ബുധനാഴ്‌ച, ജൂൺ 19, 2013

നാണയപ്പെരുപ്പവും കര്‍ഷകരും

മൊത്തവില സൂചികയുടെ അടിസ്ഥാനത്തില്‍ inflation ല്‍ വന്ന വ്യതിയാനം ശമ്പളവും പെന്‍ഷനും ലഭിക്കുന്നവര്‍ക്ക് കാലാകാലങ്ങളിലെ ദുരിതാശ്വാസ വര്‍ദ്ധന ലഭ്യമാക്കുകയും സമയബന്ധിതമായി അടിസ്ഥാന ശമ്പളത്തിലും പെന്‍ഷനിലും ലയിപ്പിക്കപ്പെടുകയും ചെയ്യുന്നു.  അതിനാനുപാതികമായി തൊഴിലാളി വേതനത്തിലും വര്‍ദ്ധനവുണ്ടാവുകയും അത് കര്‍ഷകര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാവുകയും ചെയ്യും. നിത്യോപയോഗ സാധനവിലവര്‍ദ്ധനയുടെ പേരില്‍ കണക്കാക്കുന്നത് മൊത്തവില സൂചിക മൂന്നായി തരം തിരിച്ചാണ്. ആദ്യത്തെ വകുപ്പ് ആകെ ഭാരത്തിന്റെ 20.1 ശതമാനമാണ്. അതില്‍ ആകെ ഭാരത്തിന്റെ 14.3 ശതമാനമാണ് ഭക്ഷ്യവസ്തുക്കള്‍ക്ക്. രണ്ടാമത്തേത് ഇന്ധനവും വൈദ്യുതിയും 14.9 ശതമാനമാണ്. മൂന്നാമത്തേത് 65 ശതമാനം നിര്‍മ്മിക്കപ്പെട്ട ഉല്പന്നങ്ങള്‍ക്കാണ്. നിര്‍മ്മിച്ച ഉത്പന്നങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം രസതന്ത്ര സംബന്ധമായവയും, രാസവസ്തുക്കളും ആകെ ഭാരത്തിന്റെ 12 ശതമാനമാണ്. അടിസ്ഥാനലോഹങ്ങള്‍, ലോഹസങ്കരം, ലോഹ ഉല്പന്നങ്ങള്‍ എന്നിവ 10.8 ശതമാനമാണ്. യന്ത്രങ്ങള്‍, യന്ത്ര പണിക്കോപ്പുകള്‍ എന്നിവ 8.9 ശതമാനമാണ്. വസ്ത്രം 7.3 ശതമാനമാണ്. യാത്ര, ഉപകരണങ്ങള്‍, ഭാഗങ്ങള്‍ എന്നിവ 5.2 ശതമാനവും ആണ്. 
ഇന്‍ഫ്ലേഷന്‍ ഘട്ടം ഘട്ടമായി മുകളിലേയ്ക്ക് ഉയര്‍ന്നിട്ടുള്ളതല്ലാതെ താണ ചരിത്രം ഇല്ല.  ഇത്തരത്തില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് 14.3 ശതമാനം മാത്രം പങ്കാളിത്തമുള്ള അവശ്യസാധന വിലവര്‍ദ്ധനയുടെ പേരില്‍ ഇന്‍ഫ്ലേഷന്‍ പരിഗണിക്കുമ്പോള്‍  കാര്‍ഷിക ഉല്പന്നങ്ങളുടെ വില നാമമാത്രമായി ഉയരുകയും ശമ്പളവും പെന്‍ഷനും അനേകം മടങ്ങായി വര്‍ദ്ധിക്കുകയും ചെയ്യുന്നു. കാര്‍ഷിക ഉത്പന്നം വിറ്റുകിട്ടുന്നതുകൊണ്ട് കര്‍ഷകര്‍ക്കും  ഇന്‍ഫ്ലേഷന്റെ ഭാഗമായ ബാക്കി 85.7 ശതമാനത്തിന്റെയും ഗുണഭോക്താവേണ്ടിവരുന്നു. അതിന്റെ ഫലമായി കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ച് മറ്റ് വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുവാന്‍ നിര്‍ബന്ധതനാകുന്നു.  അന്യ സംസ്ഥാനങ്ങളില്‍നിന്നും  വിദേശരാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തിച്ച് താല്കാലികാശ്വാസം കണ്ടെത്താം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍ കാര്‍ഷിക മേഖലയുടെ തകര്‍ച്ച ഭക്ഷ്യവിലയെ മാത്രമല്ല ബാധിക്കുന്നത്. ശുദ്ധജലവും വായുവും ഷ്ടമാകുകയും ചെയ്യും.
ഇത്തരത്തിലാണ് കര്‍ഷകന്‍ കബളിക്കപ്പെടുന്നത്.
Ref:- http://www.tradingeconomics.com/india/inflation-cpi

Source: tradingeconomics.com

തിങ്കളാഴ്‌ച, മേയ് 20, 2013

മാധ്യമങ്ങള്‍ വഴികാട്ടികളാവണം.

മാതൃഭൂമി പത്രത്തോട് ഒരു അഭ്യര്‍ത്ഥന. ധൂര്‍ത്ത് കുറക്കാന്‍ ആഹ്വാനം ചെയ്യുന്നതിനേക്കാള്‍ ഇഷ്ടം പോലെ ശുദ്ധജലം ഉപയോഗിക്കുവാനായി നമുക്കെന്തൊക്കെ ചെയ്യാം എന്ന് ബോധവത്ക്കരിക്കുക. അതില്‍ പ്രധാനം ജല സ്രോതസുകളെ മലിനപ്പെടുത്തുന്നത് എന്തൊക്കെയാണ് അത് നമുക്കെങ്ങിനെ ഒഴിവാക്കാം അതിന് ഏതെല്ലാം ശാസ്ത്രീയ മാര്‍ഗങ്ങള്‍ നമുക്ക് നടപ്പിലാക്കാം എന്നിവയൊക്കെയാണ്. ഉദാ. നദീജലത്തിലെ കോളിഫാം ബാക്ടീരിയയുടെ അളവ് അനുവദനീയമായതിലും എത്രയോ കൂടുതലാണ്. അതിനുള്ള പരിഹാരം സീവേജ് വേസ്റ്റ് സോപ്പുവെള്ളം ഒഴിവാക്കി ബയോഗ്യാസ് പ്ലാന്റുകളിലെത്തിക്കാം. പ്രയോജനം മൂന്നാണ്
൧. മീഥൈന്‍ വാതകം പാചകത്തിനും മറ്റും ഉപയോഗിക്കാം.
൨. സ്ലറിയെ ജൈവവളമായി ഉപയോഗിക്കാം.
൩. ജലത്തെ ശുദ്ധീകരിച്ച് കുടിവെള്ളമാക്കാം.
ഓരോ പ്രാവശ്യം ഫ്ലഷ് ചെയ്യുമ്പോഴും പാഴാകുന്ന ജലത്തിന്റെ അളവ് ഉപഭോഗത്തില്‍ ഒന്നാം സ്ഥാനത്താവാം. അതിലെ ജലം വേര്‍തിരിച്ച് കോളിഫാം മുക്തമാക്കി മണ്ണിനെ റീ ചാര്‍ജ് ചെയ്യാം. കുളിമുറികളില്‍ നിന്ന് പുറംതള്ളുന്ന സോപ്പുകലര്‍ന്ന ജലം, വാഷിംഗ് മെഷീനിലൂടെ പുറംതള്ളുന്ന ജലം, പാത്രങ്ങള്‍ കഴുകുന്ന ജലം മുതലായവ എപ്രകാരം ശുദ്ധീകരിച്ച് മണ്ണിനെ റീചാര്‍ജ് ചെയ്യാം എന്ന വിഷയത്തില്‍ ജനത്തെ ബോധവത്ക്കരിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയും. അതോടൊപ്പം പുതുതായി വീടുവെയ്ക്കുവാന്‍ ലൈസന്‍സ് നല്കുമ്പോള്‍ ഇവയെല്ലാം കര്‍ശനമായി പാലിക്കപ്പെടും എന്ന് ഉറപ്പുവരുത്തുകയും വേണം. ഓരോ വീടും ശരിയായ ജൈവേതരമാലിന്യ സംഭരണവും (സംഭരിച്ച ജൈവേതരമാലിന്യങ്ങള്‍ സംസ്കരിക്കുവാനുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കണം), ജൈവമാലിന്യ സംസ്കരവും നടത്തിക്കഴിഞ്ഞാല്‍ നമ്മുടെ ഒരു ജലസ്രോതസ്സും മലിനപ്പെടില്ല. നദിയിലൂടെ ഒഴുകുന്ന വെള്ളവും കുടിക്കാന്‍ യോഗ്യമാക്കാം. കുളങ്ങളും, കിണറും എല്ലാം ഇതോടൊപ്പം സംരക്ഷിക്കപ്പെടും. കാര്‍ഷികേതര ഭൂവിനിയോഗം ക്രമാതീതമായി വര്‍ദ്ധിക്കുമ്പോള്‍ ഭൂഗര്‍ഭജലനിരപ്പ് താഴുന്നു. അത് മഴയില്‍ താഴ്ന്ന പ്രദേശത്ത് വെലള്ളപ്പൊക്കവും  ഉയര്‍ന്ന പ്രദേശത്ത് ജൈവാംശകുറവിനും കാരണമാകും.മഴവെള്ളം പോലും ശുദ്ധമല്ലാത്തതിനാല്‍ ശുദ്ധീകരിച്ച് ഭൂമിയെ റീചാര്‍ജ് ചെയ്യുകയാണ് വേണ്ടത്. അത്തരം മേഖലകളിലാണ് വിദഗ്ധര്‍ക്ക് നല്ലൊരു വഴികാട്ടിയാവാന്‍ കഴിയുന്നത്.

ചൊവ്വാഴ്ച, മാർച്ച് 05, 2013

മാധ്യമങ്ങളെ ഭയപ്പെടണം




മാലിന്യംകൊണ്ട് പുഴുക്കുന്ന തലസ്ഥാന നഗരത്തില്‍ ഇതാ ഒരു മാതൃകാ വാര്‍ഡ്- ശ്രീകണേ്ഠശ്വരം. വിളപ്പില്‍ശാല ചവര്‍സംസ്‌കരണ ഫാക്ടറി പൂട്ടി ഒന്നേകാല്‍ വര്‍ഷം പിന്നിട്ടശേഷമാണെങ്കിലും നഗരസഭ പ്രായോഗികമായി ഒരു പദ്ധതി നടപ്പാക്കിയിരിക്കുന്നു. ആദ്യമായി ഒരു വാര്‍ഡിന് ഒരു ബയോഗ്യാസ് പ്ലാന്റ് പദ്ധതി നിലവില്‍ വന്നിരിക്കുന്നു. ഈ വാര്‍ഡില്‍ ഇനി പഴയതുപോലെ കുടുംബശ്രീക്കാര്‍ വീടുകളില്‍ വന്ന് മാലിന്യം ശേഖരിക്കും.
ശ്രീകണേ്ഠശ്വരം പാര്‍ക്കിന് പിന്നിലാണ് പുതിയ ബയോഗ്യാസ് പ്ലാന്റ്. പ്രതിദിനം 1500 കി. ഗ്രാം ജൈവമാലിന്യങ്ങള്‍ ഈ പ്ലാന്റില്‍ സംസ്‌കരിക്കാന്‍ കഴിയും. അതായത് ഈ വാര്‍ഡിലെ മാലിന്യങ്ങള്‍ ഏറെക്കുറെ മുഴുവനും ഇവിടെ സംസ്‌കരിക്കാന്‍ കഴിയുമെന്നര്‍ഥം. ഇതിനുപുറമേ മറ്റൊരു മിനിപ്ലാന്റ് ശ്രീചിത്രാപുവര്‍ ഹോമിലും വയ്ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ശ്രീകണേ്ഠശ്വരം വാര്‍ഡിലെ മാലിന്യപ്രശ്‌നം പൂര്‍ണമായും പരിഹരിക്കപ്പെടും.
വാര്‍ഡ് കൗണ്‍സിലര്‍ രാജേന്ദ്രന്‍ നായരുടെ ശ്രമഫലമായാണ് ശ്രീകണേ്ഠശ്വരം വാര്‍ഡില്‍ ഇത്തരമൊരു ബയോഗ്യാസ് പ്ലാന്റ് യാഥാര്‍ഥ്യമായത്. കാരണം പ്രദേശവാസികളുടെ എതിര്‍പ്പിനെ മറികടന്നാണ് സ്ഥലം കണ്ടെത്തിയത്. മറ്റു വാര്‍ഡ് കൗണ്‍സിലര്‍മാര്‍ ഈ പ്രയത്‌നത്തിന് കാര്യമായി മുതിര്‍ന്നിട്ടില്ല.
ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്തി നല്‍കിയതോടെ മേയര്‍ കെ. ചന്ദ്രിക കെ.എസ്.യു.ഡി.പി. ഫണ്ട് ഇതിനായി മാറ്റിവെച്ചു. 24 ലക്ഷം രൂപയാണ് നഗരസഭ നല്‍കിയത്. 15 ലക്ഷം രൂപയില്‍ പണി പൂര്‍ത്തീകരിച്ചു. തുടര്‍ന്നാണ് ശ്രീചിത്രാപുവര്‍ ഹോമില്‍ മറ്റൊരു സ്ഥലം കണ്ടെത്തി അവിടെ മിനി ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. അങ്ങനെ നിശ്ചയിച്ച തുകയില്‍ രണ്ട് ബയോഗ്യാസ് പ്ലാന്റുകള്‍.
നഗരത്തിലെ നീറുന്ന മാലിന്യപ്രശ്‌നത്തിന് ഒരു വാര്‍ഡിലെങ്കിലും ഇതോടെ പരിഹാരമാകുകയാണ്. 100 വാര്‍ഡുകളില്‍ ബയോഗ്യാസ് പ്ലാന്റ് പൂര്‍ത്തീകരിക്കുന്ന ആദ്യത്തെ വാര്‍ഡു കൂടിയാവുകയാണ് ശ്രീകണേ്ഠശ്വരം. പേരൂര്‍ക്കട ചന്തയില്‍ പൂര്‍ത്തിയായി വരുന്ന ബയോഗ്യാസ് പ്ലാന്റ് പണി അന്തിമഘട്ടത്തിലാണ്.
ശ്രീകണേ്ഠശ്വരത്തെ ബയോഗ്യാസ് പ്ലാന്റിന്റെ പ്രവര്‍ത്തനം പൂര്‍ണമായും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായിരിക്കും. നേരത്തേയുണ്ടായിരുന്നതുപോലെ അവര്‍ വീടുകളിലെത്തി മാലിന്യം ശേഖരിക്കും. പ്ലാന്റിന്റെ 'ഓപ്പറേഷന്‍' കുടുംബശ്രീയ്ക്ക് തന്നെയായിരിക്കും. വെള്ളിയാഴ്ചയാണ് പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം. തുടര്‍ന്ന് ഒരാഴ്ചയ്ക്കുള്ളില്‍ ശ്രീകണേ്ഠശ്വരം വാര്‍ഡിലെ മാലിന്യങ്ങള്‍ ഇവിടെ സംസ്‌കരിച്ചുതുടങ്ങും. ഇവിടെ നിന്ന് ശേഖരിക്കുന്ന ഗ്യാസ് വീട്ടുകാര്‍ക്ക് നല്‍കുമെന്ന് കൗണ്‍സിലര്‍ രാജേന്ദ്രന്‍ നായര്‍ പറഞ്ഞു.
ബയോഗ്യാസ് പ്ലാന്റുകള്‍ക്ക് മാലിന്യസംസ്കരണം പൂര്‍ത്തീകരിക്കുവാന്‍ കഴിയുമോ?
ഉത്തരം ഇല്ല എന്നുതന്നെ. കാരണം ബയോഗ്യാസ് പ്ലാന്റുകള്‍ക്ക് എല്ലാവിധ ജൈവമാലിന്യങ്ങളും സംസ്കരിക്കാന്‍ കഴിയില്ല എന്നതാണ്. മാത്രവുമല്ല പ്ലാന്റില്‍ നിന്ന് പുറത്തുവരുന്ന സ്ലറി മറ്റൊരു വിപത്തായി മാറും. സ്ലറിയെ കട്ടിരൂപത്തിലാക്കുവാനും സ്ലരിയില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന ജലം ശുദ്ധീകരിച്ച് ഭൂമിയെ റീചാര്‍ജ് ചെയ്യുവാനും പ്രയോജനപ്പെടുത്താം. പൊതുസ്ഥലങ്ങളില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ അധികനാള്‍ പ്രവര്‍ത്തിക്കില്ല. അതിന് കാരണം പ്ലാന്റിലേയ്ക്കിടുവാന്‍ സാധ്യതയുള്ള അയോഗ്യമായ വേസ്റ്റുകളാണ്. നഗരമാലിന്യങ്ങളില്‍ പ്രധാനപ്പെട്ട കക്കൂസ് വിസര്‍ജ്യം ബയോഗ്യാസ് പ്ലാന്റുകളില്‍ സംസ്കരിക്കാന്‍ പറ്റിയതാണ്. കോഴിയിറച്ചി വേസ്റ്റ്, സ്ലോട്ടര്‍ ഹൌസുകളിലെ മാംസവേസ്റ്റ്,  കട്ടിയുള്ള ജലത്തിലലിയാത്ത ജൈവമാലിന്യങ്ങള്‍ മുതലായവ ബയോഗ്യാസ് പ്ലാന്റുകളില്‍ നിക്ഷേപിക്കുവാന്‍ സാധിക്കില്ല. 
അതേസമയം പലതരം മാലിന്യസംസ്കരണ രീതികള്‍ സമന്വയിപ്പിച്ചുകൊണ്ട് പൂര്‍ണമായും മാലിന്യസംസ്കരണം നടപ്പിലാക്കാം. കുടുംബശ്രീ വര്‍ക്കേഴ്സിനെ ഉള്‍പ്പെടുത്തി  ജൈവേതര മാലിന്യസംഭരണം, അവയുടെ തരംതിരിക്കല്‍, ശരിയായ സംസ്കരണം എന്നിവയും  നടപ്പിലാക്കാം.  
പ്രാവര്‍ത്തികമാക്കുവാന്‍ കഴിയുന്നവ ചുവടെ ചേര്‍ത്തിരിക്കുന്നു.
൧. ജൈവ ജൈവേതര വേര്‍തിരിക്കല്‍ ഉറവിടത്തില്‍ അനിവാര്യം
൨. ബയോഗ്യാസ് ബ്ലാന്റുകളില്‍ നിക്ഷേപയോഗ്യമായവ മാത്രം ശേഖരിച്ച് ബയോഗ്യാസ് പ്ലാന്റില്‍ നിക്ഷേപിക്കുക
൩. ബയോഗ്യാസ് പ്ലാന്റുകളില്‍ നിക്ഷേപയോഗ്യമല്ലാത്ത ജൈവമാലിന്യങ്ങളെ തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റിംഗ് ടെക്നിക്സ് പോലുള്ള ലീച്ചേജ് ഉണ്ടാവാത്ത, താപത്തിലൂടെ അണുബാധ ഉണ്ടാകാത്ത  രീതിയാവണം.
൪. സ്ലറി ഉണക്കിപ്പൊടിച്ചും, മറ്റ് രീതികളില്‍ കമ്പോസ്റ്റ് ഉണ്ടാക്കിയും പച്ചക്കറി കൃഷി ചെയ്യാം
൫. ഉത്പാദിപ്പിക്കപ്പെടുന്ന മലിനജലം ശുദ്ധീകരിച്ച് മണ്ണില്‍ റീചാര്‍ജ് ചെയ്യാം.
൬. കുടുംബശ്രീ, ജനശ്രീ യൂണിറ്റുകളെ പങ്കാളിയാക്കാം.

വെള്ളിയാഴ്‌ച, ഫെബ്രുവരി 22, 2013

കാര്‍ഷികമേഖലയുടെ തകര്‍ച്ചയില്‍ മാധ്യമങ്ങളുടെ പങ്ക്



നിലവിലുള്ള ദൃശ്യ ശ്രാവ്യ മാധ്യമങ്ങളെല്ലാം തന്നെ അത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ, ജാതി മത സംഘടനയുടെയോ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് പരിമിതികളുണ്ട്. റിപ്പോര്‍ട്ടുചെയ്യപ്പെടുന്നവ എഡിറ്റിംഗും സെന്‍സറിംഗും കഴിഞ്ഞ് വായനക്കാരനിലെത്തുമ്പോള്‍ ഒരേ വാര്‍ത്ത നമുക്ക് പല മാധ്യമത്തിലും പല രീതിയില്‍ കാണുവാനും വായിക്കുവാനും കേള്‍ക്കുവാനും സാധിക്കും. ഭരണ സുതാര്യതയ്ക്കുവേണ്ടി കൊണ്ടുവന്ന വിവരാവകാശ നിയമം പ്രയോജനപ്പെടുത്തുന്ന മാധ്യമങ്ങളുടെ എണ്ണവും വിരളമാണ്. കാര്‍ഷിക മേഖല തകര്‍ന്നടിയുമ്പോഴും കര്‍ഷകന്റെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഇക്കൂട്ടര്‍ അന്വേഷിക്കാറെ ഇല്ല. പകരം ഏതെങ്കിലും നല്ല കര്‍ഷകനെ കണ്ടെത്തി അവനെപ്പറ്റി എഡിറ്റിംഗും സെന്‍സറിംഗും നടത്തി പൊടിപ്പും തൊങ്ങലും വെച്ച് വായനക്കാരനെ തൃപ്തിപ്പെടുത്തത്തക്ക രീതിയില്‍ പ്രസിദ്ധീകരിക്കും. ഏല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കര്‍ഷക സംഘടനകളുണ്ട്. ചരിത്രത്തില്‍ ഇന്നേവരെ കര്‍ഷകരെ സംഘടിപ്പിച്ച് ഒറ്റക്കെട്ടായി അവരെ രംഗത്തിറക്കിയ സംഭവം ഇല്ലതന്നെ. പാവപ്പെട്ട തൊഴിലാളികളെ സംഘടിപ്പിച്ച് കര്‍ഷക വിരുദ്ധരാക്കുന്നതില്‍ ഇക്കൂട്ടര്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. കര്‍ഷകരും തൊഴിലാളികളും സഹകരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഒരു മാധ്യമവും ചര്‍ച്ചചെയ്യില്ല. പകരം കര്‍ഷകനെതിരായി മാത്രം ചര്‍ച്ച ചെയ്യും.
ചുമട്ടു തൊഴിലാളിയെന്നും കയറ്റിറക്ക് തൊഴിലാളികളെന്നും മറ്റും തരം തിരിച്ച് അവര്‍ക്ക് അംഗത്വവും ബാഡ്ജും നല്‍ക്കി തൊഴില്‍ അവരുടെ അവകാശമായി മാറ്റി. അതിലൂടെ നല്ല തൊഴിലാളികള്‍ കാര്‍ഷിക മേഖലയില്‍ ഇല്ലാതെ ആയി. ഇന്ന് ഒരു തൊഴിലാളി സംഘടനയില്‍ അംഗത്വം വേണമെങ്കില്‍ ലക്ഷങ്ങല്‍ കൊടുക്കണം എന്നാണ് കേള്‍ക്കുന്നത്. ജനസേവകരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ തൊഴിലാളി യൂണിയനുകളുണ്ടായി. വിലവര്‍ദ്ധനയുടെ ഗുണഭോക്താക്കളാണവര്‍. ശമ്പളവും പെന്‍ഷനും വിലവര്‍ദ്ധനയുടെ പേരില്‍ കൂട്ടി വാങ്ങിയശേഷം വിലയിടിവിനുവേണ്ടി സമരം ചെയ്യുന്നു. ഇവരെല്ലാം കര്‍ഷകരുടെ ശത്രുക്കളായി മാറിയതില്‍ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും നിര്‍ണായക പങ്കു വഹിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കാലാകാലങ്ങളില്‍ ശമ്പളവര്‍ദ്ധനവിനുവേണ്ടി കമ്മീഷനുകളെ വെച്ചു. റീട്ടെയില്‍ മാര്‍ക്കറ്റിലെ നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനയുടെ പേരില്‍ ഇന്‍ഫ്ലേഷന്‍ എന്ന വ്യാജേന ഡി.എ വര്‍ദ്ധിക്കുകയും അത് കാലാകാലങ്ങളില്‍ ബേസിക് സാലറിയില്‍ മെര്‍ജ് ചെയ്യുകയും ചെയ്തു. എന്നാല്‍ കര്‍ഷകര്‍ക്ക് നീതി ലഭിക്കുവാനായി 1965 ല്‍ രൂപപ്പെട്ട http://cacp.dacnet.nic.in/ ( Commission for Agricultural Costs and Prices) പലപ്പോഴും സംസ്ഥാനങ്ങളില്‍ തെളിവെടുപ്പ് നടത്തുകയും കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യുന്നു. അത് വെറും പ്രഹസനം മാത്രമാണ് എന്നതിന് തെളിവാണ് കേരള യൂണിവേഴ്സിറ്റിയുടെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി ആയിരുന്ന ഡോ. യാഗീന്‍ തോമസിന്റെ കേരളത്തിലെ ചില കാര്‍ഷികോത്പന്ന വിലയെപ്പറ്റിയുള്ള ഒരു പഠന റിപ്പോര്‍ട്ട്. അതിനെ പരിഭാഷപ്പെടുത്തി ശാസ്ത്രഗതി മാഗസീനില്‍ പ്രസിദ്ധീകരിച്ചു. അത്രതന്നെ. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലെ കര്‍ഷകര്‍ക്ക് കൈവശം വെയ്ക്കാവുന്ന കൃഷിഭൂമിയുടെ പരിധി ഉണ്ട്. എന്നാല്‍ ഉല്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്ന തോട്ടം മേഖലയുടെ ഭൂപരിതിയില്‍ നിയന്ത്രണങ്ങള്‍ ഇല്ല.
ഒന്നാം ഹരിതവിപ്ലവത്തിന് മുന്‍പ് ഭൂമിയുടെ ജൈവസമ്പത്ത് ജനത്തെ പോഷകമൂല്യങ്ങളുള്ള ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കാന്‍ പര്യാപ്തമാക്കിയിരുന്നു. രാസവളങ്ങളുടെയും, കീടനാശിനികളുടെയും, കളനാശിനികളുടെയും മറ്റും പ്രചാരം കാര്‍ഷിക സര്‍വ്വകലാശാലയും ഉദ്യോഗസ്ഥരും മാധ്യമങ്ങളും ഏറ്റെടുത്തതോടെ തുടക്കത്തില്‍ കര്‍ഷകന് ലാഭം ലഭിച്ചിരുന്നു എങ്കില്‍ വര്‍ഷങ്ങളുടെ ഇത്തരം വിഷപ്രയോഗം കാരണം മണ്ണിന്റെ ജൈവ സമ്പത്ത് നഷ്ടപ്പെടുകമാത്രമല്ല മൈക്രോ മാക്രോ ന്യൂട്രിയന്‍സിന്റെ ഇംബാലന്‍സിന് കാരണമാകുകയും സസ്യലതാദികളും, പക്ഷിമൃഗാദികളും, മനുഷ്യനും എണ്ണിയാലൊടുങ്ങാത്ത രോഗങ്ങള്‍ക്കടിമയാവുകയും ചെയ്തു. അതിലൂടെ രാജ്യത്തിന്റെ ജി.ഡി.പി ഉയര്‍ത്തുവാന്‍ എഞ്ചിനീയറിംഗ്, മെഡിക്കല്‍ മേഖല വളരുകയും ചെയ്തു. ഇന്ന് മുക്കിനും മൂലയ്ക്കും സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രികളെക്കൊണ്ട് നിറഞ്ഞു.
മാധ്യമങ്ങള്‍ക്ക് വ്യവസായികളോടാണ് കൂറ് എന്നതില്‍ സംശയം വേണ്ട. കാരണം അവരില്‍നിന്ന് കിട്ടുന്ന പരസ്യവരുമാനം അവര്‍ക്കെതിരെയുള്ള വാര്‍ത്തകള്‍ വരെ തടയപ്പെടാം. ടയര്‍നിര്‍മ്മാണത്തിനുപയോഗിക്കുന്ന അസംസ്കൃത റബ്ബറിന്റെ വിപണിവില നിയന്ത്രിക്കുന്നത് മനോരമ പത്രമാണ്. മനോരമയുടെ സഹോദര സ്ഥാപനമായ എം.ആര്‍.എഫിന് നേട്ടമുണ്ടാക്കുവാന്‍ അവര്‍ക്ക് കഴിയും. ഉദാഹരണത്തിന് ആര്‍എസ്എസ് നാലിന്റെ കോട്ടയം വിപണിവില റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ മൂന്നുരൂപ താഴ്ത്തിയാണ് മനോരമ പ്രസിദ്ധീകരിക്കുന്നത്. എന്നാല്‍ അതിലും എത്രയോ താഴ്ന്ന വിലയ്ക്കാണ് കണ്‍മതി സമ്പ്രദായത്തിലൂടെയുള്ള ഗ്രേഡിംഗും വില നിര്‍ണയവും. റബ്ബര്‍ ബോര്‍ഡിന്റെ സൈറ്റില്‍ പ്രസിദ്ധീകരിക്കാത്ത പ്രീ പ്ലാന്‍ഡ് സ്ഥിതിവിവരകണക്കുകള്‍ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കും. റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവര കണക്കുകല്‍ ക്രോഡീകരിച്ചാല്‍ കാണുവാന്‍ കഴിയുന്നത് കണക്കിലെ തിരിമറികളാണ്. അതൊന്നും തന്നെ മാധ്യമങ്ങളില്‍ ലഭിക്കില്ല. ബ്ലോഗുകള്‍ സൈറ്റുകള്‍ ആഡിയോ-വീഡിയോകള്‍ തുടങ്ങിയ നവമാധ്യമങ്ങളും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും  വ്യത്യസ്തമാവുന്നത് മാധ്യമങ്ങളെ കടത്തിവെട്ടി എഡിറ്റിംഗും സെന്‍സറിംഗും ഇല്ലാതെ പ്രസിദ്ധീകരിച്ചാണ്.
വര്‍ഷങ്ങളായി കേരളത്തില്‍ പ്രചരിപ്പിക്കപ്പെട്ട ക്രോസ്‌ബ്രീഡ് ഇനം പശുക്കളുടെ പാലില്‍ ബീറ്റാകേസിന്‍ A1 അടങ്ങിയിട്ടുണ്ട് എന്നും അത് ആരോഗ്യത്തിന് ഹാനികരമാണ് എന്നും വെറ്റിറനറിയൂണിവേഴ്സിറ്റിയുടെ ഡോ. മുഹമ്മദിന്റെ ഗവേഷണഫലം പ്രസിദ്ധീകരിച്ചിട്ടും മാധ്യമങ്ങളോ യൂണിവേഴ്സിറ്റിയോ അത് പ്രസിദ്ധീകരിക്കില്ല. നമ്മുടെ നാടന്‍ തനത് ഇനങ്ങളടെ പാലില്‍ ബീറ്റാകേസിന്‍ A2 ആരോഗ്യത്തിന് ഹാനികരമല്ല എന്ന് മാത്രമല്ല അത് ഔഷധഗുണമുള്ളതാണ് എന്ന് കര്‍ഷകര്‍ക്ക് ഇന്നും അറിയാന്‍ കഴിഞ്ഞിട്ടില്ല. ഇവയെ കൂട്ടത്തോടെ നശിപ്പിച്ചതിന്റെ ദോഷം ഇന്നല്ലെങ്കില്‍ നാളെ ജനം തിരിച്ചറിയും.
കേന്ദ്രീകൃത മാലിന്യസംസ്കരണവും, പരിസ്ഥിതി മലിനീകരണവും എന്ന വിഷയത്തിലും മാധ്യമങ്ങള്‍ വായനക്കാരനെ വിഢിയാക്കുകയാണ് ചെയ്യുന്നത്. ജൈവ ജൈവേതര മാലിന്യങ്ങള്‍ കൂട്ടിക്കലര്‍ത്തി ഘനലോഹങ്ങളും വിഷാംശവും കലര്‍ന്ന ജൈവ വളങ്ങള്‍ കൃഷിവകുപ്പിലൂടെ കര്‍ഷകരിലെത്തിയതും മാധ്യമങ്ങള്‍ അറിഞ്ഞില്ല. മനുഷ്യവിസര്‍ജ്യം എന്ന അമൂല്യ ജൈവ സമ്പത്ത് പാഴാക്കുന്നതിനെപ്പറ്റി മാധ്യമങ്ങള്‍ വൈവധ്യമാര്‍ന്ന റിപ്പോര്‍ട്ടാണ് നല്‍കുന്നത്. ജലാശയങ്ങളിലെ കോളിഫാം ബാക്ടീരിയയുടെ അളവ് വര്‍ദ്ധനയുടെ കണക്ക് പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ക്ക് അതിന് പരിഹാരം നിര്‍ദ്ദേശിക്കുവാനുള്ള കഴിവില്ല. കാര്‍ഷികമേഖലയെ തകര്‍ത്തത് ജൈവ സമ്പത്തിന്റെ അഭാവമാണ്.

വെള്ളിയാഴ്‌ച, ഫെബ്രുവരി 15, 2013

കുടിവെള്ളം അമൂല്യമാണ്

കുടിവെള്ളം വരും തലമുറയ്ക്ക് നഷ്ടപ്പെടാന്‍ സാധ്യത. പാശ്ചാത്യ സംസ്കാരം അനുകരിച്ച നാം ഭൂമിയോട് കാട്ടിയ ക്രൂരതയുടെ ഫലമാണ് കാലാവസ്ഥാ വ്യതിയാനവും വരള്‍ച്ചയും. അങ്ങിങ്ങായി കേരളമൊട്ടുക്ക് ലഭ്യമായിരുന്ന നെല്‍പ്പാടങ്ങള്‍ ശുദ്ധജലസംഭരണികലായിരുന്നു. കുന്നുകള്‍ക്കുള്ളിലെ ജലശേഖരം വേനലില്‍ കനിഞ്ഞിറങ്ങി ഭൂഗര്‍ഭജലനിരപ്പ് പരിപാലിക്കപ്പെട്ടിരുന്നു. കുന്നുകളിടിച്ച് നെല്‍പ്പാടങ്ങള്‍ നികത്തി പരിസ്ഥിതി പരിപാലനം പാടെ മറന്നു. നെല്‍പ്പാടങ്ങളില്‍ വേനല്‍ക്കാലത്ത് ജലം ലഭ്യമാക്കിയിരുന്ന കുളങ്ങള്‍ മലിനജല സംഭരണികളായി മാറി എന്നുമാത്രമല്ല ആഫ്രിക്കന്‍പായല്‍ കുളവാഴ മുതലായവയുടെ കേന്ദ്രങ്ങളായി മാറി. വീടുവീടാന്തിരം കിണറുകളുണ്ടായിരുന്നത് പലരും നികത്തുകയോ, സീവേജ് പിറ്റായി മാറ്റുകയോ ചെയ്തു. 'അണ്‍കണ്‍ഫൈന്‍ഡ് അക്വിഫര്‍' എന്ന വിഭാഗത്തില്‍പ്പെടുന്നതാണ് മേല്‍ത്തട്ടിലെ ജലശേഖരമായ കിണര്‍വെള്ളം. അതിനെ തകര്‍ത്തുകൊണ്ട് ജലവിതരണസംവിധാനം വീടുവീടാന്തിരം പൈപ്പുകളിലൂടെ ഒഴുകിയെത്തി. ജപ്പാന്‍ കുടിവെള്ള പദ്ധതിപോലുള്ള വമ്പന്‍ പദ്ധതികള്‍ ജലവിതരണം ഏറ്റെടുത്തു. റോഡുകളിലും റയില്‍വ്വേസ്റ്റേഷനുകളിലും ലഭ്യമായിരുന്ന കുടിവെള്ള പൈപ്പുകല്‍ നീക്കംചെയ്യപ്പെട്ടു. കുടിവെള്ളം കുപ്പികളിലാക്കി പതിനഞ്ചുരൂപയ്ക്ക് വില്‍ക്കുന്ന സ്വകാര്യ കമ്പനികള്‍ വളര്‍ന്നു.
ഓരോ വ്യക്തിയും കിണര്‍വെള്ളം ഉപയോഗിച്ചിരുന്നതിന്റെ പതിന്മടങ്ങ് പൈപ്പ് വെള്ളമുപയോഗിച്ച് മലിനപ്പെടുത്തുവാന്‍ തുടങ്ങി. ഓരോ പ്രാവശ്യം ക്ലോസെറ്റുകളില്‍ ഫ്ലഷ് ചെയ്യുമ്പോഴും ഇരുപതോളം ലിറ്റര്‍ ജലമാണ് മലിനപ്പെടുന്നത്. മനുഷ്യവിസര്‍ജ്യവും, സോപ്പുവെള്ളവും മറ്റും കൂടിക്കലര്‍ന്ന് ഡ്രയിനേജ് സംവിധാനത്തിലൂടെ ജലാശയങ്ങളിലെത്തിച്ചേര്‍ന്ന് ഒഴുകുന്ന ജലം ഒഴുകുന്തോറും ശുദ്ധീകരിക്കപ്പെടുൂന്ന അവസ്ഥ മാറി ഒഴുകുന്തോറും മലിനപ്പെടുന്ന അവസ്ഥയിലേയ്ക്ക് കൂപ്പുകുത്തി. മനുഷ്യന്‍ നശിപ്പിച്ചത് ജലം മാത്രമല്ല അതിലൂടെ ഒഴുക്കിക്കളയുന്ന ജൈവാംശംകൂടിയാണ്. മണ്ണിലെ ചില ബാക്ടീരിയകള്‍ ജലം ശുദ്ദീകരിച്ചിരുന്നുവെങ്കില്‍ ഇന്ന് അത്തരം ബാക്ടീരിയകളുടെ ആവശ്യമെ ഇല്ല എന്ന നിലയില്‍ കൊണ്ടെത്തിച്ചു. ജലത്തിലൂടെ സസ്യലതാദികള്‍ക്കും പക്ഷിമൃഗാദികള്‍ക്കും മനുഷ്യനും ലഭിക്കേണ്ട സൂഷ്മ അതിസൂഷ്മ മൂലകങ്ങള്‍ താളം തെറ്റുകയും ഗുണത്തേക്കാളേറെ ദോഷം ചെയ്യുകയും ചെയ്യുന്നു. പലതരം ജല ശുദ്ധീകരണ ഉപകരണങ്ങള്‍ മനുഷ്യരെ കബളിപ്പിക്കുന്നു.
കേരളത്തിന്റെ ഭൂപ്രകൃതിയില്‍ തീരപ്രദേശങ്ങളില്‍ 4-5 മീറ്ററിലും വെട്ടുകല്ലും കളിമണ്ണും ഉള്ളിടങ്ങളില്‍ 10-15 മീറ്ററിലുംവയല്‍ഭാഗങ്ങളില്‍ 5-6 മീറ്ററിലും കുന്നിന്‍ പ്രദേശങ്ങളില്‍ 10-15 മീറ്ററിലും കുഴിച്ചാല്‍ കിണര്‍വെള്ളം ലഭിക്കേണ്ടതാണ്. എന്നാലിപ്പോള്‍ ഈ മാനദണ്ഡങ്ങളെല്ലാം മാറുകയാണ്. ജലനിരപ്പ് കുറയുന്നതോടെ വളരെ ആഴത്തിലുള്ള കിണറുകളില്‍പോലും വെള്ളമില്ലാത്ത സ്ഥിതിയാണ്.
ഭൂഗര്‍ഭത്തിലുള്ള പാറകളില്‍ സംഭരിക്കപ്പെട്ട ജലനിരപ്പിനെയാണ് 'അണ്‍ കണ്‍ഫൈന്‍ഡ് അക്വിഫര്‍' വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്നത്. പാറതുരന്ന് വെള്ളമെടുക്കുന്നതിന് ഏറെ ആഴത്തില്‍ കുഴിക്കേണ്ട സ്ഥിതിയാണ്. കൊല്ലം, ആലപ്പുഴ തീരപ്രദേശങ്ങളില്‍ 220 മീറ്ററിലേറെ കുഴിച്ചാണ് ഇത്തരത്തില്‍ വെള്ളം പമ്പുചെയ്യുന്നത്.
നഗരങ്ങളില്‍ ജലാശയങ്ങളില്‍ നിന്ന് പമ്പിങ് സ്റ്റേഷനുകള്‍ മുഖേന കുടിവെള്ള വിതരണം നടക്കുന്നതിനാല്‍ വരള്‍ച്ചയുടെ കെടുതി അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ല. എന്നാല്‍ ഗ്രാമങ്ങളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളില്‍ നഗരപ്രദേശങ്ങള്‍ക്ക് പുറത്ത് കുടിവെള്ളക്ഷാമം അനുഭവപ്പെടുകയാണ്. കോട്ടയത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും അപകടകരമാംവണ്ണം ജലനിരപ്പ് താഴുകയാണ്.
നദികളിലൂടെ ഒഴുകുന്ന ജലം ശുദ്ധമാകണമെങ്കില്‍ ഓരോ വീട്ടില്‍നിന്നും പുറത്തേയ്ക്കൊഴുകുന്ന ജലം ശുദ്ധമായിരിക്കണം. ജലം വിറ്റുകിട്ടുന്ന വരുമാനം കൊണ്ട് വാട്ടര്‍ അതോറിറ്റിക്ക് ശമ്പളവും പെന്‍ഷനും കൊടുക്കുവാന്‍ ജലത്തിന്റെ വില ഉയര്‍ത്തേണ്ടതായും വരും. ജൈവ ജൈവേതര മാലിന്യങ്ങള്‍ ഉറവിടത്തില്‍ വേര്‍തിരിക്കുകയും, മനുഷ്യരുടെയും മൃഗങ്ങളുടെയും വിസര്‍ജ്യങ്ങള്‍ സംസ്കരിച്ച് മീഥൈന്‍ ഇന്ധനമായി മാറ്റിയും അവശേഷിക്കുന്ന മലിനജലം ശുദ്ധീകരിച്ച് കുഴികളില്‍ നിറച്ച് ഭൂമിയെ റീചാര്‍ജ് ചെയ്യാം. അത്തരം ശുദ്ധീകരണത്തില്‍ പങ്കാളിയാകുവാന്‍ ശേഷിയുള്ള ബാക്ടീരിയകള്‍ കുടിവെള്ളം ശുദ്ധമായിത്തന്നെ ലഭ്യമാക്കും. കിണര്‍വെള്ളം കുടിയ്ക്കുവാന്‍ ഇനിയെങ്കിലും നാം സ്വയം ശ്രമിക്കേണ്ടതായിട്ടുണ്ട്.  വീടുപരിസരവും ശുചിത്വം പാലിക്കുകയും മഴവെള്ള സംഭരണികളുടെ സഹായത്താല്‍ ഭൂലം റീചാര്‍ജ് ചെയ്യുകയും ചെയ്താല്‍ ഏത് വരള്‍ച്ചയെയും ഭയപ്പെടേണ്ട ആവശ്യം തന്നെ ഇല്ല.
കടപ്പാട് മാതൃഭൂമിയോടും ഉണ്ട്. 

വ്യാഴാഴ്‌ച, ഫെബ്രുവരി 14, 2013

കര്‍ഷകരുടെ പ്രശ്നങ്ങള്‍

ഒരു കാലത്ത് ലാഭകരമായി നടന്നിരുന്ന കാര്‍ഷിക വൃത്തി ഇന്ന് അപടകരമായ നിലയിലേയ്ക്ക് നീങ്ങുന്നു. ഉത്പാദന വര്‍ദ്ധനവിനായി സ്വീകരിച്ച ഗവേഷണങ്ങളും, കൃഷിരീതികളും, വളപ്രയോഗവും, ഹൈബ്രീഡ് വിത്തിനങ്ങളും മറ്റും കാര്‍ഷികമേഖലയെ തകര്‍ക്കുവാന്‍ സഹായിച്ചു. മണ്ണിലെ സൂഷ്മ അതിസൂഷ്മ മൂലകങ്ങളെ ഊറ്റിയെടുത്ത് ഉത്പാദന വര്‍ദ്ധനവ് സാധ്യമാക്കിയതിലൂടെ മണ്ണിന്റെ ഗുണനിലവാരം പാടെ നശിച്ചു. കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന വിളവുകള്‍ ഗുണനിലവാരം കുറയുന്നതിലൂടെയും മനുഷ്യന്‍ അവ ഭക്ഷിക്കുന്നതിലൂടെയും അനാരോഗ്യവും നിത്യ രോഗങ്ങളും അവന് സമ്മാനിച്ചു. കര്‍ഷകരെ സഹായിക്കുവാന്‍ ലഭ്യമാക്കിയ ബാങ്ക് വായ്പകള്‍ ബാങ്കുകളെ വളര്‍ത്തി. റീയല്‍ എസ്റ്റേറ്റുകള്‍ ഭൂമിയുടെ ക്രമാതീതമായ വില വര്‍ദ്ധനവിന്  കാരണമായി. ഇവര്‍ കള്ളപ്പണം വെള്ളയാക്കുന്നതിനായി കൂടിയ വിലയ്ക്ക് ഭൂമി വാങ്ങുമ്പോള്‍ താണ വില പ്രമാണങ്ങളില്‍ രേഖപ്പെടുത്തിയും ദരിദ്ര കര്‍ഷകരെ കരുവാക്കുകയും ചെയ്തു. വിവാഹ കമ്പോളത്തില്‍ ഒരുകാലത്ത് മുന്‍പിലായിരുന്ന കര്‍കഷകന്റെ സ്ഥാനം ഇന്ന് വളരെ താഴെയായി. വിപണിയിലെ ഇന്‍ഫ്ലേഷന്റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുണ്ടാകുന്ന ശമ്പള വര്‍ദ്ധന കര്‍ഷകന്റെ ഉത്പാദനച്ചെലവ് വര്‍ദ്ധിപ്പിക്കുകയും ലാഭകൃഷി എന്നത് നഷ്ടകൃഷിയിലേയ്ക്ക് കൂപ്പുകുത്തുകയും കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണമാകുകയും ചെയ്തു. ഇന്‍ഫ്ലേഷന്റെ നേട്ടങ്ങള്‍ കര്‍ഷകര്‍ക്ക് ലഭിക്കാത്തതും കോട്ടങ്ങള്‍ അനുഭവിക്കേണ്ടിവന്നതും കര്‍ഷകര്‍ക്കുമാത്രമാണ്. ശമ്പള വര്‍ദ്ധനവിന് ആനുപാതികമായി തൊഴിലാളി വേതനത്തിലും വര്‍ദ്ധനവുണ്ടായി, അത് ഉത്പാദനചെലവിനേക്കാള്‍ താണ വരുമാനം കൃഷിയില്‍നിന്ന് ലഭിക്കുവാന്‍ കാരണമായി.
ഒരു കര്‍ഷക തൊഴിലാളിയ്ക്ക് ഒരുദിവസം അറുന്നൂറ് രൂപ കൂലി ലഭിക്കുന്നത് തന്റെ കായിക അധ്വാനത്തിന് കൂലിയാണ്. അത്രയും വരുമാനം പ്രതിദിനം ഒരു കര്‍ഷകന് ലഭിക്കണമെങ്കില്‍ അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്, മൂന്നോ നാലോ പുരുഷ തൊഴിലാളികളുള്ള ഒരു കുടുംബത്തില്‍ പ്രതിമാസ വരുമാനം കണക്കാക്കാവുന്നതെ ഉള്ളു. കേരളത്തില്‍ ആളില്ലാഞ്ഞിട്ടല്ല തൊഴിലാളികള്‍ ബംഗാളില്‍നിന്നും ബീഹാറില്‍നിന്നും വന്നാല്‍ മാത്രമെ കേരളത്തിലെ പണി നടക്കൂ.
രാസവളപ്രയോഗവും, ശത്രുകീടങ്ങളെയും, കളകളെയും മറ്റും നശിപ്പിക്കുവാനായി ലഭ്യമാക്കിയ കള കുമിള്‍ കീടനാശിനികളും പ്രോയോഗിക്കുന്നതിലൂടെ പ്രകൃതിയില്‍ ലഭ്യമായിരുന്ന മിത്രകീടങ്ങളെയും ഇല്ലായ്മ ചെയ്തു. രാസവളങ്ങളുടെ ലഭ്യത കര്‍ഷകരെ ജൈവവള നിര്‍മ്മാണത്തില്‍ നിന്ന് അകറ്റുകയാണ് ചെയ്തത്. ജൈവവളനിര്‍മ്മാണച്ചെലവും, അവ കൃഷിയിടങ്ങളിലെത്തിക്കുവാനുള്ള ചെലവും ഭാരിച്ചതായതോടെ കര്‍ഷകരില്‍ പലരും ജൈവകൃഷി രീതിതന്നെ ഉപേക്ഷിച്ചു. കീടനാശിനികളില്‍ എക്സ്ടീമ്‌ലി ഹസാര്‍ഡസ് ഇനത്തില്‍പ്പെട്ടവ പലതും വര്‍ഷങ്ങളുടെ പ്രയോഗത്തിന് ശേഷം നിരോധിക്കപ്പെട്ടുവെങ്കില്‍ അതിന്റെ അംശം മണ്ണിലും, ജലത്തിലും, വായുവിലും പതിറ്റാണ്ടുകള്‍ തുടര്‍ന്നും ലഭ്യമാക്കുകയാണ് ചെയ്തത്. ഇവയുടെ പ്രചാരത്തിന് ചുക്കാന്‍ പിടിച്ച പല കൃഷിശാസ്ത്രജ്ഞരും, കൃഷിമന്ത്രിമാരും ഇവയുടെ ദോഷങ്ങളെപ്പറ്റി അജ്ഞരായിരുന്നു എന്ന് കാലം തെളിയിച്ചു. കാരണം ഇത്തരത്തിലുള്ള പലരും മാരകമായ ക്യാന്‍സര്‍ രോഗങ്ങള്‍ക്കിരയായി. നമ്മുടെ മെച്ചപ്പെട്ട പല നാടന്‍ വിത്തിനങ്ങളും നമുക്ക് നഷ്ടമായി. പകരം ലഭിച്ച ഹൈബ്രീഡ് ഇനങ്ങളെല്ലാം താല്കാലിക ലാഭം ലഭ്യമാക്കി നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തി. ഹ്രസ്വകാല വിളകള്‍ പരാഗണത്തിലൂടെ സമ്മിശ്രകൃഷിയിലെ പരാഗണത്തിലൂടെ കര്‍ഷകര്‍ സ്വയം ഉത്പാദിപ്പിച്ച് സംഭരിച്ചിരുന്ന പലതിന്റെ ഗുണം നഷ്ടമായി.
മൃഗസംരക്ഷണവും കൃഷിയും ഒത്തുചേര്‍ന്ന് നടത്തിയിരുന്ന കര്‍ഷകര്‍ക്ക് ക്ഷീരോത്പാദന മേഖലയിലുണ്ടായ ധവളവിപ്ലവം എന്ന മാറ്റം ക്രോസ് ബ്രീഡ് ഇനങ്ങളും ഡയറിഫാമുകളുമായി മാറ്റി. നമ്മുടെ തനത് നാടന്‍ പശുക്കള്‍ ഇല്ലാതായതിലൂടെ ക്രോസ്ബ്രീഡ് ചെയ്യപ്പെട്ട പശുക്കളുടെ രോഗപ്രതിരോധശക്തി കുറയുകയും പലതരം രോഗങ്ങള്‍ക്ക് അവ അടിമയാകുകയും ചെയ്തു. ക്രോസ് ബ്രീഡ് ഇനങ്ങളില്‍ നിന്ന് ലഭിക്കുന്ന പാലില്‍ ബീറ്റാകേസിന്‍ A1 ആണ് എന്നും നമ്മുടെ നാടന്‍ ഇനങ്ങളില്‍ ബീറ്റാകേസിന്‍ A2 ആയിരുന്നു എന്നും വെറ്റിറനറി യൂണിവേഴ്സിറ്റിയുടെ ഗവേഷകര്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്തിയത്. ബീറ്റാകേസിന്‍ A1 ന്റെ ദോഷവശങ്ങള്‍ നാം മനസിലാക്കിയാല്‍ അവ പ്രോത്സാഹിപ്പിക്കപ്പെട്ടത് തെറ്റായിരുന്നു എന്ന് മനസിലാക്കാം. ക്ഷീര വിപണന സംഘങ്ങള്‍ വളരുകയും കര്‍ഷകരില്‍ നിന്ന് സംഭരിച്ച് ആദ്യകാലങ്ങളില്‍ വിതരണം ചെയ്തിരുന്നവര്‍ മായം കലര്‍ത്തിയും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുത്തിയും വിപണനം ആരംഭിച്ചു. നല്ല പാലിന് പകരം ഫാറ്റും എസ്എന്‍എഫും പാല്‍പ്പൊടിയും വെള്ളവും കലര്‍ത്തി പരിഹാരം കണ്ടെതി. കൃത്രിമ പാല്‍ വിപണനത്തിലൂടെ നാമിന്നും ക്ഷീരോത്പാദനത്തില്‍ ഒന്നാം സ്ഥാനത്തുതന്നെയാണ്. ഇനിയെങ്കിലും ആരോഗ്യദായിനിയായ ബീറ്റാകേസിന്‍ A2 അടങ്ങിയ പാലുത്പാദിപ്പിക്കുന്ന നമ്മുടെ നാടന്‍ പശുക്കളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. വീടുവീടാന്തിരം നാടന്‍ പശുക്കള്‍ വളരുന്നതിലൂടെ അവയുടെ തീറ്റച്ചെലവ് കുറയുകയും, പച്ചപ്പുല്ലും ഭക്ഷ്യഅവശിഷ്ടങ്ങളും അവയ്ക്ക് തീറ്റയായി നല്‍കുകയും ചെയ്യാം.
അഞ്ച് പശുക്കളില്‍ക്കൂടുതല്‍ വളര്‍ത്തണമെങ്കില്‍ പോലൂഷന്‍ കണ്ട്രോള്‍ ബോര്‍ഡിന്റെ അനുവാദം വേണം. ഈ നാടുമുഴുവന്‍ മലിനപ്പെട്ടിട്ടും, ജലസ്രോതസ്സുകള്‍ മലിനപ്പെട്ടിട്ടും കുലുങ്ങാത്ത പ്രസ്തുതബോര്‍ഡ് അഞ്ചു പശുക്കളില്‍ക്കൂടുതല്‍ പശുവളര്‍ത്തുന്ന ക്ഷീര കര്‍ഷകരെ പശുവളര്‍ത്തല്‍ അവസാനിപ്പിക്കുവാന്‍ നിയമം കൊണ്ടു നടക്കുകയും നടപടി എടുക്കുകയും ചെയ്യും. അവര്‍ അറിയാതെ പോയത് പശുവിന്റെ മൂത്രം ഏറ്റവും മെച്ചപ്പെട്ട ജൈവ കീടനാശിനി ആണ് എന്നും, ചാണകത്തിന് ദിര്‍ഗന്ധമകറ്റുവാനും ജൈവാവശിഷ്ടങ്ങളെ ചാണകത്തിലെ ബാക്ടീരിയയുടെ സഹായത്താല്‍ വളരെവേഗം കമ്പോസ്റ്റാക്കി മാറ്റും എന്നതുമാണ്. ഇത്തരം അറിവുകള്‍ പ്രചരിപ്പിച്ച് ക്ഷീര കര്‍ഷകരെ പൊലൂഷന്‍ കണ്ടോള്‍ ബോര്‍ഡ് സഹായിച്ചിരുന്നു എങ്കില്‍ കൃഷി രക്ഷപ്പെടും എന്ന കാര്യത്തില്‍ സംശയം വേണ്ട. ജൈവേതരമാലിങ്ങള്‍ ജൈവമാലിന്യത്തോടൊപ്പം സംസ്കരിച്ച്  ജൈവവളമാക്കിയ കേന്ദ്രീകൃത മാലിന്യ സംസ്കരണം വളത്തിലൂടെ ഘനലോഹങ്ങള്‍ വര്‍ദ്ധിപ്പിച്ചും, വിശാംശം കലര്‍ത്തിയും കാര്‍ഷികമേഖലയെമാത്രമല്ല പരിസ്ഥിതിയും തകര്‍ക്കുകകൂടി ചെയ്തു.  ക്രോസ്ബ്രീഡ് ഇനം പശുക്കള്‍ക്ക് വേണ്ട തീറ്റയുടെ അളവും വളരെകൂടുതലാണ്. അവയുടെ ആയുസ്സും കറവാകുന്നത് അമിതോത്പാദനത്തിലൂടെയാണ്. പച്ചപ്പുല്ലിന്റെ അളവ് ഇത്തരം പളുക്കള്‍ക്ക് കൂടിയാല്‍ വരുന്നത് നൈട്രേറ്റ് പോയിസണിംഗ് എന്ന അസുഖമാണ്. വെറ്റിറനറി യൂണിവേഴ്സിറ്റിയുടെ ഗവേഷണഫലങ്ങള്‍ മൃഗഡോക്ടര്‍മാരില്‍ ശരിയായ രീതിയില്‍ എത്താത്തതുകാരണം തൊഴുത്തിലെ പശുക്കള്‍ മുഴുവന്‍ ചത്തുവീണാലും രോഗചികിത്സ സാധ്യമാകില്ല. മുന്‍കാലങ്ങളില്‍ നാടന്‍ ചെക്കുകളില്‍ ആട്ടിയെടുത്തിരുന്ന പിണ്ണാക്ക് മെച്ചപ്പെട്ടതായിരുന്നു. എന്നാല്‍ ഇന്ന് പരിഷ്കരിച്ച മില്ലുകളില്‍ ആട്ടിയെടുത്ത് വീണ്ടും എക്സ്‌പെലന്റ് ചേര്‍ത്ത് ബാക്കിയുള്ള ഗുണവും ഊറ്റിയെടുത്തശേഷം വെറും ചണ്ടിയാണ് കാലിത്തീറ്റയായി ഉയര്‍ന്ന വിലയ്ക്ക് ലഭിക്കുന്നത്.
മികച്ച വിദ്യാഭ്യാസത്തിന് തങ്ങളുടെ മക്കളെയും ചെറുമക്കളെയും പ്രോത്സാഹിപ്പിക്കുന്ന രക്ഷിതാക്കള്‍ അവരെ ടെറസിലും വീട്ടുമുറ്റത്തും വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും മറ്റും കൃഷി ചെയ്യുവാനും കൂടി പഠിപ്പിക്കുന്നത് നല്ലതാണ്. പ്രായോഗിക കൃഷി രീതികള്‍ കുട്ടികളില്‍ ജൈവ ജൈവേതരമാലിന്യങ്ങള്‍ തുടക്കത്തില്‍ത്തന്നെ വേര്‍തിരിച്ച് സംഭരിക്കേണ്ടതിന്റെയും, ശരിയായ ജൈവമാലിന്യ സംസ്കരണരീതിയുടെയും വിവിധ രീതികള്‍ പ്രാവര്‍ത്തികമാക്കുവാനുള്ള പരിശീലനവും സാധ്യമാക്കാം. കമ്പോസ്റ്റ് നിര്‍മ്മാണരംഗത്ത് നാം മറന്നുപോയ കക്കൂസ് മാലിന്യസംസ്കരണം ബയോഗ്യാസ് പ്ലാന്റുകളിലൂടെ മീഥൈന്‍ വാതകമായി മാറ്റിയും സ്ലറിയെ കട്ടിരൂപത്തിലാക്കി എയരോബിക് കമ്പോസ്റ്റാക്കിയും ബാക്കിയാവുന്ന മലിനജലത്തെ ലളിതമായ മാര്‍ഗങ്ങളിലൂടെ ശുദ്ധീകരിച്ച് മണ്ണിലേയ്ക്ക് ആഴ്ത്തിവിട്ട് ഭൂമിയെ റീചാര്‍ജ് ചെയ്യുന്നതിലും പങ്കാളിയാവാം.