവര്‍കളാണ്. 

കൊമേഴ്സ്യല്‍ പര്‍പ്പസ് ലാക്ടിക് ആസിഡിന് വില വളരെ കുറവാണ്. തിരുവനന്തപുരത്ത് എനിക്ക് അത് ലഭിക്കാത്തതുകാരണം അല്പം വില കൂടിയ ലാക്ടിക് ആസിഡാണ് വാങ്ങിയത്. അന്‍പത് മില്ലി ലിറ്റര്‍ ആസിഡ് റണ്ടര ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച ശേഷം അതില്‍ നിന്ന് 125 മില്ലി ലിറ്റര്‍ എടുത്ത് ഏകദേശം നാല് ലിറ്റര്‍ സ്ലറിയില്‍ കലര്‍ത്തി പ്ലാന്റില്‍ ഇന്നലെ വൈകുന്നേരം നിറച്ചത് തൈരു പോലെയും, ഫോര്‍മിക് ആസിഡ് പോലെയും പതഞ്ഞ് പൊങ്ങുന്നതായി കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ പതിനാല് മണിക്കൂറുകള്‍ക്ക് ശേഷം നിറച്ച നിരപ്പില്‍നിന്ന്  പത്തിലൊന്നുഭാഗം താഴുകയും ജലം വേര്‍തിരിഞ്ഞ് താഴെയറ്റത്തുള്ള ടാങ്കില്‍ നിറയുകയും ചെയ്തു. ടാപ്പ് തുറന്ന് ഫില്‍റ്റായി കിട്ടിയം ജലം ഒഴുക്കിക്കളയാന്‍ കഴിഞ്ഞു.  വീട് വീടാന്തരം മാലിന്യ സംസ്കരണത്തിനായി ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ച് മനുഷ്യ വിസര്‍ജ്യമുള്‍പ്പെടെ ബയോഗ്യാസും സ്ലറിയുമായി മാറ്റാനും സ്ലറിയില്‍ നിന്ന് ജലാംശം കുറവ്ചെയ്ത് കട്ടികൂടിയ സ്ലറിയും മറ്റ് ജൈവ മാലിന്യങ്ങളും എയറോബിക് കമ്പോസ്റ്റ് പ്ലാന്റിലൂടെ ചുരുങ്ങിയ സ്ഥലത്ത് മൂന്ന് മാസത്തിനുള്ളില്‍ ജൈവവളമായി മാറ്റി ചാക്കുകളില്‍ നിറച്ച് സംരക്ഷിക്കാനും കഴിയും. ജലമലിനീകരണത്തിന് കാരണമാകുന്ന പലതും ഇപ്രകാരം ചെയ്യുന്നതിലൂടെ ഒഴിവാക്കി മൂലക സമ്പുഷ്ടമായ കുടിവെള്ള സംരക്ഷണം മണ്ണിലെ ബാക്ടീരിയകളുടെ സഹായത്താല്‍ ഉറപ്പാക്കാം. 

അടുത്ത നടപടി ഇപ്രകാരം ജലാംശം കുറവുചെയ്ത് ലഭിക്കുന്ന സ്ലറിയിലെ മൂലകങ്ങളുടെ ലഭ്യത മണ്ണു പരിശോധനാ കേന്ദ്രത്തില്‍ ഉള്ള ലാബില്‍ പരിശോധിച്ച് കണ്ടെത്തുക എന്നതാണ്. CTCRI യിലെ സോയില്‍ ടെസ്റ്റിംഗ് ലാബിലെ ഡോ. സൂസന്‍ ജോണുമായി ബന്ധപ്പെടുകയും കട്ടിയായ സ്ലറിയിലെ എന്‍, പി, കെ, പിഎച്ച് എന്നിവയും ജലത്തിലെ പിഎച്ചും പരിശോധിച്ച് ഫലം ലഭ്യമാക്കുവാന്‍ നല്‍കിയിട്ടുണ്ട്. ഡോ. തോമസ് വര്‍ഗീസ് കൊണ്ടുവന്ന് പരിശോധിച്ച പിഎച്ച് ഇന്‍ഡിക്കേറ്റര്‍ പ്രകാരം സ്ലറിയില്‍ നിന്ന് നീക്കംചെയ്ത ജലത്തിന്റെ pH 7.5 ആണ്. നേര്‍പ്പിച്ച ലാക്ടിക് ആസിഡിന്റെ pH 3 ആണ്.

കൂടുതല്‍ പഠനങ്ങള്‍ തുടരുന്നു

വലതുവശത്ത് കാണുന്ന ചിത്രത്തില്‍ ഇടത്തെയറ്റത്ത് വലിയ കുപ്പിയില്‍ കാണുന്നത് നേര്‍പ്പിച്ച ലാക്ടിക് ആസിഡ് ചേര്‍ത്ത സ്ലറി നിറച്ചതാണ്. മണിക്കൂറുകള്‍ക്കുള്ളില്‍ അതില്‍ എന്തെല്ലാം മാറ്റങ്ങള്‍ സംഭവിക്കുന്നു എന്ന് മനസിലാക്കാം. ആദ്യം വരള്‍ച്ചമൂലം പാടങ്ങള്‍ വിണ്ടു കീറുന്നതുപോലെ കാണുകയും കുപ്പിയുടെ അടപ്പ് തുറന്നപ്പോള്‍ വാതകം വെളിയിലേയ്ക്ക് വരുകയും സ്ലറിയില്‍ കുമിളകള്‍ മുകളിലേയ്ക്ക് ഉയരുന്നതായും കാണാന്‍ സാധിച്ചു. ഇരുപത്തിനാല് മണിക്കൂറുകള്‍ക്ക് ശേഷം ഇടത് വശത്ത് കാണുന്ന രീതിയില്‍ ജലം താഴെയറ്റത്ത് വരുകയും കട്ടികൂടിയ സ്ലറി മുകളിലേയ്ക്ക് പൊങ്ങി നില്‍ക്കുന്നതായും കാണാന്‍ കഴിഞ്ഞു. അതിനാലാണ് ചെലവു കുറഞ്ഞ ഒരു പ്ലാന്റിന്റെ അരിപ്പയിലൂടെ ജലം നീക്കം ചെയ്യാന്‍ കഴിയുന്നത്. ലാക്ടിക് ആസിഡ് സ്ലറിയില്‍ ചേര്‍ക്കുമ്പോള്‍ തൈര് പിരിയുന്നപോലെ ജലം വേര്‍തിരിച്ചെടുക്കുവാനും നീക്കംചെയ്യുവാനും കഴിയുകയും കട്ടിയായ സ്ലറി ലഭിക്കുകയും ചെയ്യുന്നു.  വലതു വശത്ത് മധ്യഭാഗത്ത് തുറന്ന പ്ലാറ്റിക് കുപ്പിയില്‍ വെച്ചിരിക്കുന്നത് വെറും സ്ലറിയാണ്. സ്ലറി ജലവുമായി കുഴഞ്ഞ രൂപത്തിലാണ് സ്ഥിതിചെയ്യുന്നത്. വലത്തേയറ്റത്തുള്ള തുറന്ന കുപ്പിയില്‍ പ്ലാന്റില്‍ നേര്‍പ്പിച്ച  ലാക്ടിക് ആസിഡ് ചേര്‍ത്ത് ജലാംശം വേര്‍തിരിച്ച് ലഭിച്ച കട്ടിയുള്ള സ്ലറി ഒരാഴ്ചയോളം പഴക്കം ചെന്നതില്‍ ജലം നിറച്ചപ്പോള്‍ സ്ലറി അടിയിലും ജലം മുകളിലുമായി നില്‍ക്കുന്നത് കാണാം. ഫ്രഷായ ചാണകം ജലത്തിന് മുകളിലിട്ടാലും അത് ജലത്തിനടിയിലേയ്ക്ക് നീങ്ങുകയും ജലം മുകളില്‍ വരുകയും ചെയ്യുന്നു.

വലതുവശത്ത് ചിത്രത്തില്‍ കാണുന്നത് വലിയ അടപ്പുള്ള കുപ്പിയില്‍ നേര്‍പ്പിച്ച ലാക്ടിക് ആസിഡും സ്ലറിയും കൂടി കലര്‍ത്തി നിറച്ചതാണ്. അടുത്ത ദിവസം അടപ്പ് തുറന്നാല്‍ ഒരു വാതകം പുറംതള്ളുന്നു. മീതൈന്‍ എന്ന കത്തുവാനായി ലഭിക്കുന്ന  വാതകമാകുവാനാണ് സാധ്യത. നാലഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ഇപ്രകാരം അടിയില്‍ താണ്കിട്ടിയ ജലത്തിന്റെ അളവ് കൂടുകയും അടപ്പ് തുറന്നാല്‍ ഷാംപെയില്‍ സ്പ്രേ ചെയ്യുന്നരീതിയില്‍ ചീറ്റിത്തെറിക്കുകയും ചെയ്യുന്നു. ഈ പരീക്ഷണത്തില്‍ നിന്ന് വ്യക്തമാകുന്നത് ജലം സംഭരിക്കുന്ന സിന്റെക്സ് വാട്ടര്‍ ടാങ്ക് ഉപയോഗിച്ചും സ്ലറി കട്ടിയാക്കുവാന്‍ കഴിയും എന്നാണ്. താഴെയറ്റത്ത് അടിയുന്ന ജലത്തെ ടാപ്പിലൂടെ നീക്കം ചെയ്യുവാന്‍ കഴിയുകയും കട്ടികൂടിയ സ്ലറി മുകള്‍ ഭാഗത്തുനിന്ന് സംഭരിക്കുകയും ചെയ്യാം. അവശേഷിക്കുന്ന സ്ലറിയോടൊപ്പം നേര്‍പ്പിച്ച ലാക്ടിക്  ആസിഡ് ചേര്‍ത്ത സ്ലറി വീണ്ടും നിറയ്ക്കുവാന്‍ കഴിയുകയും ചെയ്യും. എന്നുവെച്ചാല്‍ ഫില്‍റ്ററില്ലാതെയും വാട്ടര്‍ ടാങ്കില്ലാതെയും കട്ടികൂടിയ സ്ലറിയും ജലവും വേര്‍തിരിച്ചെടുക്കുവാന്‍ കഴിയും എന്നാണ്. ചിത്രത്തിലെ വലതുവശത്ത് കാണുന്നത് ഡ്രയറിലൂടെ ലഭിച്ച കട്ടികൂടിയ സ്ലറിയില്‍ ജലം നിറച്ചപ്പോള്‍ ആദ്യം ജലം മുകളില്‍ പൊങ്ങിനില്‍ക്കുകയും ദിവസങ്ങള്‍ക്ക് ശേഷം വളരെക്കുറച്ച് അടിയറ്റത്തും ബാക്കി പൊങ്ങി നില്‍ക്കുന്നതായുമാണ്. ബയോഗ്യാസ് പ്ലാന്റ് പ്രവര്‍ത്തിക്കുമ്പോള്‍ സ്ലറിയില്‍ ഇത്തരമൊരവസ്ഥ ഉണ്ടാകുകയില്ല. ഫ്രഷായ സ്ലറി കെട്ടി നിന്നാല്‍ വളരെ പരിമിതമായി മാത്രമേ ജലം താഴെയറ്റത്ത് കാണുകയുള്ളു.

ഒരു ബയോഗ്യാസ് സ്ലറി ഡ്രയര്‍ പ്ലാന്റിന് പകരം വീടുകളിലും മറ്റും വെള്ളം സംഭരിക്കുവാനുപയോഗിക്കുന്ന പിവിസി ടാങ്ക് സ്ലറിയില്‍നിന്ന് ജലം വേര്‍തിരിക്കാനായി ഉപയോഗിക്കാം. ടാങ്കില്‍ നേര്‍പ്പിച്ച ലാക്ടിക് ആസിഡ് സ്ലറിയില്‍ കലര്‍ത്തി ഒഴിക്കുകയും അടപ്പ് അടച്ച് മഴവെള്ളവും മറ്റ് ചപ്പ് ചവറുകളും ഉള്ളില്‍ വീഴാതെ സംരക്ഷിച്ചാല്‍ ഇരുപത്തിനാല് മണിക്കൂര്‍ കൊണ്ട് താഴെയറ്റത്ത് സ്ലറിയിലെ ജലം എത്തിച്ചേരുവാന്‍ തുടങ്ങും. ടാപ്പിന്റെ മുകളില്‍ ജലം എത്തിയാല്‍ മാത്രമേ നീക്കം ചെയ്യാന്‍ കഴിയുകയുള്ളു. തുടക്കത്തില്‍ അതിനായി ടാങ്കിന്റെ മുക്കാല്‍ ഭാഗമെങ്കിലും നിറച്ചശേഷം രണ്ടുദിവസത്തെ വിശ്രമം അനിവാര്യമാണ്. ടാങ്കിന് പുറമേകൂടി ജലം കാണാന്‍ കഴിയുന്ന പിവിസി പൈപ്പ് ടാപ്പിന്റെ പിന്‍ഭാഗത്ത് റ്റി കണക്ടര്‍ ഉപയോഗിച്ച് ഘടിപ്പിച്ചാല്‍ സ്ലറിയില്‍ നിന്ന് വേര്‍തിരിഞ്ഞ ജലത്തിന്റെ നിരപ്പ് അറിയാന്‍ കഴിയും. അടപ്പ് തുറന്ന് മുകളില്‍നിന്ന് സ്ലറി കട്ടിയാകുന്നതിനനുസരിച്ച് നീക്കം ചെയ്യാം.  കട്ടിയുള്ള സ്ലറി നീക്കം ചെയ്തശേഷം നേര്‍പ്പിച്ച ലാക്ടിക് ആസിഡ് കലര്‍ത്തിയ സ്ലറി വീണ്ടും നിറയ്ക്കാവുന്നതാണ്. ഇതില്‍നിന്ന് ഉണ്ടാകുന്ന വാതകം എന്താണെന്നും അത് എപ്രകാരം പ്രയോജനപ്രദമാക്കാം എന്നതും കൂടുതല്‍ പഠിക്കേണ്ട വിഷയങ്ങളാണ്. ലാബ് സൗകര്യങ്ങളില്ലാത്തതിനാല്‍ ഒരു കര്‍ഷകന്റെ പരിമിതമായ അറിവ് വെച്ചുള്ള പരീക്ഷണങ്ങളാണിവ. 

ഇത്തരം ഒരു പരീക്ഷണത്തിനും അതിന്റെ വിജയത്തിനും സഹായിച്ച എല്ലാപേരോടും എന്റെ നന്ദി അറിയിക്കുന്നു. 



Creative Commons License
This work is licensed under a Creative Commons Attribution-NonCommercial 4.0 International License.

വ്യാഴാഴ്‌ച, ഒക്‌ടോബർ 13, 2011

റബ്ബര്‍ ഗ്രേഡിംഗ് സുതാര്യത കൈവരിക്കുന്നു

ആദ്യമായി ത്രീ ജി മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ചെരിഞ്ഞുപോയതില്‍ ഖേദിക്കുന്നു. എന്റെ ഷീറ്റുകള്‍ മനോരമയുടെ വ്യാപാരി വിലയ്ക്ക് വില്കുന്നത് ആര്‍എസ്എസ് 2 ന് മുകളിലുള്ളതാണെന്ന് ക്വാളിറ്റി കണ്ട്രോളര്‍ ശ്രീ ഗണപതി അയ്യര്‍ പരസ്യമായി പ്രഖ്യാപിക്കുന്നു.

ബുധനാഴ്‌ച, സെപ്റ്റംബർ 28, 2011

തിരുവനന്തപുരം ഇന്ന് ജൈവേതര മാലിന്യങ്ങളുടെ നഗരം


മലിന ജലവും കക്കൂസ് വിസര്‍ജ്യവും സംസ്കരിക്കുന്ന കാര്യത്തില്‍ ജല അതോറിറ്റിയുടെ പങ്ക് എന്തെല്ലാമാണെന്ന് സര്‍ക്കാര്‍ സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ നഗരമാലിന്യങ്ങളും അതുമൂലമുണ്ടാകുന്ന രോഗങ്ങളും ഡോ. ബ്രിജേഷ് നായര്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. അതില്‍ നിന്നൊരു ചിത്രം ചുവടെ ചേര്‍ക്കുന്നു.


ആമയിഴഞ്ചാന്‍ തോട്ടിലൂടെ മുന്‍കാലങ്ങളില്‍ ഒഴുകിയിരുന്നത് ജൈവാംശം കലര്‍ന്ന മലിന ജലമായിരുന്നു. പാര്‍വതി പുത്തനാറിലൂടെ ആ മലിനജലം ഒഴുകുമ്പോള്‍  രണ്ടു കരയും മണ്ണും വേരുപടലവും നിറഞ്ഞതായിരുന്നു. ജലത്തിലെ ജൈവാംശം വലിച്ചെടുത്ത് ശുദ്ധീകരിക്കുന്നതില്‍ അത് ഒരു നിര്‍ണ്ണായക ഘടകം ആയിരുന്നു. ആളുകള്‍ തുണി നനയ്ക്കുകയും കുളിക്കുകയും ചെയ്തിരുന്നത് അന്നത്തെ സ്ഥിരം കാഴ്ചയായിരുന്നു. രണ്ടു കരയും കല്ല് കെട്ടിയും സിമന്റുചെയ്തും നടത്തിയ പരിഷ്കാരങ്ങള്‍ ഇന്ന് പാര്‍വതി പുത്തനാറില്‍ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നു.
ഒരു കാലത്ത് ചാല, പാളയം തുടങ്ങിയ മാര്‍ക്കറ്റിലെ വേസ്റ്റും വലിയതുറ സീവേജ് ഫാമിലെത്തിയിരുന്ന കക്കൂസ് വിസര്‍ജ്യവും കൂട്ടിക്കലര്‍ത്തി കമ്പോസ്റ്റ് നിര്‍മ്മാണം നടത്തിയിരുന്നു. 1955 അടുപ്പിച്ച് ജാപ്പനീസ് കൂട്ടുകൃഷി സമ്പ്രദായ പ്രകാരം വിളപ്പില്‍ കോ-ഓപ്പറേറ്റീവ് ഫാര്‍മിംഗ് സൊസൈറ്റി ചെറിയ പാടശേഖരങ്ങളില്‍ നെല്‍കൃഷി ചെയ്യുവാന്‍ വലിയതുറ സീവേജ് ഫാമിലെ കമ്പോസ്റ്റാണ് ഉപയോഗിച്ചിരുന്നത്. അക്കാലത്ത് കോര്‍പ്പറേഷനിലെ തെരുവ് നായ്ക്കളെ പിടികൂടി കൊല്ലുന്ന പതിവുണ്ടായിരുന്നു. ചത്ത പട്ടിയെപ്പോലും വലിയതുറയിലെ കമ്പോസ്റ്റില്‍ ലയിപ്പിച്ചിരുന്നു എന്നാണ് എന്റെ ഓര്‍മ്മ. അക്കാലത്ത് ഭാരതത്തില്‍ ശുചിത്വത്തിന് ഭാരതത്തില്‍ തിരുവനന്തപുരത്തിന് ഒന്നാം സ്ഥാനമായിരുന്നു. ലോറികളിലെത്തിച്ചിരുന്ന കമ്പോസ്റ്റ് തലച്ചുമടായാണ് പാടങ്ങളിലെത്തിച്ചിരുന്നത്. ശ്രീ പട്ടം കാണുപിള്ള മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ജാപ്പനീസ് കൂട്ടുകൃഷിയിലൂടെ വിളഞ്ഞുനിന്ന പാടം കൊയ്തുകൊണ്ട് അദ്ദേഹം കൊയ്ത്ത് ഉത്ഘാടനം ചെയ്യുകയുണ്ടായി. ഒരു പറ നിലത്തില്‍ നിന്നും നാല്പതു പറ നെല്ല് ലഭിച്ചതായാണ് കണക്കുകള്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. സൊസൈറ്റി വക പത്ത് സെന്റ് പുരയിടം ശ്രീ കുഞ്ഞന്‍സര്‍ സംഭാവന നല്‍കിയ സ്ഥലത്ത് കരിങ്കല്ലുകൊണ്ടുള്ള ഭിത്തിയോടെ നിര്‍മ്മിച്ച തട്ടുള്ള ഓടിട്ട കെട്ടിടം ഇന്ന് നാഥനില്ലാത്ത അവസ്ഥയിലാണ്.  അത് കൃഷിയുമായി ബന്ധപ്പെടുത്തി നിലനിറുത്താന്‍ പോലും ആര്‍ക്കും സമയമില്ല.
ഇന്ന് നഗരമാലിന്യങ്ങള്‍ കൊണ്ടുചെന്നെത്തിക്കുന്നത് വിളപ്പില്‍ശാല എന്ന സ്ഥലത്താണ്. വിളപ്പില്‍ പഞ്ചായത്തിലെ ആ ഗ്രാമപ്രദേശം ഇന്ന് ജൈവേതര മാലിന്യങ്ങളുടെ കൂമ്പാരമാണ്.താഴെക്കാണുന്ന ചിത്രം കടപ്പാട് - മാധ്യമം.




അവിടെ നിന്ന് കരമന നദിയില്‍ ഒഴുകിയെത്തുന്ന മലിന ജലം കാരണം മത്സ്യങ്ങള്‍ ചത്തുപൊങ്ങുവാന്‍ കാരണമായി. അതേ നദിയില്‍ നിന്നാണ് പമ്പ് ചെയ്ത് പി.ടി.പി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ശുദ്ധജല വിതരണം നടത്തുന്നത്. നദീജലമാലിന്യം കണ്ടെത്തുവാനോ പ്രസിദ്ധീകരിക്കുവാനോ ആരും മെനക്കെടാറില്ല. അഥവാ സാമ്പിള്‍ ശേഖരിച്ച് പരിശോധിച്ചാലും രഹസ്യമായി സൂക്ഷിക്കുകയാണ് പതിവ്.

ഇതിനൊരു പരിഹാരം ഇനിയെങ്കിലും കണ്ടെത്തേണ്ടതായും പരിഹരിക്കേണ്ടതായും ഉണ്ട്.  സ്വന്തം വീട്ടിലെ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് കാണാതിരിക്കരുത്. അത് നിങ്ങളുടെ വരും തലമുറയ്ക്കൊരു ശാപമായി മാറും.