വ്യാഴാഴ്‌ച, ഫെബ്രുവരി 14, 2013

കര്‍ഷകരുടെ പ്രശ്നങ്ങള്‍

ഒരു കാലത്ത് ലാഭകരമായി നടന്നിരുന്ന കാര്‍ഷിക വൃത്തി ഇന്ന് അപടകരമായ നിലയിലേയ്ക്ക് നീങ്ങുന്നു. ഉത്പാദന വര്‍ദ്ധനവിനായി സ്വീകരിച്ച ഗവേഷണങ്ങളും, കൃഷിരീതികളും, വളപ്രയോഗവും, ഹൈബ്രീഡ് വിത്തിനങ്ങളും മറ്റും കാര്‍ഷികമേഖലയെ തകര്‍ക്കുവാന്‍ സഹായിച്ചു. മണ്ണിലെ സൂഷ്മ അതിസൂഷ്മ മൂലകങ്ങളെ ഊറ്റിയെടുത്ത് ഉത്പാദന വര്‍ദ്ധനവ് സാധ്യമാക്കിയതിലൂടെ മണ്ണിന്റെ ഗുണനിലവാരം പാടെ നശിച്ചു. കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന വിളവുകള്‍ ഗുണനിലവാരം കുറയുന്നതിലൂടെയും മനുഷ്യന്‍ അവ ഭക്ഷിക്കുന്നതിലൂടെയും അനാരോഗ്യവും നിത്യ രോഗങ്ങളും അവന് സമ്മാനിച്ചു. കര്‍ഷകരെ സഹായിക്കുവാന്‍ ലഭ്യമാക്കിയ ബാങ്ക് വായ്പകള്‍ ബാങ്കുകളെ വളര്‍ത്തി. റീയല്‍ എസ്റ്റേറ്റുകള്‍ ഭൂമിയുടെ ക്രമാതീതമായ വില വര്‍ദ്ധനവിന്  കാരണമായി. ഇവര്‍ കള്ളപ്പണം വെള്ളയാക്കുന്നതിനായി കൂടിയ വിലയ്ക്ക് ഭൂമി വാങ്ങുമ്പോള്‍ താണ വില പ്രമാണങ്ങളില്‍ രേഖപ്പെടുത്തിയും ദരിദ്ര കര്‍ഷകരെ കരുവാക്കുകയും ചെയ്തു. വിവാഹ കമ്പോളത്തില്‍ ഒരുകാലത്ത് മുന്‍പിലായിരുന്ന കര്‍കഷകന്റെ സ്ഥാനം ഇന്ന് വളരെ താഴെയായി. വിപണിയിലെ ഇന്‍ഫ്ലേഷന്റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുണ്ടാകുന്ന ശമ്പള വര്‍ദ്ധന കര്‍ഷകന്റെ ഉത്പാദനച്ചെലവ് വര്‍ദ്ധിപ്പിക്കുകയും ലാഭകൃഷി എന്നത് നഷ്ടകൃഷിയിലേയ്ക്ക് കൂപ്പുകുത്തുകയും കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണമാകുകയും ചെയ്തു. ഇന്‍ഫ്ലേഷന്റെ നേട്ടങ്ങള്‍ കര്‍ഷകര്‍ക്ക് ലഭിക്കാത്തതും കോട്ടങ്ങള്‍ അനുഭവിക്കേണ്ടിവന്നതും കര്‍ഷകര്‍ക്കുമാത്രമാണ്. ശമ്പള വര്‍ദ്ധനവിന് ആനുപാതികമായി തൊഴിലാളി വേതനത്തിലും വര്‍ദ്ധനവുണ്ടായി, അത് ഉത്പാദനചെലവിനേക്കാള്‍ താണ വരുമാനം കൃഷിയില്‍നിന്ന് ലഭിക്കുവാന്‍ കാരണമായി.
ഒരു കര്‍ഷക തൊഴിലാളിയ്ക്ക് ഒരുദിവസം അറുന്നൂറ് രൂപ കൂലി ലഭിക്കുന്നത് തന്റെ കായിക അധ്വാനത്തിന് കൂലിയാണ്. അത്രയും വരുമാനം പ്രതിദിനം ഒരു കര്‍ഷകന് ലഭിക്കണമെങ്കില്‍ അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്, മൂന്നോ നാലോ പുരുഷ തൊഴിലാളികളുള്ള ഒരു കുടുംബത്തില്‍ പ്രതിമാസ വരുമാനം കണക്കാക്കാവുന്നതെ ഉള്ളു. കേരളത്തില്‍ ആളില്ലാഞ്ഞിട്ടല്ല തൊഴിലാളികള്‍ ബംഗാളില്‍നിന്നും ബീഹാറില്‍നിന്നും വന്നാല്‍ മാത്രമെ കേരളത്തിലെ പണി നടക്കൂ.
രാസവളപ്രയോഗവും, ശത്രുകീടങ്ങളെയും, കളകളെയും മറ്റും നശിപ്പിക്കുവാനായി ലഭ്യമാക്കിയ കള കുമിള്‍ കീടനാശിനികളും പ്രോയോഗിക്കുന്നതിലൂടെ പ്രകൃതിയില്‍ ലഭ്യമായിരുന്ന മിത്രകീടങ്ങളെയും ഇല്ലായ്മ ചെയ്തു. രാസവളങ്ങളുടെ ലഭ്യത കര്‍ഷകരെ ജൈവവള നിര്‍മ്മാണത്തില്‍ നിന്ന് അകറ്റുകയാണ് ചെയ്തത്. ജൈവവളനിര്‍മ്മാണച്ചെലവും, അവ കൃഷിയിടങ്ങളിലെത്തിക്കുവാനുള്ള ചെലവും ഭാരിച്ചതായതോടെ കര്‍ഷകരില്‍ പലരും ജൈവകൃഷി രീതിതന്നെ ഉപേക്ഷിച്ചു. കീടനാശിനികളില്‍ എക്സ്ടീമ്‌ലി ഹസാര്‍ഡസ് ഇനത്തില്‍പ്പെട്ടവ പലതും വര്‍ഷങ്ങളുടെ പ്രയോഗത്തിന് ശേഷം നിരോധിക്കപ്പെട്ടുവെങ്കില്‍ അതിന്റെ അംശം മണ്ണിലും, ജലത്തിലും, വായുവിലും പതിറ്റാണ്ടുകള്‍ തുടര്‍ന്നും ലഭ്യമാക്കുകയാണ് ചെയ്തത്. ഇവയുടെ പ്രചാരത്തിന് ചുക്കാന്‍ പിടിച്ച പല കൃഷിശാസ്ത്രജ്ഞരും, കൃഷിമന്ത്രിമാരും ഇവയുടെ ദോഷങ്ങളെപ്പറ്റി അജ്ഞരായിരുന്നു എന്ന് കാലം തെളിയിച്ചു. കാരണം ഇത്തരത്തിലുള്ള പലരും മാരകമായ ക്യാന്‍സര്‍ രോഗങ്ങള്‍ക്കിരയായി. നമ്മുടെ മെച്ചപ്പെട്ട പല നാടന്‍ വിത്തിനങ്ങളും നമുക്ക് നഷ്ടമായി. പകരം ലഭിച്ച ഹൈബ്രീഡ് ഇനങ്ങളെല്ലാം താല്കാലിക ലാഭം ലഭ്യമാക്കി നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തി. ഹ്രസ്വകാല വിളകള്‍ പരാഗണത്തിലൂടെ സമ്മിശ്രകൃഷിയിലെ പരാഗണത്തിലൂടെ കര്‍ഷകര്‍ സ്വയം ഉത്പാദിപ്പിച്ച് സംഭരിച്ചിരുന്ന പലതിന്റെ ഗുണം നഷ്ടമായി.
മൃഗസംരക്ഷണവും കൃഷിയും ഒത്തുചേര്‍ന്ന് നടത്തിയിരുന്ന കര്‍ഷകര്‍ക്ക് ക്ഷീരോത്പാദന മേഖലയിലുണ്ടായ ധവളവിപ്ലവം എന്ന മാറ്റം ക്രോസ് ബ്രീഡ് ഇനങ്ങളും ഡയറിഫാമുകളുമായി മാറ്റി. നമ്മുടെ തനത് നാടന്‍ പശുക്കള്‍ ഇല്ലാതായതിലൂടെ ക്രോസ്ബ്രീഡ് ചെയ്യപ്പെട്ട പശുക്കളുടെ രോഗപ്രതിരോധശക്തി കുറയുകയും പലതരം രോഗങ്ങള്‍ക്ക് അവ അടിമയാകുകയും ചെയ്തു. ക്രോസ് ബ്രീഡ് ഇനങ്ങളില്‍ നിന്ന് ലഭിക്കുന്ന പാലില്‍ ബീറ്റാകേസിന്‍ A1 ആണ് എന്നും നമ്മുടെ നാടന്‍ ഇനങ്ങളില്‍ ബീറ്റാകേസിന്‍ A2 ആയിരുന്നു എന്നും വെറ്റിറനറി യൂണിവേഴ്സിറ്റിയുടെ ഗവേഷകര്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്തിയത്. ബീറ്റാകേസിന്‍ A1 ന്റെ ദോഷവശങ്ങള്‍ നാം മനസിലാക്കിയാല്‍ അവ പ്രോത്സാഹിപ്പിക്കപ്പെട്ടത് തെറ്റായിരുന്നു എന്ന് മനസിലാക്കാം. ക്ഷീര വിപണന സംഘങ്ങള്‍ വളരുകയും കര്‍ഷകരില്‍ നിന്ന് സംഭരിച്ച് ആദ്യകാലങ്ങളില്‍ വിതരണം ചെയ്തിരുന്നവര്‍ മായം കലര്‍ത്തിയും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുത്തിയും വിപണനം ആരംഭിച്ചു. നല്ല പാലിന് പകരം ഫാറ്റും എസ്എന്‍എഫും പാല്‍പ്പൊടിയും വെള്ളവും കലര്‍ത്തി പരിഹാരം കണ്ടെതി. കൃത്രിമ പാല്‍ വിപണനത്തിലൂടെ നാമിന്നും ക്ഷീരോത്പാദനത്തില്‍ ഒന്നാം സ്ഥാനത്തുതന്നെയാണ്. ഇനിയെങ്കിലും ആരോഗ്യദായിനിയായ ബീറ്റാകേസിന്‍ A2 അടങ്ങിയ പാലുത്പാദിപ്പിക്കുന്ന നമ്മുടെ നാടന്‍ പശുക്കളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. വീടുവീടാന്തിരം നാടന്‍ പശുക്കള്‍ വളരുന്നതിലൂടെ അവയുടെ തീറ്റച്ചെലവ് കുറയുകയും, പച്ചപ്പുല്ലും ഭക്ഷ്യഅവശിഷ്ടങ്ങളും അവയ്ക്ക് തീറ്റയായി നല്‍കുകയും ചെയ്യാം.
അഞ്ച് പശുക്കളില്‍ക്കൂടുതല്‍ വളര്‍ത്തണമെങ്കില്‍ പോലൂഷന്‍ കണ്ട്രോള്‍ ബോര്‍ഡിന്റെ അനുവാദം വേണം. ഈ നാടുമുഴുവന്‍ മലിനപ്പെട്ടിട്ടും, ജലസ്രോതസ്സുകള്‍ മലിനപ്പെട്ടിട്ടും കുലുങ്ങാത്ത പ്രസ്തുതബോര്‍ഡ് അഞ്ചു പശുക്കളില്‍ക്കൂടുതല്‍ പശുവളര്‍ത്തുന്ന ക്ഷീര കര്‍ഷകരെ പശുവളര്‍ത്തല്‍ അവസാനിപ്പിക്കുവാന്‍ നിയമം കൊണ്ടു നടക്കുകയും നടപടി എടുക്കുകയും ചെയ്യും. അവര്‍ അറിയാതെ പോയത് പശുവിന്റെ മൂത്രം ഏറ്റവും മെച്ചപ്പെട്ട ജൈവ കീടനാശിനി ആണ് എന്നും, ചാണകത്തിന് ദിര്‍ഗന്ധമകറ്റുവാനും ജൈവാവശിഷ്ടങ്ങളെ ചാണകത്തിലെ ബാക്ടീരിയയുടെ സഹായത്താല്‍ വളരെവേഗം കമ്പോസ്റ്റാക്കി മാറ്റും എന്നതുമാണ്. ഇത്തരം അറിവുകള്‍ പ്രചരിപ്പിച്ച് ക്ഷീര കര്‍ഷകരെ പൊലൂഷന്‍ കണ്ടോള്‍ ബോര്‍ഡ് സഹായിച്ചിരുന്നു എങ്കില്‍ കൃഷി രക്ഷപ്പെടും എന്ന കാര്യത്തില്‍ സംശയം വേണ്ട. ജൈവേതരമാലിങ്ങള്‍ ജൈവമാലിന്യത്തോടൊപ്പം സംസ്കരിച്ച്  ജൈവവളമാക്കിയ കേന്ദ്രീകൃത മാലിന്യ സംസ്കരണം വളത്തിലൂടെ ഘനലോഹങ്ങള്‍ വര്‍ദ്ധിപ്പിച്ചും, വിശാംശം കലര്‍ത്തിയും കാര്‍ഷികമേഖലയെമാത്രമല്ല പരിസ്ഥിതിയും തകര്‍ക്കുകകൂടി ചെയ്തു.  ക്രോസ്ബ്രീഡ് ഇനം പശുക്കള്‍ക്ക് വേണ്ട തീറ്റയുടെ അളവും വളരെകൂടുതലാണ്. അവയുടെ ആയുസ്സും കറവാകുന്നത് അമിതോത്പാദനത്തിലൂടെയാണ്. പച്ചപ്പുല്ലിന്റെ അളവ് ഇത്തരം പളുക്കള്‍ക്ക് കൂടിയാല്‍ വരുന്നത് നൈട്രേറ്റ് പോയിസണിംഗ് എന്ന അസുഖമാണ്. വെറ്റിറനറി യൂണിവേഴ്സിറ്റിയുടെ ഗവേഷണഫലങ്ങള്‍ മൃഗഡോക്ടര്‍മാരില്‍ ശരിയായ രീതിയില്‍ എത്താത്തതുകാരണം തൊഴുത്തിലെ പശുക്കള്‍ മുഴുവന്‍ ചത്തുവീണാലും രോഗചികിത്സ സാധ്യമാകില്ല. മുന്‍കാലങ്ങളില്‍ നാടന്‍ ചെക്കുകളില്‍ ആട്ടിയെടുത്തിരുന്ന പിണ്ണാക്ക് മെച്ചപ്പെട്ടതായിരുന്നു. എന്നാല്‍ ഇന്ന് പരിഷ്കരിച്ച മില്ലുകളില്‍ ആട്ടിയെടുത്ത് വീണ്ടും എക്സ്‌പെലന്റ് ചേര്‍ത്ത് ബാക്കിയുള്ള ഗുണവും ഊറ്റിയെടുത്തശേഷം വെറും ചണ്ടിയാണ് കാലിത്തീറ്റയായി ഉയര്‍ന്ന വിലയ്ക്ക് ലഭിക്കുന്നത്.
മികച്ച വിദ്യാഭ്യാസത്തിന് തങ്ങളുടെ മക്കളെയും ചെറുമക്കളെയും പ്രോത്സാഹിപ്പിക്കുന്ന രക്ഷിതാക്കള്‍ അവരെ ടെറസിലും വീട്ടുമുറ്റത്തും വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും മറ്റും കൃഷി ചെയ്യുവാനും കൂടി പഠിപ്പിക്കുന്നത് നല്ലതാണ്. പ്രായോഗിക കൃഷി രീതികള്‍ കുട്ടികളില്‍ ജൈവ ജൈവേതരമാലിന്യങ്ങള്‍ തുടക്കത്തില്‍ത്തന്നെ വേര്‍തിരിച്ച് സംഭരിക്കേണ്ടതിന്റെയും, ശരിയായ ജൈവമാലിന്യ സംസ്കരണരീതിയുടെയും വിവിധ രീതികള്‍ പ്രാവര്‍ത്തികമാക്കുവാനുള്ള പരിശീലനവും സാധ്യമാക്കാം. കമ്പോസ്റ്റ് നിര്‍മ്മാണരംഗത്ത് നാം മറന്നുപോയ കക്കൂസ് മാലിന്യസംസ്കരണം ബയോഗ്യാസ് പ്ലാന്റുകളിലൂടെ മീഥൈന്‍ വാതകമായി മാറ്റിയും സ്ലറിയെ കട്ടിരൂപത്തിലാക്കി എയരോബിക് കമ്പോസ്റ്റാക്കിയും ബാക്കിയാവുന്ന മലിനജലത്തെ ലളിതമായ മാര്‍ഗങ്ങളിലൂടെ ശുദ്ധീകരിച്ച് മണ്ണിലേയ്ക്ക് ആഴ്ത്തിവിട്ട് ഭൂമിയെ റീചാര്‍ജ് ചെയ്യുന്നതിലും പങ്കാളിയാവാം.