ശനിയാഴ്‌ച, ജൂൺ 13, 2015

കര്‍ഷകക്ഷേമബോര്‍ഡ് ഉടനടി യാഥാര്‍ഥ്യമാക്കണം

ആര്‍. ഹേലി


കൃഷിയുടെ ഐശ്വര്യവും കര്‍ഷകന്റെ ക്ഷേമവും കാര്‍ഷികരംഗത്തിന്റെ വളര്‍ച്ചയ്ക്ക് മുഖ്യഘടകങ്ങളാണ്. അതിനാല്‍ ഒരു കര്‍ഷകക്ഷേമബോര്‍ഡ് ഉടനടി നടപ്പാക്കി കര്‍ഷകരുടെയാകെ വിശ്വാസം നേടിയെടുക്കണം


ഭാരതത്തിന്റെ കാര്‍ഷികവികസനചരിത്രത്തിലെ അതിപ്രധാനമായ ഒരു പുതിയ സംഭവവികാസത്തിനുള്ള കരുത്തും ആശയസ്ഫുടതയുമുള്‍ക്കൊള്ളുന്ന 'കേരള കാര്‍ഷികനയം 2015'ന് സര്‍ക്കാര്‍ അംഗീകാരം നല്‍കി മാര്‍ച്ച് 28ന് ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നു. പുതിയ തലമുറയെ കാര്‍ഷികരംഗത്തേക്കാകര്‍ഷിക്കാനും അങ്ങനെ കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ മേഖലകളില്‍ ആകര്‍ഷകമായ വെല്ലുവിളികള്‍നിറഞ്ഞ സംരംഭങ്ങളേറ്റെടുക്കുന്നതിനു പ്രാപ്തരാക്കാനും നയം ലക്ഷ്യമിടുന്നുവെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പ്രഖ്യാപിക്കുന്നു.

46 അധ്യായങ്ങളുള്ള നയരേഖയാണ് സര്‍ക്കാര്‍ അംഗീകരിച്ച്, നടപ്പാക്കാനുള്ള മഹായജ്ഞത്തിലേക്കു പ്രവേശിക്കുന്നത്. കേരളത്തിലെ മുഴുവന്‍ തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികളും കര്‍ഷകസംഘടനാ പ്രതിനിധികളും മേഖലയുമായി ബന്ധപ്പെട്ട നിര്‍വഹണ ഏജന്‍സികളുള്‍പ്പെടെ 2500ല്‍പരം പ്രമുഖരുമായി, കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിച്ച് ചര്‍ച്ചചെയ്ത് രൂപംനല്‍കിയ കരടുരേഖ കര്‍ഷകസമക്ഷവും പൊതുജനസമക്ഷവും മാധ്യമങ്ങളിലും ചര്‍ച്ചയ്ക്കു വിധേയമാക്കി, മന്ത്രിസഭാ ഉപസമിതിയിലും കേരള നിയമസഭയിലും ചര്‍ച്ചചെയ്തിട്ടാണ് ചില ഭേദഗതികളോടെ പുതിയ നയം അംഗീകരിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. കരടുനയം കേന്ദ്രസര്‍ക്കാറിനയച്ച് അഭിപ്രായംതേടിയശേഷമാണ് അവസാനരൂപംനല്‍കിയത്.

ആദ്യത്തെ കേരള കാര്‍ഷികനയത്തിന് 1992ലാണു രൂപംനല്‍കിയത്. നവീനാശയങ്ങള്‍കൊണ്ട് പ്രസ്തുത നയരേഖ വളരെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 20വര്‍ഷം കഴിഞ്ഞശേഷമാണ് രണ്ടാമത്തെ കാര്‍ഷികനയം രൂപവത്കരിക്കാന്‍ കേരളസര്‍ക്കാര്‍, മുന്‍ എം.എല്‍.എ. കെ. കൃഷ്ണന്‍കുട്ടി ചെയര്‍മാനായി ഒരു ഉപസമിതിയെ നിയോഗിച്ചത്. പ്രസ്തുത സമിതി, മുമ്പു സൂചിപ്പിച്ചതുപോലെ, വിശദമായും വളരെ സമയമെടുത്തും ചര്‍ച്ചചെയ്തശേഷം കരടുരേഖ ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവായി പുറത്തുവന്നിരിക്കുന്നു.

കേരളം നേരിടുന്ന കാര്‍ഷികപ്രശ്‌നങ്ങള്‍ക്ക് വമ്പിച്ച ബഹുജനകൂട്ടായ്മയും സാങ്കേതിക, സാമ്പത്തിക, വിപണനമേഖലാപങ്കാളിത്തവുംവഴി ഉത്തരംകണ്ടെത്താനുള്ള ഒരു ഉത്തരവ്. 46 അധ്യായങ്ങളും പുതിയ പദ്ധതിരൂപവത്കരണത്തില്‍ സ്വാധീനംചെലുത്തുകയും വഴികാട്ടികളായി ഉപയോഗപ്പെടുത്തുകയും വേണം. ചര്‍ച്ചകള്‍വഴിയായി അതില്‍ കാലോചിതമായ കൂട്ടിച്ചേര്‍ക്കലുകള്‍ അത്യന്താപേക്ഷിതമാണ്. പക്ഷേ, ഓരോ ശുപാര്‍ശയുടെയും ആത്മസത്ത അതിലെ കര്‍ഷകബഹുജനക്ഷേമമാണെന്ന് മറക്കാനും പാടില്ല. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയരുത്.

കൃഷിയുടെ ഐശ്വര്യവും കര്‍ഷകന്റെ ക്ഷേമവും കാര്‍ഷികരംഗത്തിന്റെ വളര്‍ച്ചയ്ക്കു മുഖ്യഘടകങ്ങളാണ്. അതിനാല്‍ ഒരു കര്‍ഷകക്ഷേമ ബോര്‍ഡ് രൂപവത്കരിച്ച് കര്‍ഷകരുടെയാകെ വിശ്വാസം നേടിയെടുക്കണം.

സ്വാതന്ത്ര്യം കിട്ടിയിട്ട് 67 വര്‍ഷം കഴിഞ്ഞിട്ടും ഇന്ത്യക്ക് ഭക്ഷ്യസുരക്ഷയും ഭക്ഷ്യകയറ്റുമതിയില്‍ ആഗോളപ്രശസ്തിയും നേടിക്കൊടുത്ത കൃഷിക്കാര്‍ക്ക് ഒരു ക്ഷേമബോര്‍ഡുണ്ടാക്കാന്‍ ഒരു സംസ്ഥാനവും എന്തുകൊണ്ടു മുന്നോട്ടുവന്നിട്ടില്ല എന്നത് ഉത്തരംകിട്ടാത്ത ചോദ്യമാണ്. എല്ലാ പദ്ധതികളും കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കാന്‍ ഊന്നല്‍ നല്‍കുന്നതാണ്; പലതും വിശ്വോത്തരവും. പക്ഷേ, എല്ലാക്കാലത്തും ആ കാര്‍ഷികസമൃദ്ധി സാധിത്രപ്രായമാക്കുന്ന കര്‍ഷകലക്ഷങ്ങളുടെ ക്ഷേമം നാം കണ്ടില്ല. അതിന്റെ തിക്തഫലങ്ങളാണ് രാജ്യത്തെയാകെ വേദനിപ്പിക്കുന്ന കര്‍ഷക ആത്മഹത്യകളും കൃഷിയിലേക്കു കടന്നുവരാന്‍ പുതിയ തലമുറ അറച്ചുനില്‍ക്കുന്നതും. ഇതിനു പകരം കൃഷിയെ അഭിവൃദ്ധിയുടെ മേഖലയാക്കിമാറ്റാനുള്ള ഒരു സുവര്‍ണചുവടുവെപ്പായിരിക്കും കര്‍ഷകക്ഷേമ ബോര്‍ഡിന്റെയും കര്‍ഷക ആരോഗ്യ ഇന്‍ഷുറന്‍സ് പ്രസ്ഥാനത്തിന്റെയും സ്ഥാപനം.

ഇവിടെനിന്ന് സുസ്ഥിര കാര്‍ഷികവികസനത്തിലേക്കുള്ള രാജപാതയുടെ നിര്‍മാണം തുടങ്ങാം. കേരളത്തിന് കര്‍ഷകക്ഷേമയത്‌നത്തില്‍ ഇന്ത്യയില്‍ പ്രഥമസ്ഥാനം ഇത് ലഭ്യമാക്കും. നിര്‍ദേശങ്ങള്‍ പലതും ഗവണ്‍മെന്റിന് നേരിട്ട് നടപ്പാക്കുന്നതിനായി വകുപ്പുതലവന്‍മാരോട് പദ്ധതികള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടാം. ആവശ്യമായ ചര്‍ച്ചകളും സെമിനാറുകളും നടത്തി പദ്ധതിരൂപരേഖ സമര്‍പ്പിക്കുകയെന്ന ചുമതല വകുപ്പുകള്‍ നിര്‍വഹിച്ചുകഴിയുമ്പോള്‍ സര്‍ക്കാര്‍പരിശോധനയ്ക്കുശേഷം ഉന്നതതലതീരുമാനങ്ങളെടുത്താല്‍ അതും ഒരു പദ്ധതിനിര്‍വഹണ റെക്കോഡ് സ്ഥാപിക്കും.

എന്നാല്‍, പല നയങ്ങളും യാഥാര്‍ഥ്യമാകാന്‍, പിന്‍ബലമേകാനായി നിയമനിര്‍മാണം ആവശ്യമായിവരും. 'അവകാശലാഭം', 'മിനിമം ആദായം ഉറപ്പുനല്കല്‍', വിലനിര്‍ണയ അതോറിറ്റി രൂപവത്കരണം, കൃഷിവായ്പാ ക്രമീകരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, കോഴിതേനീച്ച വളര്‍ത്തല്‍ തുടങ്ങിയവ കാര്‍ഷികവൃത്തികളായി പ്രഖ്യാപിച്ച് കാര്‍ഷികവായ്പകള്‍ ലഭ്യമാക്കുക തുടങ്ങിയവ ഈ മേഖലയില്‍ വരും. ഇതിനുള്ള യത്‌നങ്ങള്‍ ആരംഭിക്കാനും അതിനുള്ള പ്രാഥമികരേഖകള്‍ തയ്യാറാക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ഉടനെ നിര്‍ദേശം നല്‍കാവുന്നതാണ്. എങ്കില്‍മാത്രമേ നിയമവകുപ്പിനെ ഇതിലേക്കു ക്ഷണിക്കാന്‍ കഴിയൂ. ഇതിനുള്ള പരിശീലനങ്ങള്‍ ഉദ്യോഗസ്ഥസംഘങ്ങള്‍ക്കു നല്‍കേണ്ടതും ആവശ്യമാണ്.

അംഗീകരിച്ച കാര്‍ഷികനയത്തിന്റെ അടിസ്ഥാനത്തില്‍ കാര്‍ഷികവെറ്ററിനറി സര്‍വകലാശാലകള്‍ക്കും മേഖലയിലെ പൊതുമേഖലാ കോര്‍പ്പറേഷനുകള്‍ക്കും ഗവണ്‍മെന്റിലേക്ക് പദ്ധതികള്‍ സമര്‍പ്പിക്കാനുള്ള ഉത്തരവാദിത്വവും അവകാശവും പുതിയ ഉത്തരവോടെ നിലവില്‍ വന്നിരിക്കുന്നു. ഗവണ്‍മെന്റിനെ സമീപിച്ച് അവ പ്രാവര്‍ത്തികമാക്കാനുള്ള ചുമതല നയം അംഗീകരിച്ചതോടെ അവരുടെ ചുമതലയായിത്തീര്‍ന്നിരിക്കുന്നു. ഇതിന്റെ വെളിച്ചത്തില്‍ യൂണിവേഴ്‌സിറ്റി കൗണ്‍സിലുകള്‍ക്കും ബോര്‍ഡ് സമിതികള്‍ക്കും നയം ചര്‍ച്ചകള്‍ക്കു വിധേയമാക്കാനും അതിന്റെ അടിസ്ഥാനത്തില്‍ പദ്ധതികള്‍ രൂപവത്കരിക്കാനും ഗവണ്‍മെന്റിനെ സമീപിക്കാനും സാധിക്കും.

ത്രിതലപഞ്ചായത്തുകള്‍ക്ക് കാര്‍ഷികനയം ചര്‍ച്ചചെയ്യാനും കൃഷിക്കാരുടെ യോഗങ്ങള്‍ വിളിച്ചുകൂട്ടി, ഇതിന്റെ അടിസ്ഥാനത്തില്‍ സ്വയം പദ്ധതികള്‍ തയ്യാറാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളെ പദ്ധതികളുമായി സമീപിക്കാനും സുവ്യക്തമായ ഒരവസരമാണ് ഗവണ്‍മെന്റ് നയം അംഗീകരിച്ച് ഉത്തരവിറക്കിയതുവഴി കൈവന്നിരിക്കുന്നത്.

മുമ്പു സൂചിപ്പിച്ച കര്‍ഷകക്ഷേമബോര്‍ഡ് എത്രവേഗം യാഥാര്‍ഥ്യമാക്കുന്നുവോ അതുപോലെ പ്രാധാന്യമുള്ള ഒരു ശ്രദ്ധേയമായ നയരൂപവത്കരണമാണ് അവകാശലാഭം നടപ്പിലാക്കാനുള്ള പരിശ്രമങ്ങള്‍. കേരളനിയമസഭയിലും വാര്‍ത്താമാധ്യമങ്ങളിലും വമ്പിച്ച താത്പര്യവും കൃഷിക്കാരുടെ ഇടയിലും കര്‍ഷകത്തൊഴിലാളിവര്‍ഗത്തിന്റെ ഭാഗത്തും അദ്ഭുതകരമായ ആവേശവുമാണ് അവകാശലാഭം എന്ന ആശയം ഉണര്‍ത്തിയിരിക്കുന്നത്. പുതിയ കാര്‍ഷികനയത്തിന്റെ പരമമുഖ്യമായ കാഴ്ചപ്പാട് കൃഷിയെ ലാഭകരമായ ഒരു തൊഴിലായി വികസിപ്പിച്ച് കര്‍ഷകന് ജീവിതസുരക്ഷയും അന്തസ്സും സാമൂഹികമാന്യതയും ലഭ്യമാക്കുകയാണ്.

ഇതോടൊപ്പം ഉത്പാദനസ്ഥിരതവഴി ഓരോ പൗരനും ഭക്ഷണം, വെള്ളം, ജീവനോപാധികള്‍, ആധുനികജീവിതസൗകര്യങ്ങള്‍ ഇവ ലഭ്യമാക്കുകയും ഇതുവഴി പുതുതലമുറയെ കൃഷിയിലേക്കാകര്‍ഷിക്കുകയും വേണം. ഈരംഗത്തെ വെല്ലുവിളികള്‍ സധൈര്യം അവര്‍ വിജയകരമായി നേരിടണം. ഇതിന് അവരെ സര്‍വരീതിയിലും പ്രാപ്തരാക്കണം എന്നതത്രെ ലക്ഷ്യം.

കൃഷിയുടെ പ്രാധാന്യം ദിനംപ്രതി വര്‍ധിക്കുന്നതാണെങ്കിലും അത് നിത്യജീവിതത്തില്‍ എത്രയോ ഘടകങ്ങളെ ചലിപ്പിക്കുന്ന ശക്തിയാണെങ്കിലും വിഭവങ്ങള്‍ ഉത്പാദിപ്പിക്കുന്നവര്‍ വെറും 'കറിവേപ്പില'യായിമാറുന്നു. കാര്‍ഷികോത്പന്നങ്ങള്‍ സംഭരിക്കുകയും സംസ്‌കരിക്കുകയും മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി അതിവിശാലമായ വിപണികളില്‍ ലഭ്യമാക്കുകയും ചെയ്യുന്ന വ്യാപാരവാണിജ്യവ്യവസായ ശക്തികളാണ് അതിഗംഭീരമായ ലാഭംമുഴുവന്‍ സ്വായത്തമാക്കുന്നത്. ഏറ്റവും പരിഷ്‌കൃത രാഷ്ട്രങ്ങളില്‍ പോലും കര്‍ഷകര്‍ വെറും അസംസ്‌കൃതവിലകൊണ്ട് തൃപ്തിപ്പെടുന്ന ദയനീയകാഴ്ച നമുക്കു കാണാം.

ഈ ഭീമമായ ലാഭം, വ്യവസായലോകത്തും വെള്ളക്കോളര്‍ലോകത്തും അപാരമായ സംഘടിതശക്തിയുടെ ഫലമായും സമരങ്ങള്‍ വഴിയായും തൊഴിലെടുക്കുന്നവര്‍ക്കും ലാഭത്തിന്റെ അവകാശം, ഇന്‍സെന്റീവുകള്‍, ഉല്ലാസയാത്രകള്‍, വാര്‍ഷികാഘോഷങ്ങള്‍, സ്‌പെഷ്യല്‍ ബോണസുകള്‍, ഡിവിഡന്റുകള്‍, പെന്‍ഷന്‍ തുടങ്ങിയ രൂപങ്ങളില്‍ വഴിവഴിയായി ചെന്നെത്തുന്നു. ഈലോകത്ത് കൃഷിക്കാര്‍ക്ക് ഇത് ഇന്നും സ്വപ്നംമാത്രം. പരിഷ്‌കൃത ലോകരാജ്യങ്ങളില്‍ കൃഷിക്കാര്‍ അഞ്ചു ശതമാനം, എട്ടുശതമാനം ഒക്കെയായതിനാല്‍ സംഘടിതശബ്ദം തീരെ ദുര്‍ബലം. പക്ഷേ, ഇന്ത്യയില്‍ 6070 കോടി കൃഷിക്കാരുണ്ടായിട്ടും അവരുടെ ശബ്ദത്തിന് കരുത്തില്ല. അതിനാല്‍ കര്‍ഷകന് ലാഭമെന്നാല്‍ വിളകള്‍ വിറ്റുകിട്ടുന്ന തുച്ഛമായൊരംശവും നഷ്ടമെന്നാല്‍ സര്‍വനാശവും പിന്നെ ആത്മഹത്യയുമാണ്.

ഈനില മാറണമെങ്കില്‍ അസംസ്‌കൃത ഉത്പന്നത്തെ സംസ്‌കരിച്ച് വിവിധ രൂപത്തില്‍ വിറ്റഴിച്ച് വാരിക്കൂട്ടുന്ന ലാഭക്കൂമ്പാരത്തില്‍ ഒരുപങ്ക് കര്‍ഷകര്‍ക്കു ലഭ്യമാക്കണം. ഇതത്രേ അവകാശലാഭം. ഇന്ത്യ ഭക്ഷ്യസുരക്ഷയനുഭവിക്കുമ്പോള്‍ കര്‍ഷകര്‍ആത്മഹത്യചെയ്യുന്നത് ഒഴിവാക്കണമെങ്കില്‍ അവകാശലാഭം യാഥാര്‍ഥ്യമാക്കണം. എല്ലാ കാര്‍ഷികവിഭവങ്ങളിലേക്കും ഇതു ക്രമേണ വ്യാപിപ്പിക്കണം. അപ്പോള്‍, ഏറ്റവും ആദായംനല്‍കുന്ന കൃഷിയിലേക്ക് യുവതലമുറ ഓടിയെത്തി അതിനെ ആശ്ലേഷിക്കും.

ഇതിനു തുടക്കംകുറിക്കാന്‍ കേരളത്തിനു കഴിയും. അതിനുള്ള മഹായത്‌നമാണ് അവകാശലാഭം. നിയമപിന്‍ബലത്തെക്കാള്‍ ഇതിനാവശ്യം കൃഷിയെ സ്‌നേഹിക്കുന്ന സര്‍വരുടെയും പിന്തുണയാണ്. അത് സൃഷ്ടിച്ചാല്‍മാത്രമേ കൃഷി കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും സ്ഥായിയായി നിലകൊള്ളുകയുള്ളൂ.

സുദീര്‍ഘചര്‍ച്ചകളും ഫലപ്രദമായ പദ്ധതി ആസൂത്രണങ്ങളും ഇതിനാവശ്യമായിവരും. പക്ഷേ, ഐശ്വര്യത്തിന്റെ വിളനിലമായി കൃഷിരംഗത്തെ മാറ്റാന്‍ ഇതിന് അദ്ഭുതകരമായി കഴിയും.

നെല്ലുകുത്തി അരിയാക്കുന്ന മില്ലുകള്‍ ദിവസംപ്രതി അരിനല്‍കിയ ശേഷമുള്ള തവിട്, പൊടിയരി, ഉമി ഇവയില്‍നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കി വിറ്റ് 200കോടിരൂപ നേടുന്നുവെന്ന് 2015 മാര്‍ച്ച് 20ന് ഹിന്ദുപത്രത്തില്‍ വന്ന ഒരു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ തുകയില്‍ ഒരു പൈസപോലും മില്ലുകള്‍ സര്‍ക്കാറിലേക്കു നല്‍കുന്നില്ലെന്നാണു പരാതി. കൃഷിക്കാരന് ഇത് സ്വപ്നംകാണാന്‍പോലും കഴിയില്ല. അയാളാണ് ഇതിന്റെ യഥാര്‍ഥ അവകാശിയെന്ന് നമ്മളുമറിയുന്നില്ലെന്നുവരുന്നത് മഹാപാപമാണ്. ഏഴു സംസ്ഥാനങ്ങളില്‍ നടത്തിയ ഒരു പഠനത്തില്‍നിന്നു വ്യക്തമാകുന്നത് വര്‍ഷത്തില്‍ 73,000 കോടി രൂപ ഇപ്രകാരം മില്ലുകളിലേക്കൊഴുകുന്നുവെന്നാണ്. ഇതിന്റെ കണക്കില്ലായ്മയിലേയ്ക്കാണ് 'കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍' വിരല്‍ചൂണ്ടുന്നത്. അവകാശലാഭം യാഥാര്‍ഥ്യമാകേണ്ടത് കൃഷിക്കാരുടെ മാത്രമല്ല, ജീവിക്കാനാഗ്രഹിക്കുന്ന സര്‍വരുടെയും ആവശ്യമായിമാറുന്ന ഇത്തരം കാര്യങ്ങള്‍ ദിനംപ്രതി പുറത്തുവരുന്ന സന്ദര്‍ഭമാണിത്. ലോകംതന്നെ കേരളത്തെ ഇതിലൂടെ അദ്ഭുതത്തോടും അത്യാവേശത്തോടും പിന്തുടരുന്ന ഒരു സ്ഥിതിവിശേഷമുണ്ടായെന്നുവരാം.

കൃഷിക്കാര്‍ക്കു മാത്രമായും കര്‍ഷകത്തൊഴിലാളികള്‍ക്കും അവകാശലാഭം കിട്ടുന്നവിധമാണ് ഇതിന്റെ പ്രവര്‍ത്തനം നയത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്.

കൃഷിയില്‍നിന്ന് മാന്യമായി 'മിനിമം ആദായം' ഉറപ്പാക്കിയില്ലെങ്കില്‍ ഈ പണിയിലേക്ക് പുതുതലമുറ കടന്നുവരില്ല. അതിനാല്‍ ആദായം ഉറപ്പുവരുത്തുന്നത് അത്യാവശ്യമത്രെ! കൃഷിയുടെ പുരോഗതി തിട്ടപ്പെടുത്തേണ്ടതുണ്ട്. കര്‍ഷകകുടുംബങ്ങളുടെ വരുമാനം വര്‍ധനവിന്റെ അടിസ്ഥാനമാകണമെന്ന് ദേശീയ കാര്‍ഷിക കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ട് വര്‍ഷം നാലു കഴിഞ്ഞിരിക്കുന്നു. അതിന്റെ ഒരു വലിയ ചുവടുവെപ്പായിരിക്കണം ഈ നയം നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍. ആദ്യം നെല്‍കൃഷിയില്‍ത്തന്നെ ഇതാരംഭിക്കുന്നത് ഉചിതമായിരിക്കും. ഇതിന്റെ നിയമനിര്‍മാണം അവശ്യംവേണ്ടിയിരിക്കുന്നു.

നാണ്യവിളകള്‍ക്ക് കൃഷിയിലധിഷ്ഠിതമായ സാമൂഹിക കാര്‍ഷിക പുരോഗതിക്ക് വിലനിര്‍ണയ അതോറിറ്റിയുടെ രൂപവത്കരണം അത്യന്താപേക്ഷിതമാണ്. നമ്മുടെ കാര്‍ഷികമേഖലയിലെ മാര്‍ക്കറ്റിങ് സംവിധാനം കൂടുതല്‍ ശക്തമാക്കാനും ഇതു വഴിതെളിക്കും. ഇതിനും നിയമപിന്തുണ ആവശ്യമാണ്. ഭൂമിക്കുവേണ്ടിയുള്ളതുപോലെ കൃഷി ഉത്പന്ന വിലസ്ഥിരതയ്ക്കുവേണ്ടിയും വലിയ കാര്‍ഷികമുന്നേറ്റങ്ങള്‍ വന്നേക്കും!

കാര്‍ഷികനയം 219 പേജുകള്‍ വരുന്ന പുസ്തകമാണ്. കൃഷിയുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ള സര്‍വര്‍ക്കും ഇതിന്റെ വായന വളരെ ഉപകരിക്കും. അന്താരാഷ്ട്രവിപണനം മുതല്‍ കൃഷി, മൃഗസംരക്ഷണ വകുപ്പുകളും സേവനപരിഷ്‌കരണം വരെ ഇതിലുള്‍പ്പെടും. അതുപോലെ മണ്ണ്, ഊര്‍ജം തുടങ്ങിയ കാര്‍ഷികബന്ധവിഭാഗങ്ങളെക്കുറിച്ചും ഇതിലുണ്ട്. കൃഷിക്കായി പ്രത്യേക ബജറ്റ് അവതരിപ്പിക്കണമെന്ന നയവും സര്‍ക്കാര്‍ അംഗീകരിച്ചതിലുള്‍പ്പെടുന്നു. മറ്റു സംസ്ഥാനങ്ങള്‍ ഇതിനെ യാഥാര്‍ഥ്യമാക്കിയിരിക്കുന്നു.

ഒന്നോ രണ്ടോ പത്തോ ലേഖനങ്ങളില്‍ ഒതുക്കാന്‍ കഴിയാത്തവിധം ഇത് വിപുലമാണ്. കേരളത്തിലെ എല്ലാ കൃഷിഭവനുകളിലും ത്രിതലപഞ്ചായത്തിലും ലൈബ്രറികളിലും കൃഷിയുമായി ബന്ധപ്പെട്ട മറ്റ് സ്ഥലത്തും ഇതിന്റെ ഏതാനും പ്രതികള്‍ വാങ്ങി ഉപയോഗിക്കാവുന്നതാണ്. വിലകൊടുത്തുവാങ്ങി പഠിക്കാന്‍ തയ്യാറാകേണ്ടവിധം ഏറ്റവും പ്രധാനമാണ് ഇതിന്റെ ഉള്ളടക്കം. കൃഷി, വെറ്ററിനറി, ഹോര്‍ട്ടിക്കള്‍ച്ചര്‍ കോളേജുകളില്‍ ഇത് ചര്‍ച്ചാവിഷയമാക്കേണ്ടത് അനിവാര്യം!

കര്‍ഷകരെ ഇതിന്റെ ഉള്ളടക്കം മനസ്സിലാക്കാന്‍ കൃഷി, മൃഗസംരക്ഷണ, െഡയറി, ജലസേചന, റവന്യൂ വകുപ്പുകളും കോര്‍പ്പറേഷനുകളും പഞ്ചായത്തുകളും അതിവിപുലമായ സംയുക്തയജ്ഞം നടത്തണം. കര്‍ഷക, കര്‍ഷകത്തൊഴിലാളി സംഘടനകള്‍ ഈ വിജ്ഞാനവ്യാപനത്തിന്റെ മുന്‍നിരയില്‍ നില്‍ക്കേണ്ടതുണ്ട്.

കേരളത്തിലെ കൃഷിയെയും അതുമായി ബന്ധപ്പെട്ട സര്‍വതിനെയും പൂര്‍വാധികം വളര്‍ത്തി ഐശ്വര്യത്തിലേക്കു നയിക്കാന്‍ ഇതിനു കഴിഞ്ഞേക്കും. കാരണം അത്രയും വിപുലമായ യത്‌നഫലമായിട്ടാണ് ആശയസമാഹരണം നടത്തി പഠനവിധേയമാക്കി നയം രൂപവത്കരിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയും കൃഷിവകുപ്പ് മന്ത്രിയും ഈ നയങ്ങളടങ്ങുന്ന പുസ്തകത്തില്‍ പ്രത്യേക സന്ദേശങ്ങള്‍ നല്‍കി അവരുടെ താത്പര്യം സുവ്യക്തമാക്കിയിരിക്കുന്നത് കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും വമ്പിച്ച വിശ്വാസം ഇതിന്റെ നടത്തിപ്പിലുണ്ടാക്കാന്‍ വളരെ സഹായിക്കും.

കാര്‍ഷികനയം ഉത്തരവായി ജനസമക്ഷമെത്തിയിരിക്കുന്നു. യാഥാര്‍ഥ്യമാക്കാനുള്ള മഹത്തായ യജ്ഞം വിജയിപ്പിക്കാനാകട്ടെ നാടിന്റെ മുഴുവന്‍ ശ്രദ്ധയും!

(ലേഖകന്‍ മുന്‍ കൃഷിഡയറക്ടറും നയരൂപവത്കരണസമിതി അംഗവുമാണ്)