Google Search

Custom Search

Thursday, July 16, 2009

തദ്ദേശസ്ഥാപനങ്ങളും കെട്ടിടങ്ങളും കൂടെ നീകുതി പരിഷ്കരണവും

മുന്നറിയിപ്പ്
യഥാസമയം മതിയായ വിവരങ്ങള്‍ നല്‍കാതിരിക്കുന്നതും തെറ്റായ വിവരങ്ങള്‍ ബോധപൂര്‍വ്വം നല്‍കുന്നതും ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവും മറ്റു നിയമം / ചട്ടങ്ങള്‍ പ്രകാരവും ശിക്ഷാര്‍ഹമാണ്. (ഇതാണ് തുടക്കം തന്നെ)
എനിക്ക് കിട്ടിയ ഫോറം പലപ്രാവശ്യം കൈകൊണ്ടെടുത്തിട്ട് ഒരു സാധാരണക്കാരന് പൂരിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ മടക്കിവെച്ച് കാത്തിരിക്കുമ്പോഴാണ് 16-07-09 ലെ മാതൃഭൂമി ലേഖനം ശ്രദ്ധയില്‍‌പ്പെട്ടത്. അത് ചുവടെ ചേര്‍ത്തിരിക്കുന്നു.

മേല്‍ക്കൂരയുടെ വിസ്‌തീര്‍ണം ? ചതുരശ്ര മീറ്ററില്‍ എത്ര ?
ഉത്തരം പറഞ്ഞേ തീരൂ...

ഒരു ചോദ്യാവലി നോക്കാം.
1. ഏതെല്ലാം തരത്തിലുള്ള മേല്‍ക്കൂരയുണ്ട്‌? ഓരോന്നിന്റെയും വിസ്‌തീര്‍ണം ചതുരശ്ര മീറ്ററില്‍ എഴുതുക.

2. കെട്ടിടത്തിന്റെ ചുമരിന്റെ ഉയരമെത്ര? ഏതൊക്കെ വസ്‌തുക്കള്‍ കൊണ്ടാണ്‌ ചുമര്‍ നിര്‍മാണം ? ഓരോന്നിന്റെയും വിസ്‌തീര്‍ണമെത്ര?

....തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന്‌ ഉദ്യോഗസ്ഥരെത്തി കെട്ടിട നികുതി നിശ്ചയിക്കുന്ന രീതി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി വകുപ്പ്‌ ഏര്‍പ്പെടുത്തിയ പുതിയ ഫോറത്തിലെ ചില സാമ്പിള്‍ ചോദ്യങ്ങളാണിവ. നാല്‌ പേജുള്ള ചോദ്യാവലിയില്‍ മൊത്തം 18 ചോദ്യങ്ങള്‍ക്കാണ്‌ നിങ്ങള്‍ ഉത്തരം എഴുതേണ്ടത്‌. പലതിനും ഉത്തരമെഴുതണമെങ്കില്‍ നിര്‍മാണ മേഖലയിലെ വിദഗ്‌ധര്‍ വേണം. അതിന്‌ 500 മുതല്‍ 1000 വരെയാണ്‌ ഫീസ്‌. പഞ്ചായത്തുമായി ബന്ധമുള്ള വിദഗ്‌ധനാണെങ്കില്‍ കാശ്‌ അതിലൊതുങ്ങും. വിഹിതം പഞ്ചായത്തിലെത്തും. അല്ലെങ്കില്‍ പുനഃപരിശോധനയ്‌ക്കെത്തുന്ന പഞ്ചായത്ത്‌ ഉദ്യോഗസ്ഥന്‍ ഉടക്കുവെക്കും. ഔദ്യോഗിക നൂലാമാല ഒഴിവാക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്നൊരു പരിഷ്‌കാരം എത്ര പെട്ടെന്ന്‌ ജനവിരുദ്ധമാകുകയാണെന്നു നോക്കുക.

മറ്റേതുവകുപ്പിലെയും പോലെ പഞ്ചായത്തിലും ആള്‍ക്ഷാമം അതിരൂക്ഷമാണ്‌. അധികാര വികേന്ദ്രീകരണത്തോടെ മുപ്പതോളം വകുപ്പുകളുടെ ചുമതലയും തൊഴിലുറപ്പ്‌ പദ്ധതി, കെട്ടിട നിര്‍മാണച്ചട്ടം നോക്കല്‍ തുടങ്ങിയവയും പഞ്ചായത്തിനാണ്‌. സ്റ്റാഫ്‌ പാറ്റേണാകട്ടെ 1983-ലേയും.

ജോലിഭാരം കൂടുന്തോറും അഴിമതിക്കുള്ള സാധ്യതയും ഉയരും. വെട്ടിലാകുന്നത്‌ പാവം ജനവും.

മൂന്നു പഞ്ചായത്തുകള്‍ക്ക്‌ ഒരു എന്‍ജിനീയര്‍

മൂന്നു പഞ്ചായത്തുകളുടെ ചുമതല വഹിക്കാന്‍ ഒരു ഓവര്‍സീയര്‍ അല്ലെങ്കില്‍ ഒരു അസി.എന്‍ജിനീയര്‍. മലപ്പുറം ജില്ലയിലെ പല പഞ്ചായത്തുകളുടെയും സ്ഥിതി ഇതാണ്‌. പുതുക്കിയ കെട്ടിടനിര്‍മാണച്ചട്ടം പ്രകാരം ഈ ഉദ്യോഗസ്ഥന്‍ സ്ഥലം സന്ദര്‍ശിച്ച്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയാലേ നിര്‍മാണം തുടങ്ങാനാകൂ. നിര്‍മാണം തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും ഇവര്‍ പരിശോധന നടത്തണം. വയല്‍ പ്രദേശത്താണ്‌ കെട്ടിടം പണിയെങ്കില്‍ എന്‍ജിനീയര്‍, വില്ലേജ്‌ ഓഫീസര്‍, കൃഷി ഓഫീസര്‍, പഞ്ചായത്ത്‌ സെക്രട്ടറി എന്നിവര്‍ ചേര്‍ന്നുള്ള സമിതി തീരുമാനമെടുക്കണം. ഈ സംഗമം ഒപ്പിച്ചെടുക്കാന്‍ അപേക്ഷകന്‍ നന്നേ വിയര്‍പ്പൊഴുക്കേണ്ടിവരും.

മണല്‍ കടമ്പകള്‍

കണ്ണൂര്‍ നഗരത്തിനടുത്ത്‌ പാറക്കല്‍ മണല്‍വാരല്‍ കടവ്‌. രാവിലെ 9.30. ഒരു ലോഡ്‌ മണല്‍ വേണം. കടവിലെ ബൂത്തില്‍ ആയിരം രൂപയടച്ച്‌ പാസ്‌ വാങ്ങിയാല്‍ മണല്‍ കിട്ടുമെന്ന്‌ പാപ്പിനിശ്ശേരി പഞ്ചായത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞത്‌ അനുസരിച്ചാണ്‌ ഇവിടെ എത്തിയത്‌. ഓലഷെഡ്‌ഡില്‍ മേശപ്പുറത്ത്‌ പുസ്‌തകം തുറന്നുവെച്ചിരിക്കുന്ന രണ്ടുപേരെ സമീപിച്ച്‌ കാര്യം പറഞ്ഞു.

''ഇവിടെ ആള്‍ക്കാരുമായി നേരിട്ട്‌ ഇടപാടില്ല. ലോറിക്കാരോട്‌ ചോദിച്ചുനോക്കൂ. രണ്ടുമൂന്നുമാസം കഴിയാതെ സാധനം കിട്ടില്ല. പരിചയക്കാര്‍ ആരെങ്കിലുമുണ്ടെങ്കില്‍ കിട്ടിയേക്കും''-ഒന്നാമന്‍ പറഞ്ഞു. ''ഇവിടെ ബുക്കിങ്ങില്ല. അതിനാണെങ്കില്‍ പഞ്ചായത്തിനടുത്ത്‌ സൊസൈറ്റിയുണ്ട്‌''-രണ്ടാമന്‍ കൂട്ടിച്ചേര്‍ത്തു.

സ്ഥലം രണ്ട്‌: മണല്‍ വിതരണം ചെയ്യുന്ന കണ്ണൂര്‍ ബില്‍ഡിങ്‌ ആന്‍ഡ്‌ മെറ്റീരിയല്‍സ്‌ സൊസൈറ്റി.

''രക്ഷയില്ല. ആറുമാസം കൊടുത്താല്‍ തീരാത്തത്ര ബുക്കിങ്ങുണ്ട്‌. വേണമെങ്കില്‍ അഴീക്കോട്ടുനിന്ന്‌ മണല്‍ തരാം. കുറച്ച്‌ ചാര്‍ജ്‌ അധികമാകും''-ജീവനക്കാരന്റെ മറുപടി

സ്ഥലം മൂന്ന്‌: പാപ്പിനിശ്ശേരി പഞ്ചായത്ത്‌ ഓഫീസ്‌. നേരത്തേ കണ്ട ഉദ്യോഗസ്ഥനില്ല. മറ്റൊരാളോട്‌ തിരക്കിയപ്പോള്‍ മറുപടി ഇങ്ങനെ: ''മണല്‍ പാസ്സോ? അങ്ങനെയൊരു സംവിധാനം ഇവിടെയില്ല. എല്ലാം കടവിലാണ്‌.''

സമയം ഉച്ചയായി. ഈ മൂന്നുസ്ഥലങ്ങളില്‍ ചെന്നാലും മണല്‍ കിട്ടുക ബുദ്ധിമുട്ടാകുമെന്ന്‌ മനസ്സിലായി. സര്‍ക്കാര്‍ പറയുന്ന മണല്‍പാസ്‌ എന്നൊക്കെ വിശ്വസിച്ചുപോയാല്‍ കാര്യം നടക്കില്ല. എങ്ങനെയും മണല്‍ കിട്ടിയേ മതിയാകൂ എന്ന നിലയില്‍ കഴിഞ്ഞദിവസം പോയ കടവില്‍ വീണ്ടും പോകാം. ഇന്ന്‌ ഇത്തിരി നേരത്തേയാക്കാം.

രണ്ടാം ദിവസം. സമയം രാവിലെ 7.45.
കടവു നടത്തിപ്പുകാരന്‍ കണ്ടപാടെ ഈര്‍ഷ്യയോടെ പറഞ്ഞു: ''സുഹൃത്തേ, നിങ്ങളോടല്ലേ പറഞ്ഞത്‌ ലോറിക്കാരെ കാണാന്‍''- അദ്ദേഹം പറയുന്നത്‌ അനുസരിക്കാതെ നിവൃത്തിയില്ല. 2500 രൂപ അധികം കൊടുത്താല്‍ മണല്‍ തരാമെന്ന്‌ ലോറിക്കാരന്‍. ബുക്കിങ്ങും വേണ്ട, പാസ്സും വേണ്ട. പഞ്ചായത്തില്‍ രഹസ്യമായന്വേഷിച്ചപ്പോള്‍ കാര്യം പിടികിട്ടി. കടവ്‌ നടത്തിപ്പിന്റെ ചുമതലക്കാരന്‍ സൂപ്പര്‍വൈസര്‍ ഓരോ ആഴ്‌ചയിലെയും പാസ്‌ കൈപ്പറ്റും. പഞ്ചായത്ത്‌ ഓഫീസുകളില്‍ നിന്ന്‌ കടവിലേക്കെത്തുന്നതിനിടെ ഈ പാസ്‌ പോകുന്നതെവിടെ? ഒരു ലോഡ്‌ മണല്‍ കിട്ടാന്‍ വിഷമമുണ്ടെങ്കിലും അമ്പതോ അറുപതോ ലോഡ്‌ ഒരുമിച്ച്‌ കിട്ടാന്‍ എളുപ്പമാണ്‌. നാട്ടിലെങ്ങും ബഹുനില ഫ്‌ളാറ്റുകള്‍ ഉയരുന്നത്‌ ശ്രദ്ധിച്ചിട്ടില്ലേ?

കടവുകള്‍ ലേലത്തിന്‌ നല്‍കുന്ന സമ്പ്രദായം 1996-ല്‍ നിര്‍ത്തിയശേഷം പഞ്ചായത്തുകള്‍ നേരിട്ടാണ്‌ മണല്‍വാരല്‍ നിയന്ത്രിക്കുന്നത്‌. ഏഴര ടണ്‍ കൊള്ളുന്ന ഒരു ലോഡിന്‌ കോഴിക്കോട്‌ ജില്ലയിലെ ചാത്തമംഗലത്ത്‌ 2022 രൂപയാണ്‌. അഞ്ചുകിലോമീറ്റര്‍ പരിധിക്കുള്ളില്‍ ലോറിവാടക 2500 രൂപ. കാലതാമസം മറികടക്കാനാണ്‌ അന്യസംസ്ഥാന മണലിനെ പലരും ആശ്രയിക്കുന്നത്‌. മംഗലാപുരം, പൊള്ളാച്ചി, നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍ നിന്ന്‌ ചെക്ക്‌പോസ്‌റ്റില്‍ മതിയായ പണമടച്ച്‌ മണല്‍ എത്തിച്ചാലും നാട്ടിലെത്തിയാല്‍ പോലീസ്‌ പിടികൂടും.

പ്രേമയുടെ കഥ

ഒറ്റയ്‌ക്ക്‌ ജീവിതം തുഴഞ്ഞ്‌ തളര്‍ന്നതിന്റെ വടുക്കള്‍ പ്രേമയുടെ മുഖത്തുണ്ട്‌. 14 വര്‍ഷം മുമ്പ്‌ ഭര്‍ത്താവ്‌ ഉപേക്ഷിച്ചുപോയി. പാലക്കാട്‌ ജില്ലയിലെ പട്ടഞ്ചേരിയില്‍ ഓലമേഞ്ഞ മണ്‍കുടിലില്‍ മകളുമൊത്താണ്‌ താമസം. ആരും തുണയ്‌ക്കില്ലാത്ത പ്രേമയുടെ ഉള്ളില്‍ തീയാണ്‌. അടച്ചുറപ്പുള്ളൊരുവീട്‌ മാത്രമാണ്‌ അവരുടെ മോഹം. കൃഷിപ്പണിയില്‍ നിന്നുള്ള തുച്ഛമായ കാശ്‌ മാത്രമാണ്‌ വരുമാനം. പഞ്ചായത്തില്‍ നിന്ന്‌ ഒരു വീട്‌ അനുവദിച്ചുകിട്ടാന്‍ പ്രേമ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. ഓരോ തവണയും ഓരോ കാരണം പറഞ്ഞ്‌ ഒഴിവാക്കും. പ്രേമയുടെ അച്ഛന്‌ മുമ്പ്‌ വീട്‌ അനുവദിച്ചിരുന്നുവെന്നും അക്കാരണത്താല്‍ മകള്‍ക്ക്‌ വീട്‌ നല്‍കാന്‍ പറ്റില്ലെന്നുമാണ്‌ ഒടുവില്‍ പറഞ്ഞ ന്യായം. അച്ഛന്‌ വീട്‌ അനുവദിച്ചത്‌ ശരിയാണ്‌. പക്ഷേ, വീട്‌ പണി തുടങ്ങും മുമ്പ്‌ അച്ഛന്‍ മരിച്ചു. പണം വാങ്ങിയിട്ടുമില്ല. ഇത്‌ പ്രേമയുടെ ന്യായം. മാനദണ്ഡങ്ങള്‍ പ്രകാരം വീട്‌ കിട്ടിയ മറ്റുപലരെക്കാളും യോഗ്യത പ്രേമയ്‌ക്കുണ്ട്‌. ഭര്‍ത്താവില്ല, കര്‍ഷകത്തൊഴിലാളി, ബി.പി.എല്‍. വിഭാഗത്തില്‍ ഉള്‍പ്പെടുന്നവള്‍. പക്ഷേ, പറഞ്ഞിട്ടുകാര്യമില്ല, സര്‍ക്കാര്‍ മുറയില്‍ പ്രേമയ്‌ക്ക്‌ വീട്‌ അനുവദിക്കാന്‍ മാര്‍ഗമില്ലെന്ന്‌ പഞ്ചായത്തുകാരുടെ വാദം. ഏറ്റവും സാധാരണക്കാരിയായ പ്രേമയെ സര്‍ക്കാര്‍ നിയമംവലയ്‌ക്കുന്നതെന്ത്‌?

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളെക്കുറിച്ച്‌ പഠനം നടത്തിയ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ സോഷ്യല്‍ സയന്‍സസ്‌ ഡയറക്ടര്‍ ഡോ. എം.എ. ഉമ്മനോട്‌ പഞ്ചായത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ച്‌ നമുക്ക്‌ ചോദിക്കാം.

പ്രാദേശിക ജനാധിപത്യം മെച്ചപ്പെടുത്തണം

ഡോ. എം.എ. ഉമ്മന്‍ പറയുന്നു: ''ബ്രസീലിലെ പോര്‍ട്ടോ അലഗ്രെയിലാണ്‌ ജനങ്ങളോട്‌ ചോദിച്ചിട്ട്‌ ബജറ്റ്‌ ഉണ്ടാക്കുന്ന രീതി തുടങ്ങിയത്‌. ഒരുപക്ഷേ, അതിനെക്കാള്‍ വിശാലമാണ്‌ കേരളത്തിലെ വികേന്ദ്രീകരണാശയം. ജനങ്ങളുടെ വികസന നിയോഗം അവര്‍ തന്നെ തിരഞ്ഞെടുക്കത്തക്കവിധമാണ്‌ ഇവിടെ ഇത്‌ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചത്‌. ജനങ്ങളോടുള്ള ഉത്തരവാദിത്വമാണ്‌ അതിന്റെ ആകെത്തുക. അതുമായി ബന്ധപ്പെട്ട്‌ തൊണ്ണൂറുകളില്‍ സമഗ്രമായ പൗരാവകാശ രേഖയും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അതേക്കുറിച്ച്‌ ജനപ്രതിനിധികള്‍ക്കോ, ഗ്രാമസഭകള്‍ക്കോ, സാധാരണ ജനത്തിനോ അറിയില്ല. പ്രാദേശിക ജനാധിപത്യംമെച്ചപ്പെടുത്തിയാലേ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകൂ. അതിനുവേണ്ട അവബോധം ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.''

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ സമഗ്രമായ കമ്പ്യൂട്ടര്‍വത്‌കരണം നടപ്പിലാക്കണമെന്ന സര്‍ക്കാരിന്റെ ദൗത്യം തുടങ്ങിയിട്ട്‌ രണ്ടുദശകത്തോളമായി. സര്‍ക്കാരിന്റെ കമ്പ്യൂട്ടര്‍വത്‌കരണം എവിടെയെത്തി? അതേക്കുറിച്ച്‌ നാളെ

തയ്യാറാക്കിയത്‌:

സി.പി. വിജയകൃഷ്‌ണന്‍, പി.പി. ശശീന്ദ്രന്‍,
ജോയ്‌ വര്‍ഗീസ്‌, ജോര്‍ജ്‌ പൊടിപ്പാറ,
പി.എസ്‌. ജയന്‍

'സാന്‍ഡി'നെ അട്ടിമറിച്ചതാര്‌ ?

മണല്‍ വിതരണവും വിപണനവും സുതാര്യവും കാര്യക്ഷമവുമാക്കാന്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌ സെന്ററിന്റെ സഹായത്തോടെ കണ്ണൂരില്‍ ഒരു സോഫ്‌റ്റ്‌വേര്‍ തയ്യാറാക്കിയിരുന്നു. 'സാന്‍ഡ്‌' എന്ന്‌ പേര്‌. ജില്ലാ കളക്ടര്‍ ഇഷിതാ റോയിയുടെ നേതൃത്വത്തിലുള്ള ഈ സംരംഭം മറ്റ്‌ ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ ശ്രമം നടന്നു. മണലിന്റെ ക്രയവിക്രയം, സ്ഥലത്തിന്റെയും പണിയാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെയും വിശദാംശങ്ങള്‍ എന്നിവ ഉള്‍പ്പെടെ സമഗ്രവിവരങ്ങള്‍ ഒറ്റ ക്ലിക്കില്‍ ലഭ്യമാകുന്നവിധമായിരുന്നു അതിന്റെ രൂപകല്‌പന. പഞ്ചായത്തോഫീസുമായി ഏകോപിപ്പിച്ചാല്‍ മണല്‍ സംബന്ധമായ എല്ലാ പരാതികള്‍ക്കും ഇതിലൂടെ പരിഹാരമുണ്ടാകുമായിരുന്നു.

പക്ഷേ, പ്രഖ്യാപനം വന്നതോടെ തന്നെ മണല്‍വാരല്‍ തൊഴിലാളികളെ മുന്നില്‍നിര്‍ത്തി രാഷ്ട്രീയക്കാര്‍ സമരഭീഷണി മുഴക്കി. ഇന്നത്തെ മണല്‍ മാഫിയ എന്നു പറയുന്നവരെല്ലാം സമരത്തിന്‌ ഊര്‍ജം പകര്‍ന്നു. ഉദ്യോഗസ്ഥ തലത്തിലെവിടെയോ സാന്‍ഡ്‌ അട്ടിമറിക്കപ്പെട്ടു. മണലിന്‌ വേണ്ടി പൊതുജനം കടവിലും പഞ്ചായത്ത്‌ ഓഫീസിലും ഇപ്പോഴും തെണ്ടി നടക്കുന്നു.

എല്ലാ പഞ്ചായത്തിലും ഫ്രണ്ട്‌ ഓഫീസ്‌

ആഗസ്‌ത്‌ 15 ഓടെ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും മികച്ച സൗകര്യങ്ങളോടെയുള്ള ഫ്രണ്ട്‌ ഓഫീസ്‌ സ്ഥാപിക്കുമെന്ന്‌ പഞ്ചായത്ത്‌ വകുപ്പ്‌ അറിയിക്കുന്നു. എല്ലാത്തരം അപേക്ഷകളും അപേക്ഷയെഴുതാനുള്ള പേപ്പറും പേനയും വരെ ഫ്രണ്ട്‌ ഓഫീസിലുണ്ടാകും. ജീവനക്കാരുടെ ഹാജര്‍ ബോര്‍ഡ്‌ പ്രദര്‍ശിപ്പിക്കും. എല്ലാത്തരം അപേക്ഷകളും ഇവിടെ സ്വീകരിക്കും. ഫ്രണ്ട്‌ ഓഫീസിനോടനുബന്ധിച്ച്‌ ടോയ്‌ലെറ്റ്‌, കുടിവെള്ളം, ടെലിഫോണ്‍, മുലയൂട്ടുന്നവര്‍ക്ക്‌ പ്രത്യേകം സ്ഥലം എന്നിവയുമുണ്ടാകും. ഇപ്പോള്‍ ചില ജില്ലകളില്‍ ഭാഗികമായി പ്രവര്‍ത്തിക്കുന്ന ഫ്രണ്ട്‌ ഓഫീസുകളും ഇതേ നിലവാരത്തില്‍ കൊണ്ടുവരും. ഫ്രണ്ട്‌ ഓഫീസുകള്‍ വരുന്നതോടെ ഇടനിലക്കാരെ ഒഴിവാക്കാനാകുമെന്നാണ്‌ വകുപ്പിന്റെ പ്രതീക്ഷ.
തദ്ദേശഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കൂടുതല്‍ നിയമങ്ങളൊന്നും ആവശ്യമില്ല. നിലവിലുള്ള നിയമങ്ങളും നിര്‍ദേശങ്ങളും ആര്‍ജവത്തോടെ നടപ്പാക്കിയാല്‍ മതി.

-എം.എ. ഉമ്മന്‍

കടപ്പാട് - മാതൃഭൂമി 16-07-09

Wednesday, July 15, 2009

മണ്ണുശാസ്ത്രം - ചില അറിവുകള്‍

വി.വി. ഡോക്കുച്ചേവ് (1846- 1903)

വി.വി. ഡോക്കുച്ചേവ് ( V.V. DOKUCHAEV, Photo from Leningrad State University 1898 July 8th) മണ്ണ് ശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന റഷ്യന്‍ ഭൂവിജ്ഞാന ശാസ്ത്രജ്ഞനാണ്. മണ്ണ് എന്നത് കാലാവസ്ഥ, നിമ്നോന്നത, ജൈവമണ്ഡലം എന്നിവ പ്രകൃതി വസ്തുക്കളിന്മേല്‍ (parent material) ഒരു നിശ്ചിത കാലഘട്ടം (time factor) പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ജന്മമെടുക്കുന്ന ഒരു പ്രാകൃതിക വസ്തുവാണ് എന്ന് ആദ്യമായി സിദ്ധാന്തിച്ചതും മണ്ണ് ഒരു ജീവനുള്ള വസ്തുവാണെന്നും അത് മറ്റെല്ലാ ജീവവസ്തുക്കളെയും പോലെ ജനനവും ജീവിതവും പരിചരിക്കപ്പെടാതിരുന്നാല്‍ മാത്രം മരണവും സംഭവിക്കാവുന്ന ഒന്നാണെന്നും കണ്ടെത്തിയ ദീര്‍ഘദര്‍ശിയാണ് ഇദ്ദേഹം. Pedology എന്ന ശാസ്ത്രശാഖ വികസിച്ചത് ഈ ശാസ്ത്രജ്ഞന്റെ പഠനങ്ങളില്‍ നിന്നാണ്.

മണ്ണിനും മരണം സംഭവിക്കാമെന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് കേരളത്തിലെ വെട്ടുകല്‍ മണ്ണുകള്‍ അഥവാ ലാറ്ററൈറ്റുകള്‍. ലോകത്താദ്യമായി ലാറ്ററൈറ്റ് എന്ന ശാസ്ത്രനാമം നിര്‍‌ദ്ദേശിച്ചത് ഫ്രാന്‍സിസ് ഹാമില്‍ട്ടണ്‍ ബുക്കാനന്‍ (1762-1829) എന്ന വിശ്വപ്രസിദ്ധ സഞ്ചാര സാഹിത്യകാരനാണ്. 1800 ല്‍ അദ്ദേഹം കേരളത്തിലെ അങ്ങാടിപ്പുറം സന്ദര്‍ശിച്ചപ്പോള്‍ മണ്ണില്‍ നിന്നും കല്ല് വെട്ടി വീട് നിര്‍മ്മിക്കുന്നത് കാണുവാനിടയാവുകയി. അതുകാരണം ലോകത്താദ്യമായി മണ്ണില്‍ നിന്നും കെട്ടിട നിര്‍മ്മാണത്തിനുള്ള കല്ല് വെട്ടിയെടുക്കുന്നത് കണ്ടെത്തിയ അദ്ദേഹം ഈ കല്ലുകളെ ലാറ്ററൈറ്റ് എന്ന് നാമകരണം ചെയ്തു. ലത്തീന്‍ ഭാഷയില്‍ ലാറ്റര്‍ എന്നാല്‍ ചുടുകല്ല് എന്നാണര്‍ത്ഥം. അതുകൊണ്ടാണ് ഇത്തരം കല്ലുകളെ ലാറ്ററൈറ്റ് എന്ന് നാമകരണം ചെയ്തത്. ലോകത്താകമാനം അത്യുഷ്ണവും അമിത വര്‍ഷപാതവും ഇടവിട്ട് ഉണ്ടാകുന്ന ഭൂവിഭാഗങ്ങളിലെല്ലാം വിവേചനരഹിതമായ കൃഷിരീതികള്‍ കാരണം ലാറ്ററൈറ്റ് മണ്ണുകള്‍ ആവിര്‍ഭവിക്കുന്നു എന്നാണ് ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയും ആഗോള പരിസ്ഥിതി സംഘടനയും മുന്നറിയിപ്പ് നല്‍കുന്നത്. ഇതിലേറ്റവും പ്രധാനം മണ്ണിലെ ജൈവാംശം നഷ്ടപ്പെടുകയും ഇരുമ്പിന്റെയും അലുമീനിയത്തിന്റെയും സംയുക്തങ്ങള്‍ അധികരിക്കുകയും കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ നിര്‍ഗമന ജലത്തോടൊപ്പം നഷ്ടപ്പെടുകയും മണ്ണിലെ അംമ്ലത അധികരിക്കുകയും ചെയ്യുന്നു. (ചിത്രത്തില്‍ കാണുന്നത് മലപ്പുറം ജില്ലയില്‍ അങ്ങാടിപ്പുറത്ത് ബുക്കാനന്റെ പേരില്‍ നിര്‍മ്മിച്ചിട്ടുള്ള സ്മാരക സ്തൂപമാണ്)
കേരളത്തിലെ വിവിധ മണ്ണിനങ്ങളെപ്പറ്റി ശാസ്ത്രീയമായി പഠനം നടത്തുവാനും അവയുടെ വര്‍ഗീകരണം നടത്തുവാനും ഉദ്ദേശിച്ചുകൊണ്ട് ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയുടെയും നെതര്‍ലാന്‍ഡ് ലെ അന്തര്‍ദേശീയ മണ്ണുഗവേഷണ കേന്ദ്രത്തിന്റെയും സഹകരണത്തോടെ കേരള കാര്‍ഷിക സര്‍വ്വകലാശാല സ്ഥാപിച്ച കേന്ദ്രമാണ് കേരള സോയില്‍ റഫറന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍. ഇതിന്റെ ആസ്ഥാനം വെള്ളായണി കാര്‍ഷിക കോളേജിലാണ്. ഇക്കാര്യത്തിനായി നെതര്‍ലന്‍ഡില്‍ നിന്നും പരിശീലനം നേടിയ സോയില്‍ സയന്‍സ് പ്രൊഫസറും വകുപ്പ് മേധാവിയും ആയിരുന്ന ഡോ. തോമസ് വര്‍ഗീസ് ആണ് ഇത്തരം ഒരു കേന്ദ്രത്തിനും കേരളത്തിലെ മണ്ണിനങ്ങളുടെ മ്യൂസിയത്തിനും രൂപകല്പന ചെയ്തത്.

ഡോ. തോമസ് വര്‍ഗീസ് 1999 മേയ് 11 ന് 39 വര്‍ഷത്തെ സേവനത്തിന് ശേഷം കേരള കാര്‍ഷിക സര്‍വ്വകലാശാല വെള്ളായണി ക്യാമ്പസില്‍ നിന്നും റിട്ടയര്‍ ചെയ്തു. സോയില്‍ സയന്‍സ് ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ കെമിസ്ട്രി പ്രൊഫസറും വകുപ്പ് മേധാവിയും ആയിട്ടാണ് അദ്ദേഹം റിട്ടയര്‍ ചെയ്തത്. നിരവധി ഗവേഷണ പ്രബന്ധങ്ങളുടെയും ശാസ്ത്ര ലേഖനങ്ങളുടെയും രചയിതാവായ ഇദ്ദേഹത്തിന് കേരളത്തിലെ അറിയപ്പെടുന്ന പരിസ്ഥിതി ശാസ്ത്രജ്ഞന്‍ കൂടിയാണ്. 1992 ല്‍ ഇദ്ദേഹത്തിന്റെ പരിസ്ഥിതി മേഖലകളിലെ സംഭാവനകളെ മുന്‍നിറുത്തി "പരിസ്ഥിതി മിത്ര" അവാര്‍ഡ് ലഭിക്കുകയുണ്ടായി. കേരളത്തിലെ കുട്ടനാട്ടിലെ പാടശേഖരങ്ങള്‍, എറണാകുളം ജില്ലയിലെ പൊക്കാളി നിലങ്ങള്‍, കണ്ണൂരിലെ കൈപ്പാട് നിലങ്ങള്‍, മധ്യമേഖലയിലെ വെട്ടുകല്‍ മണ്ണുകള്‍, ചിറ്റൂര്‍ പ്രദേശത്തെ ക്ഷാര മണ്ണുകള്‍, വയനാട് ഇടുക്കി ആര്യങ്കാവ് അഗസ്യവനം തുടങ്ങിയ മേഖലകളിലെ വനമണ്ണുകള്‍ എന്നിവയെപ്പറ്റി ആധികാരികമായ പഠനങ്ങള്‍ നടത്തുകയും ദേശീയ അന്തര്‍‌ദ്ദേശീയ പ്രസിദ്ധീകരണങ്ങളില്‍ പഠന വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ ആദ്യമായി മണ്ണ് ശാസ്ത്രത്തെപ്പറ്റി മലയാളത്തിലെഴുതിയ "മൃത്തിക വിജ്ഞാനം" 1972 ല്‍ സംസ്ഥാന ഭാഷാ ഇന്‍സ്റ്റിട്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെട്ടുകല്‍ മണ്ണുകളെപ്പറ്റിയുള്ള ആധികാരിക ഗ്രന്ഥം (ലാറ്ററൈറ്റ് സോയില്‍‌സ്) 1982 ല്‍ കേരള ശാസ്ത്ര സാങ്കേതിത പരിസ്ഥിതി കൌണ്‍സില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇപ്പോള്‍ അദ്ദേഹം കേരള കാര്‍ഷികോത്പന്ന വിലനിയന്ത്രണ കമ്മീഷന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരുന്നു.

Saturday, July 11, 2009

പൊതുമുതല്‍ നശിപ്പിക്കല്‍ വീണ്ടും

കെ.എസ്‌.യു. പ്രവര്‍ത്തകര്‍ സര്‍വകലാശാല സ്റ്റഡി സെന്റര്‍ ആക്രമിച്ചു
കോഴിക്കോട്‌: കാലിക്കറ്റ്‌ സര്‍വകലാശാലയുടെ പി.ടി.ഉഷ റോഡിലെ സ്റ്റഡിസെന്ററിന്റെ ജനല്‍ച്ചില്ലുകളും ഓഫീസ്‌ ഉപകരണങ്ങളും കെ.എസ്‌.യു. പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. ഡിഗ്രിക്ക്‌ ക്രെഡിറ്റ്‌ സെമസ്റ്റര്‍ ഏര്‍പ്പെടുത്താനുള്ള സര്‍വകലാശാലയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ്‌ അക്രമം. ഉച്ചയ്‌ക്ക്‌ രണ്ടുമണിയോടെ ഇരുപതോളം വരുന്ന പ്രവര്‍ത്തകര്‍ വടിയുമായി എത്തിയാണ്‌ സ്റ്റഡിസെന്ററിലെ താഴെ നിലയിലെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തത്‌. ഓഫീസിലേക്ക്‌ ഓടിക്കയറിയ വിദ്യാര്‍ഥികള്‍ ജീവനക്കാരോട്‌ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന്‌ ടൈപ്പ്‌റൈറ്റര്‍ എടുത്തെറിഞ്ഞു. ഓഫീസ്‌ ഉപകരണങ്ങളും നിലത്തെറിഞ്ഞു. എന്‍ക്വയറി കൗണ്ടറിലെ മുഴുവന്‍ ചില്ലുകളും അടിച്ചുതകര്‍ത്തു.

വെള്ളയില്‍ എസ്‌.ഐ. ഇ.പി.രാമദാസിന്റെ നേതൃത്വത്തില്‍ പോലീസ്‌ എത്തുമ്പോഴേക്കും വിദ്യാര്‍ഥികള്‍ ഓടിരക്ഷപ്പെട്ടു. പോലീസ്‌ കണ്ടാല്‍ അറിയാവുന്ന 20 പേര്‍ക്കെതിരെ കേസെടുത്തു.

പി.ടി. ഉഷ റോഡിലെ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി സെന്ററിലെ ജനല്‍ച്ചില്ലുകള്‍ കെ.എസ്‌.യു. പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തപ്പോള്‍
കടപ്പാട് - മാതൃഭൂമി
കാലിക്കറ്റ് സര്‍വകലാശാലയുടെ സ്റ്റഡി സെന്റര്‍ കെഎസ്യു ആക്രമിച്ചു കെ.എസ്.യു. പ്രവര്‍ത്തകര്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ കോഴിക്കോട്ടെ സ്റ്റഡി സെന്റര്‍ ആക്രമിച്ചു.

ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായം നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു അക്രമം.
കടപ്പാട് - മനോരമ

Thursday, July 09, 2009

നേതാക്കളെ സമീപിച്ചെങ്കിലും..............

നോക്കുകൂലി: യൂണിയന്‍ പോയപ്പോള്‍ മാപ്പപേക്ഷ
തുറവൂര്‍: നോക്കുകൂലി വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സി.ഐ.ടി.യു. യൂണിറ്റ്‌ പിരിച്ചുവിട്ടു. എന്നാല്‍, അധികമായി വാങ്ങിയ തുക തിരികെ നല്‍കാമെന്ന്‌ ഉറപ്പുനല്‍കുകയും മാപ്പപേക്ഷ എഴുതി നല്‍കുകയും ചെയ്‌തതിനെത്തുടര്‍ന്ന്‌ യൂണിറ്റിന്റെ അംഗീകാരം പുനഃസ്ഥാപിച്ചു.

ചേര്‍ത്തല താലൂക്ക്‌ ഹെഡ്‌ലോഡ്‌ വര്‍ക്കേഴ്‌സ്‌ യൂണിയന്റെ തുറവൂര്‍ എന്‍.സി.സി. കവലയിലുള്ള പൂള്‍ നമ്പര്‍ എം. 3 ആണ്‌ ഒരു മാസം മുമ്പ്‌ പിരിച്ചുവിട്ടത്‌. പോലീസ്‌ ഉദ്യോഗസ്ഥനായ തുറവൂര്‍ പാട്ടുകുളങ്ങര കരിപ്പായില്‍ ബിനീഷിന്റെ പരാതിയെത്തുടര്‍ന്നായിരുന്നു ഈ നടപടി. ബിനീഷിന്റെ വീടുപണിയുന്നതിനായി ടിപ്പര്‍ലോറിയില്‍ കരിങ്കല്ല്‌ എത്തിച്ചപ്പോള്‍ ഒരു ലോഡിന്‌ 254 രൂപ വീതം നോക്കുകൂലിയായി വാങ്ങിയത്രെ. 7 ലോഡ്‌ കരിങ്കല്ല്‌ ഇവിടെ ടിപ്പര്‍ലോറിയില്‍ കൊണ്ടുവന്നു. പിന്നീട്‌, സിമന്റ്‌ കൊണ്ടുവന്നപ്പോഴും ചെറിയ തോതില്‍ പ്രശ്‌നമുണ്ടായി. വീടിന്‌ തൊട്ടടുത്ത്‌ ലോറി എത്തുമെന്നിരിക്കെ തൊഴിലാളികള്‍ ശഠിച്ചതുമൂലം ലോറി റോഡരികില്‍ ഇട്ട്‌ ലോഡ്‌ ഇറക്കേണ്ടിവന്നു. ഇതിന്‌ അധിക തുക ചെലവായെന്നും ഇതിന്‌ കാരണക്കാര്‍ തൊഴിലാളികളാണെന്നും ബിനീഷ്‌ പറഞ്ഞു. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നേതാക്കളെ സമീപിച്ചെങ്കിലും തൊഴിലാളികള്‍ക്ക്‌ അനുകൂലമായാണ്‌ അവര്‍ സംസാരിച്ചതത്രെ. ഇതേത്തുടര്‍ന്നാണ്‌ ബിനീഷ്‌ ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ്‌ ചേര്‍ത്തല ഡിവിഷനില്‍ പരാതി നല്‍കിയത്‌.

പരാതിയെ കുറിച്ചന്വേഷിച്ചപ്പോള്‍ കാര്യങ്ങള്‍ സത്യമാണെന്ന്‌ ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന്‌ ഈ യൂണിറ്റ്‌ പിരിച്ചുവിടുകയായിരുന്നു. ഒരു മാസം മുന്‍പായിരുന്നു ഇത്‌. വീട്ടുടമയില്‍ നിന്ന്‌ അധികമായി വാങ്ങിയ 1500 രൂപ തിരികെ നല്‍കാമെന്നുറപ്പു നല്‍കിയ തൊഴിലാളികള്‍ പിന്നീട്‌ മാപ്പപേക്ഷ എഴുതി നല്‍കുകയും ചെയ്‌തു. ഈ സാഹചര്യത്തില്‍ യൂണിറ്റിന്റെ അംഗീകാരം പുനഃസ്ഥാപിച്ചു നല്‍കിയെന്ന്‌ ക്ഷേമനിധി ബോര്‍ഡ്‌ ചേര്‍ത്തല ഡിവിഷന്‍ ചെയര്‍മാന്‍ ഇന്‍-ചാര്‍ജ്‌ മുരളീധരന്‍ നായര്‍ പറഞ്ഞു.
കടപ്പാട് - മാതൃഭൂമി
അപ്പോള്‍ നോക്കുകൂലി വാങ്ങാന്‍ പാടില്ല എന്ന് നിയമം ഉണ്ട് അല്ലെ? പക്ഷെ ഇത് പാര്‍ട്ട് പ്രവര്‍ത്തകര്‍ക്ക് ബോധ്യപ്പെടുന്നില്ല.

Monday, July 06, 2009

മേല്‍ത്തട്ട്‌: കമ്മീഷനും സര്‍ക്കാരിനും പി.എസ്‌.സി.യുടെ രണ്ട്‌ കണക്ക്‌

ഇന്ന്‌ സമ്പൂര്‍ണയോഗം (06-07-09)

തിരുവനന്തപുരം: പിന്നാക്കക്കാരിലെ മേല്‍ത്തട്ട്‌പരിധി നിശ്ചയിക്കാനായി നിയമിതനായ ജസ്റ്റിസ്‌ രാജേന്ദ്രബാബു കമ്മീഷന്റെ പഠനത്തിനായി പി.എസ്‌.സി. നല്‍കിയ കണക്കും അവര്‍ തന്നെ ഗവര്‍ണര്‍ക്ക്‌ കൊടുത്ത കണക്കും തമ്മിലുണ്ടായ വന്‍ വ്യത്യാസം വിവാദമാകുന്നു.

പി.എസ.്‌സി. അംഗങ്ങള്‍ അറിയാതെ ഈ കള്ളക്കണക്ക്‌ ആരാണ്‌ രാജേന്ദ്രബാബു കമ്മീഷന്‌ നല്‍കിയെന്നതിനെക്കുറിച്ച്‌ തിങ്കളാഴ്‌ച കൂടുന്ന അംഗങ്ങളുടെ സമ്പൂര്‍ണയോഗം ചര്‍ച്ച ചെയ്യും. മുമ്പ്‌ സംവരണം സംബന്ധിച്ച്‌ സുപ്രീംകോടതിയില്‍ നടന്ന കേസ്സിലും പി.എസ്‌.സി. തെറ്റായ കണക്ക്‌ നല്‍കിയ കാര്യം അന്ന്‌ 'മാതൃഭൂമി' പുറത്തുകൊണ്ടുവന്നിരുന്നു. അത്‌ കോടതി യലക്ഷ്യമാകുമെന്ന്‌ വന്നപ്പോള്‍ പി.എസ്‌.സി. പ്രത്യേക അഫിഡവിറ്റ്‌ നല്‍കി ശിക്ഷയില്‍നിന്നും ഒഴിവാകുകയായിരുന്നു.

പി.എസ്‌.സി. നിയമനങ്ങളില്‍ പിന്നാക്ക വിഭാഗക്കാര്‍ക്ക്‌ സംവരണാടിസ്ഥാനത്തില്‍ ലഭിക്കുന്ന പങ്ക്‌ പരിശോധിക്കാനായിരുന്നു കമ്മീഷന്‍ പി.എസ്‌.സി.യോട്‌ കണക്ക്‌ ആവശ്യപ്പെട്ടത്‌. തെറ്റായ കണക്കിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്‌തതിനാല്‍ രാജേന്ദ്രബാബു കമ്മീഷന്റെ റിപ്പോര്‍ട്ടിലും അപാകം കടന്നുകൂടിയതായി പി.എസ്‌.സി. മെമ്പര്‍മാര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു. 1995 മുതല്‍ 2008 വരെയുള്ള 14 വര്‍ഷം 254937 പേര്‍ക്ക്‌ പി.എസ്‌.സി. വഴി നിയമനം ലഭിച്ചുവെന്നാണ്‌ രാജേന്ദ്രബാബു കമ്മീഷന്‍ പറയുന്നത്‌. എന്നാല്‍ പി.എസ്‌.സി. ഗവര്‍ണര്‍ക്ക്‌ നല്‍കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ 330013 പേര്‍ക്ക്‌ ജോലി കിട്ടി. 75076 പേരുടെ കുറവാണ്‌ രാജേന്ദ്രബാബു കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കാണിച്ചിട്ടുള്ളത്‌. അതായത്‌ സാമ്പത്തികവര്‍ഷം അടിസ്ഥാനമാക്കിയുള്ള വാര്‍ഷിക റിപ്പോര്‍ട്ടിലെ കണക്ക്‌ കലണ്ടര്‍ വര്‍ഷമാക്കിയാണ്‌ പി.എസ്‌.സി. ഉദ്യോഗസ്ഥര്‍ രാജേന്ദ്രബാബു കമ്മീഷന്‌ നല്‍കിയത്‌. ഇക്കാര്യം അവര്‍ പി.എസ്‌.സി. അംഗങ്ങളില്‍നിന്ന്‌ മറച്ചുവെയ്‌ക്കുകയും ചെയ്‌തു. ഇതിന്‌ മറുപടി പറയേണ്ടത്‌ പി.എസ്‌.സി. ചെയര്‍മാനും.

പി.എസ്‌.സി. ഇപ്പോള്‍ സമ്പൂര്‍ണമായി കമ്പ്യൂട്ടര്‍വത്‌ക്കരിച്ചിരിക്കുന്നതിനാല്‍ മെറിറ്റ്‌ അടിസ്ഥാനത്തിലും സംവരണാടിസ്ഥാനത്തിലും നിയമനം ലഭിച്ച സംവരണവിഭാഗക്കാരുടെ കണക്കെടുക്കുന്നതിന്‌ യാതൊരു പ്രയാസവുമില്ല. മാത്രമല്ല, അഞ്ച്‌ വര്‍ഷത്തിലേറെയായി നിയമനത്തിന്‌ ശുപാര്‍ശ ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ മെറിറ്റടിസ്ഥാനത്തിലോ അതോ സംവരണാടിസ്ഥാനത്തിലോ നിയമിക്കുന്നതെന്നും ഓരോ ഉദ്യോഗാര്‍ഥിയുടെയും ജാതിയും വിലാസവുമടക്കം പി.എസ്‌.സി. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നുമുണ്ട്‌. എന്നിട്ടും കൃത്യമായ വിവരം രാജേന്ദ്രബാബു കമ്മീഷന്‌ നല്‍കാന്‍ കഴിയാത്തത്‌ മനപ്പൂര്‍വമാണെന്നും പി.എസ്‌.സി. അംഗങ്ങള്‍ പറയുന്നു.

1995 മുതല്‍ 2008 വരെയുള്ള കണക്കില്‍ ഓരോ സമുദായത്തിനും കിട്ടിയ വിഹിതം പ്രത്യേകം പ്രത്യേകം കാണിച്ചിട്ടില്ല. എന്നാല്‍, കൊല്ലം, കോട്ടയം, വയനാട്‌ എന്നീ ജില്ലകളിലെ 18-5-2000 മുതല്‍ 31-3-2009 വരെയുള്ള കാലയളവിലെ കണക്കുകളില്‍ ഓരോ ജാതിക്കും ലഭിച്ച എണ്ണം നല്‍കിയിട്ടുണ്ട്‌. പി.എസ്‌.സി.യുടെ മൊത്തം നിയമനത്തിന്റെയും വിശദാംശം ഇത്തരത്തില്‍ നല്‍കാമെന്നിരിക്കെ ഈ ജില്ലകള്‍ മാത്രമായി പരിമിതപ്പെടുത്തിയത്‌ എന്താണെന്നും ഈ തീയതി തിരഞ്ഞെടുക്കാന്‍ കാരണമെന്താണെന്നുമുള്ള കാര്യങ്ങള്‍ ദുരൂഹമായിരിക്കുന്നു. പി.എസ്‌.സി. നല്‍കിയ ഈ കണക്ക്‌ പ്രകാരമാണ്‌ രാജേന്ദ്രബാബു കമ്മീഷന്‍ പിന്നാക്കവിഭാഗക്കാരുടെ സര്‍വീസിലെ പ്രാതിനിധ്യവും കുറവും കണ്ടെത്തിയത്‌. അതെത്രമാത്രം ശരിയായിരിക്കുമെന്നത്‌ ഊഹിക്കാവുന്നതേയുള്ളൂ.

സര്‍ക്കാര്‍ ജീവനക്കാരുടെ ജാതിയും മതവും സര്‍വീസ്‌ ബുക്കില്‍ രേഖപ്പെടുത്തണമെന്ന്‌ 2003 മുതല്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളതാണ്‌. എന്നിട്ടും രാജേന്ദ്രബാബു കമ്മീഷന്‍ ചീഫ്‌ സെക്രട്ടറിയോട്‌ കണക്ക്‌ ആവശ്യപ്പെട്ടു. എന്നാല്‍, കമ്മീഷന്‌ അത്‌ പൂര്‍ണമായും ലഭിച്ചില്ല. കിട്ടിയത്‌ 36984 പേരുടെ ജാതി തിരിച്ചുള്ള കണക്ക്‌ മാത്രം. അതില്‍ മുന്നാക്ക സമുദായക്കാര്‍ 34.30 ശതമാനവും ഈഴവ 20.26 ശതമാനവും മുസ്‌ലിം 16.35 ശതമാനവും നാടാര്‍ 2.29 ശതമാനവും വിശ്വകര്‍മ്മ 2.81 ശതമാനവും എന്നീ ക്രമത്തിലായിരുന്നു. എന്നാല്‍, യഥാര്‍ഥ കണക്ക്‌ എത്രയോ അകലെയാണ്‌.

പി.എസ്‌.സി: തെറ്റായ കണക്ക്‌ നല്‍കിയ ഉദ്യോഗസ്ഥര്‍ കുടുങ്ങിയേക്കും (07-07-09)

തിരുവനന്തപുരം: ജസ്റ്റിസ്‌ രാജേന്ദ്രബാബു അധ്യക്ഷനായ മേല്‍ത്തട്ട്‌ പരിധിനിര്‍ണയ കമ്മീഷന്‌ തെറ്റായ കണക്ക്‌ നല്‍കിയ സംഭവത്തില്‍ പി.എസ്‌.സി. ഉദ്യോഗസ്ഥര്‍ കുടുങ്ങുമെന്ന്‌ സൂചന. തിങ്കളാഴ്‌ച ചേര്‍ന്ന പി.എസ്‌.സി. യോഗത്തില്‍ ചെയര്‍മാന്‍ കെ.വി. സലാഹുദ്ദീന്‍ ഇല്ലാതിരുന്നതിനാല്‍ തീരുമാനമുണ്ടായില്ലെങ്കിലും സംഭവം ഗൗരവമായെടുത്ത്‌ അന്വേഷിക്കണമെന്ന്‌ ധാരണയായി.

രാജേന്ദ്രബാബു കമ്മീഷനും ഗവര്‍ണര്‍ക്കും നല്‍കിയ റിപ്പോര്‍ട്ടുകള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ടായത്‌ പിശകുമൂലമാണോ, മനഃപൂര്‍വമാണോ എന്നാണ്‌ കമ്മീഷന്‍ അന്വേഷിക്കുന്നത്‌. 1995 മുതല്‍ 2008 വരെയുള്ള കാലയളവില്‍ 254937 പേര്‍ക്ക്‌ നിയമനം ലഭിച്ചുവെന്ന കണക്കാണ്‌ പി.എസ്‌.സി. രാജേന്ദ്രബാബു കമ്മീഷന്‌ സമര്‍പ്പിച്ചത്‌. എന്നാല്‍ ഗവര്‍ണര്‍ക്ക്‌ നല്‍കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇക്കാലയളവില്‍ 330013 പേര്‍ക്ക്‌ ജോലി നല്‍കിയെന്ന്‌ വ്യക്തമാക്കുന്നുണ്ട്‌. 'മാതൃഭൂമി'യാണ്‌ ഈ ക്രമക്കേട്‌ പുറത്തുകൊണ്ടുവന്നത്‌.

തെറ്റായ കണക്ക്‌ രാജേന്ദ്രബാബു കമ്മീഷന്‌ നല്‍കിയത്‌ ഗുരുതരമായ വീഴ്‌ചയാണെന്ന്‌ പല അംഗങ്ങളും പി.എസ്‌.സി. യോഗത്തില്‍ ചൂണ്ടിക്കാട്ടി. മുമ്പ്‌ സംവരണക്കേസ്സില്‍ ഹൈക്കോടതിയിലും തെറ്റായ സത്യവാങ്‌മൂലം നല്‍കിയിരുന്നു. ഇതില്‍ ഗൂഢാലോചനയുണ്ടെന്ന സംശയവും ചിലര്‍ ഉയര്‍ത്തി. എന്നാല്‍ വിശദമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ മതി നിഗമനങ്ങളിലെത്തുന്നത്‌ എന്ന്‌ മറ്റുചില അംഗങ്ങള്‍ വാദിച്ചു. ഈ വിഷയത്തില്‍ ഒന്നര മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ നിന്ന്‌ സെക്രട്ടറി പി.സി. ബിനോയിയെ ഒഴിവാക്കിയിരുന്നു.

ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍, സങ്കുചിത താത്‌പര്യങ്ങള്‍ക്ക്‌ വേണ്ടി കള്ളക്കണക്കുകള്‍ ഉണ്ടാക്കുന്നത്‌ അതീവഗുരുതരമായ തെറ്റാണെന്ന വാദമാണ്‌ ഒടുവില്‍ അംഗീകരിക്കപ്പെട്ടത്‌. ചെയര്‍മാന്റെ സാന്നിധ്യത്തില്‍ നടക്കുന്ന അടുത്ത കമ്മീഷന്‍ യോഗം ഇക്കാര്യത്തില്‍ കൂടുതല്‍ തീരുമാനങ്ങളെടുക്കും.
കടപ്പാട് - മാതൃഭൂമി
കണക്കുകള്‍ക്ക് കള്ളം പറയാന്‍ കഴിയില്ല. കൃത്യമായ കണക്കുകള്‍ ജനത്തിനറിയാന്‍ അവകാശമുണ്ട്.

Wednesday, July 01, 2009

റബ്ബര്‍ കണക്ക് 2008-09 ഒരു വിശകലനം


ഇതിലെ കണക്കുകള്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ചതില്‍ നിന്ന് ക്രോഡീകരിച്ചതാണ്.

Tuesday, June 30, 2009

തൊഴിലാളി സംരക്ഷണമെന്നാല്‍ നോക്കുകൂലിയോ?

നോക്കുകൂലി 35,000; എന്നിട്ടും തര്‍ക്കം
ആലപ്പുഴ: നോക്കുകൂലി വാങ്ങി റെഡിമിക്‌സ്‌ (കോണ്‍ക്രീറ്റ്‌ മിശ്രിതം തയ്യാറാക്കുന്ന യന്ത്രം) ഉപയോഗിച്ചുള്ള വാര്‍ക്കപ്പണിക്ക്‌ തൊഴിലാളികള്‍ സമ്മതിച്ചപ്പോള്‍ നേതൃത്വം ഇടഞ്ഞു. തുടര്‍ന്ന്‌ റെഡിമിക്‌സ്‌ കൊണ്ടുവന്ന വാഹനം ആലപ്പുഴയില്‍ തടഞ്ഞിട്ടു. നോക്കുകൂലിയായി 35,000 രൂപ തൊഴിലാളികള്‍ വാങ്ങിയിട്ടും തര്‍ക്കം തുടരുകയുംചെയ്‌തു.

ആലപ്പുഴ കളര്‍കോട്‌ ജങ്‌ഷനുസമീപം റിട്ട. മേജര്‍ പി.സി. ചെറിയാന്റെ ഉടമസ്ഥതയിലുള്ള കെട്ടിടനിര്‍മാണമാണ്‌ യന്ത്രവല്‍കൃത സിമന്റുകുഴയ്‌ക്കല്‍ എന്ന പേരില്‍ വിഷയമായത്‌. എറണാകുളത്തെ ചെറിയാന്‍ വര്‍ക്കി ആന്‍ഡ്‌ കണ്‍സ്‌ട്രക്ഷന്‍ കമ്പനിയാണ്‌ കെട്ടിടംവാര്‍ക്കയ്‌ക്കായി റെഡിമിക്‌സ്‌ എത്തിച്ചത്‌. നോക്കുകൂലിയുടെ പേരില്‍ 35 തൊഴിലാളികള്‍ 35,000 രൂപ ആവശ്യപ്പെട്ടതായും അത്‌ നല്‍കിയതായും കരാറുകാര്‍ വ്യക്തമാക്കി. വാര്‍ക്കപ്പണിക്ക്‌ നഗരത്തില്‍ റെഡിമിക്‌സ്‌ ഉപയോഗിക്കാന്‍ യൂണിയനുകളുമായി ധാരണയില്ലെന്നപേരിലാണ്‌ വൈകുന്നേരത്തോടെ സി.ഐ.ടി.യു. യൂണിയന്‍ വാഹനം തടയാനെത്തിയത്‌. എ.ഐ.ടി.യു.സി., സി.ഐ.ടി.യു. യൂണിയനുകളില്‍പ്പെട്ട തൊഴിലാളികള്‍ക്കാണ്‌ 35,000 രൂപ കരാറുകാര്‍ നല്‍കിയത്‌. കരാറുകാരുടെ തൊഴിലാളികള്‍ വാര്‍ക്കപ്പണിചെയ്‌ത്‌ തീര്‍ക്കുകയുംചെയ്‌തു. ഇതെല്ലാം കഴിഞ്ഞാണ്‌ നേതാക്കള്‍ വിവരമറിഞ്ഞത്‌. ഇവര്‍ ഇടപെട്ട്‌ വൈകുന്നേരത്തോടെ വാഹനം തടഞ്ഞെങ്കിലും പണംവാങ്ങിയ തൊഴിലാളികള്‍ വാഹനങ്ങള്‍ നഗരം കടത്തിവിടാന്‍ തയ്യാറായി. ഇതോടെ നേതാക്കള്‍ വെട്ടിലായി. ഇങ്ങനെയൊരു സംഭവം ഉണ്ടായതായി അറിയില്ല എന്നായി ഒടുവില്‍ സി.ഐ.ടി.യു. നേതൃത്വം. സംഭവത്തില്‍ ബില്‍ഡേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ ആലപ്പുഴ സെന്റര്‍ പ്രതിഷേധിച്ചു.

കടപ്പാട് - മാതൃഭൂമി 30-06-09

ഈ പോക്കിന് പോയാല്‍ ഭൂമിയില്‍ പണിയെടുക്കുന്ന കര്‍ഷകനോടും വാങ്ങാമല്ലോ നോക്കുകൂലി. പ്രതിദിനം 180 റബ്ബര്‍ മരം ടാപ്പ് ചെയ്യുകയും രണ്ട് പശുവിനെ കറക്കുകയും ചെയ്യുന്ന എന്നോടും വാങ്ങാം നോക്കുകൂലി 210 (180 + 30) രൂപ. കക്ഷി രാഷ്ട്രീയ ഭേദമന്യേ ഇത്തരം ഗുണ്ടകള്‍ക്ക് കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരേ ഏതെങ്കിലും ഒരു എം.പി അല്ലെങ്കില്‍ ഒരു എം.എല്‍.എ പ്രതികരിച്ചാല്‍ അടുത്ത ഇലക്ഷനില്‍ ആ വ്യക്തിക്ക് കൂടുതല്‍ വോട്ട് കിട്ടുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

വയലും വീടും - മുരളീധരന്‍ തഴക്കരയുമായി ഒരഭിമുഖം