മണ്ണ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മണ്ണ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ബുധനാഴ്‌ച, സെപ്റ്റംബർ 02, 2009

നിങ്ങള്‍ക്കു മാത്രം മതിയോ ഓണം?

ലോകമെമ്പാടും മലയാളികള്‍ ഓണം ആഘോഷിക്കുന്നു. പലര്‍ക്കും പ്രധാനം സദ്യ തന്നെയാണ്. മാണിക്യം പറയുന്നു കാനഡയിലേക്ക് പച്ചക്കറികളെല്ലാം എത്തിയത് കേരളത്തില്‍ നിന്നാണ് എന്ന്. കേരളീയനായ ഞാന്‍ പറയുന്നു ഏറിയ പങ്കും പച്ചക്കറികള്‍ കേരളത്തിലെത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. പലരും കെങ്കേമമായ സദ്യ ഉണ്ണുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ പേരക്കുട്ടികളെപ്പറ്റി അഥവാ വരും തലമുറയെപ്പറ്റി അല്പമെങ്കിലും ചിന്തിക്കുന്നുണ്ടോ? അവര്‍ക്ക് ഒരുനേരത്തെ ആഹാരത്തിന് വേണ്ടി നിങ്ങളെന്താണ് ചെയ്തത്? ജനിക്കുമ്പോള്‍ത്തന്നെ പഠനത്തില്‍ ശ്രദ്ധകൊടുത്ത് സ്വന്തം മക്കളെ സമര്‍ത്ഥരായി പഠിക്കുവാനുള്ള ശ്രങ്ങളാണല്ലോ നാം കാണുന്നത്. അവരുടെ ആരോഗ്യപരിപാലനത്തിന്റെ ചുമതല ആരെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്? അസുഖം വന്നാല്‍ നേരെ ഡോക്ടറുടെ അടുത്തേക്ക്. അസുഖങ്ങള്‍ എന്തുകൊണ്ട് വര്‍ദ്ധിക്കുന്നു എന്നത് അല്പം ഒന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും. ആരോഗ്യ പരിപാലനത്തില്‍ സോയില്‍ ന്യൂട്രിയന്‍സിന് നിര്‍ണായകമായ പങ്കാണുള്ളത്. കുടിവെള്ളത്തിന് പലതരം ഫില്‍റ്ററുകളിലൂടെ ശുദ്ധജലം ലഭിക്കും. പക്ഷെ അതിലടങ്ങിയിരിക്കുന്ന ഫില്‍റ്റ് ചെയ്യാന്‍ കഴിയാത്ത കെമിക്കലുകളെപ്പറ്റി ആരും ഒന്നും പറയില്ല. ജലം ഫില്‍റ്റ് ചെയ്യുവാന്‍ മണ്ണിലെ ബാക്ടീരിയകള്‍ക്കുള്ള കഴിവ് ആര്‍ക്കും വേണ്ടാതായി.
ഞാനെന്റെ മണ്ണിന് തിരുവോണനാളില്‍ സദ്യ വിളമ്പി
തുല്യ വലുപ്പത്തിലുള്ള പതിനഞ്ച് ലിറ്റര്‍ വീതം കൊള്ളുന്ന രണ്ട് ബക്കറ്റ് നിറയെ സ്ലറി. ഇതിന് ഏകദേശം മുപ്പത് കിലോ അടുപ്പിച്ച് ഭാരം കാണും. രണ്ടു കൈയ്യിലും തുല്യ ഭാരം വഹിച്ചുകൊണ്ട് കുറെ ദൂരം നടക്കുമ്പോള്‍ പലതരം വ്യായാമങ്ങളും എനിക്ക് സ്വായത്തമാക്കുവാന്‍ കഴിയും. അതില്‍ ഇരുപത് കിലോ വെള്ളമാണ് ബാക്കി പത്ത് കിലോ ചാണകമാണ്. മണ്ണിന് വേണ്ട പല ന്യൂട്രിയന്‍സും ഇതില്‍ ലഭ്യമാണ്. എന്‍.പി.കെ എന്ന രാസവളം ന്യൂട്രിയന്റ് മൈനിംഗിനും അതിലൂടെ എല്ലാ ജീവജാലങ്ങള്‍ക്കും രോഗങ്ങളും മാത്രം സമ്മാനിക്കുമ്പോള്‍ തിരുവോണ നാളില്‍ ലഭിച്ച മഴയെ പ്രയോജനപ്പെടുത്തി ഞാനെന്റെ മണ്ണിന് സ്ലറികൊണ്ടൊരു സദ്യ വിളമ്പി. എന്റെ മണ്ണ് വരും തലമുറക്കവകാശപ്പെട്ടത്. അതിനെ സംരക്ഷിക്കുവാനുള്ള ബാധ്യത എനിക്കുണ്ട്. കോടാനുകോടി വര്‍ഷങ്ങളുടെ പ്രവര്‍ത്തനഫലമായി രൂപപ്പെട്ട മേല്‍മണ്ണ് നശിപ്പിക്കുവാന്‍ വളരെ എളുപ്പവും സംരക്ഷിക്കുവാന്‍ ഏറെ ബുദ്ധിമുട്ടും ആണ്.

റബ്ബര്‍ മരമൊന്നിന് തൊണ്ണൂറ് കിലോഗ്രാം സ്ലറി ടെറസിന്റെ ഏറ്റവും ഉയരം കൂടിയ ഭാഗത്ത് മണ്ണിളക്കാതെ പുറമേ നിരത്തിയൊഴിക്കുന്നു. കളകള്‍ നീക്കം ചെയ്യാറെ ഇല്ല. അവ എനിക്കൊരു സമ്പത്താണ്. വൈവിധ്യമാര്‍ന്ന കളകളും മറ്റും ഔഷധഗുണമുള്ളതാണ്. സ്ലറിയുടെ മണമുള്ളതുകാരണം പുല്‍ക്കൊടികള്‍ വളര്‍ച്ച പ്രാപിക്കുന്നതുവരെ കാലികള്‍ ഭക്ഷിക്കാറില്ല. കൂടാതെ ചപ്പുചവറും സ്ലറിയും കൂട്ടിക്കുഴച്ച് ഭക്ഷണമാക്കുവാന്‍ കുറച്ചെങ്കിലും മണ്ണിരകള്‍ ഉണ്ടാവും പ്രത്യേകിച്ചും രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാത്തതിനാല്‍. ഏറ്റവും കൂടുല്‍ പന്നല്‍ വേരുകള്‍ എന്റെ തോട്ടത്തില്‍ ഉണ്ടാവുന്നത് ഉയരം കൂടിയ ഭാഗത്താണ്. മഴവെള്ളത്തോടൊപ്പം ലഭിക്കുന്ന സ്ലറി മണ്ണിന് ഓണ സദ്യ തന്നെയാണ്. കൃഷി എന്തുതന്നെ ആയാലും മണ്ണ് സംരക്ഷണത്തില്‍ മാറ്റം ഇല്ല എന്നത് വിളമാറ്റം ഒരു പ്രശ്നമേ അല്ല. ഉയരം കൂടിയഭാഗത്തുള്ള ജൈവവള ലഭ്യത ഒരിക്കലും മണ്ണിനെ കടുപ്പമുള്ളതായി മാറ്റുന്നില്ല.
റബ്ബര്‍ തോട്ടത്തിലെ ഔഷധമൂല്യമുള്ള പുല്‍ക്കൊടികള്‍ കാലികള്‍ക്ക് മേഞ്ഞു നടക്കുവാന്‍ അവസരമൊരുക്കുന്നതിലൂടെ അവയുടെ ആരോഗ്യം മെച്ചപ്പെടുക മാത്രമല്ല ഔഷധഗുണമുള്ള പാല്‍ ലഭിക്കുകയും കളകള്‍ ക്രോപ്പ് ചെയ്യപ്പെടുന്നതിലൂടെ കളനാശിനിപ്രയോഗമോ നീക്കം ചെയ്യലോ വേണ്ടിവരുന്നില്ല. ഫോര്‍മാലില്‍, സോഡിയം സല്‍ഫേറ്റ്, സോഡിയം ബൈ സല്‍ഫേറ്റ്, കരി ഓയിലിലെ കറുപ്പുനിറം നീക്കിയ ഫാറ്റ് എന്നിവ ചേര്‍ത്ത കവര്‍‌പാല്‍ വാങ്ങി കുടിച്ച് ശീലിച്ച മലയാളികള്‍ കന്നുകാലി വളര്‍ത്തലില്‍ നിന്ന് അകലം പ്രാപിക്കുന്നതില്‍ അതിശയിക്കേണ്ടതില്ല. ഡക്​സ്ട്രോസും, സോപ്പുലായനിയും, പാല്‍‌പ്പൊടിയും, പച്ചവെള്ളവും, വെളിച്ചെണ്ണയും കലര്‍ത്തി ഉണ്ടാക്കുന്ന പാല്‍ അതി രുചികരമെന്നാണ് പറയപ്പെടുന്നത്. ഇവയൊന്നും ഉപഭോക്താവിന് ലബോറട്ടറി സൌകര്യങ്ങളുപയോഗിച്ച് അതിലടങ്ങിയിരിക്കുന്ന വിഷാംശത്തിന്റെ അളവ് ലഭിക്കുകയും ഇല്ല. മില്‍‌ക്കോ സ്കാനര്‍ ഉണ്ടെന്ന് പറയുന്നു അതെന്തിനാണെന്നോ എവിടെയാണെന്നോ ആര്‍ക്കറിയാം? എന്റെ അറിവില്‍ പാല്‍ അനാലിസിസ് ചെയ്യണമെങ്കില്‍ കല്‍ക്കട്ടയിലയക്കണം.
ഇനിയെനിക്ക് സന്തോഷത്തോടെ ഇലയില്‍ വിളമ്പിയ ഓണ സദ്യ ഉണ്ണാം.

ബുധനാഴ്‌ച, ജൂലൈ 15, 2009

മണ്ണുശാസ്ത്രം - ചില അറിവുകള്‍

വി.വി. ഡോക്കുച്ചേവ് (1846- 1903)

വി.വി. ഡോക്കുച്ചേവ് ( V.V. DOKUCHAEV, Photo from Leningrad State University 1898 July 8th) മണ്ണ് ശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന റഷ്യന്‍ ഭൂവിജ്ഞാന ശാസ്ത്രജ്ഞനാണ്. മണ്ണ് എന്നത് കാലാവസ്ഥ, നിമ്നോന്നത, ജൈവമണ്ഡലം എന്നിവ പ്രകൃതി വസ്തുക്കളിന്മേല്‍ (parent material) ഒരു നിശ്ചിത കാലഘട്ടം (time factor) പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ജന്മമെടുക്കുന്ന ഒരു പ്രാകൃതിക വസ്തുവാണ് എന്ന് ആദ്യമായി സിദ്ധാന്തിച്ചതും മണ്ണ് ഒരു ജീവനുള്ള വസ്തുവാണെന്നും അത് മറ്റെല്ലാ ജീവവസ്തുക്കളെയും പോലെ ജനനവും ജീവിതവും പരിചരിക്കപ്പെടാതിരുന്നാല്‍ മാത്രം മരണവും സംഭവിക്കാവുന്ന ഒന്നാണെന്നും കണ്ടെത്തിയ ദീര്‍ഘദര്‍ശിയാണ് ഇദ്ദേഹം. Pedology എന്ന ശാസ്ത്രശാഖ വികസിച്ചത് ഈ ശാസ്ത്രജ്ഞന്റെ പഠനങ്ങളില്‍ നിന്നാണ്.

മണ്ണിനും മരണം സംഭവിക്കാമെന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് കേരളത്തിലെ വെട്ടുകല്‍ മണ്ണുകള്‍ അഥവാ ലാറ്ററൈറ്റുകള്‍. ലോകത്താദ്യമായി ലാറ്ററൈറ്റ് എന്ന ശാസ്ത്രനാമം നിര്‍‌ദ്ദേശിച്ചത് ഫ്രാന്‍സിസ് ഹാമില്‍ട്ടണ്‍ ബുക്കാനന്‍ (1762-1829) എന്ന വിശ്വപ്രസിദ്ധ സഞ്ചാര സാഹിത്യകാരനാണ്. 1800 ല്‍ അദ്ദേഹം കേരളത്തിലെ അങ്ങാടിപ്പുറം സന്ദര്‍ശിച്ചപ്പോള്‍ മണ്ണില്‍ നിന്നും കല്ല് വെട്ടി വീട് നിര്‍മ്മിക്കുന്നത് കാണുവാനിടയാവുകയി. അതുകാരണം ലോകത്താദ്യമായി മണ്ണില്‍ നിന്നും കെട്ടിട നിര്‍മ്മാണത്തിനുള്ള കല്ല് വെട്ടിയെടുക്കുന്നത് കണ്ടെത്തിയ അദ്ദേഹം ഈ കല്ലുകളെ ലാറ്ററൈറ്റ് എന്ന് നാമകരണം ചെയ്തു. ലത്തീന്‍ ഭാഷയില്‍ ലാറ്റര്‍ എന്നാല്‍ ചുടുകല്ല് എന്നാണര്‍ത്ഥം. അതുകൊണ്ടാണ് ഇത്തരം കല്ലുകളെ ലാറ്ററൈറ്റ് എന്ന് നാമകരണം ചെയ്തത്. ലോകത്താകമാനം അത്യുഷ്ണവും അമിത വര്‍ഷപാതവും ഇടവിട്ട് ഉണ്ടാകുന്ന ഭൂവിഭാഗങ്ങളിലെല്ലാം വിവേചനരഹിതമായ കൃഷിരീതികള്‍ കാരണം ലാറ്ററൈറ്റ് മണ്ണുകള്‍ ആവിര്‍ഭവിക്കുന്നു എന്നാണ് ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയും ആഗോള പരിസ്ഥിതി സംഘടനയും മുന്നറിയിപ്പ് നല്‍കുന്നത്. ഇതിലേറ്റവും പ്രധാനം മണ്ണിലെ ജൈവാംശം നഷ്ടപ്പെടുകയും ഇരുമ്പിന്റെയും അലുമീനിയത്തിന്റെയും സംയുക്തങ്ങള്‍ അധികരിക്കുകയും കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ നിര്‍ഗമന ജലത്തോടൊപ്പം നഷ്ടപ്പെടുകയും മണ്ണിലെ അംമ്ലത അധികരിക്കുകയും ചെയ്യുന്നു. (ചിത്രത്തില്‍ കാണുന്നത് മലപ്പുറം ജില്ലയില്‍ അങ്ങാടിപ്പുറത്ത് ബുക്കാനന്റെ പേരില്‍ നിര്‍മ്മിച്ചിട്ടുള്ള സ്മാരക സ്തൂപമാണ്)
കേരളത്തിലെ വിവിധ മണ്ണിനങ്ങളെപ്പറ്റി ശാസ്ത്രീയമായി പഠനം നടത്തുവാനും അവയുടെ വര്‍ഗീകരണം നടത്തുവാനും ഉദ്ദേശിച്ചുകൊണ്ട് ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയുടെയും നെതര്‍ലാന്‍ഡ് ലെ അന്തര്‍ദേശീയ മണ്ണുഗവേഷണ കേന്ദ്രത്തിന്റെയും സഹകരണത്തോടെ കേരള കാര്‍ഷിക സര്‍വ്വകലാശാല സ്ഥാപിച്ച കേന്ദ്രമാണ് കേരള സോയില്‍ റഫറന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍. ഇതിന്റെ ആസ്ഥാനം വെള്ളായണി കാര്‍ഷിക കോളേജിലാണ്. ഇക്കാര്യത്തിനായി നെതര്‍ലന്‍ഡില്‍ നിന്നും പരിശീലനം നേടിയ സോയില്‍ സയന്‍സ് പ്രൊഫസറും വകുപ്പ് മേധാവിയും ആയിരുന്ന ഡോ. തോമസ് വര്‍ഗീസ് ആണ് ഇത്തരം ഒരു കേന്ദ്രത്തിനും കേരളത്തിലെ മണ്ണിനങ്ങളുടെ മ്യൂസിയത്തിനും രൂപകല്പന ചെയ്തത്.

ഡോ. തോമസ് വര്‍ഗീസ് 1999 മേയ് 11 ന് 39 വര്‍ഷത്തെ സേവനത്തിന് ശേഷം കേരള കാര്‍ഷിക സര്‍വ്വകലാശാല വെള്ളായണി ക്യാമ്പസില്‍ നിന്നും റിട്ടയര്‍ ചെയ്തു. സോയില്‍ സയന്‍സ് ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ കെമിസ്ട്രി പ്രൊഫസറും വകുപ്പ് മേധാവിയും ആയിട്ടാണ് അദ്ദേഹം റിട്ടയര്‍ ചെയ്തത്. നിരവധി ഗവേഷണ പ്രബന്ധങ്ങളുടെയും ശാസ്ത്ര ലേഖനങ്ങളുടെയും രചയിതാവായ ഇദ്ദേഹത്തിന് കേരളത്തിലെ അറിയപ്പെടുന്ന പരിസ്ഥിതി ശാസ്ത്രജ്ഞന്‍ കൂടിയാണ്. 1992 ല്‍ ഇദ്ദേഹത്തിന്റെ പരിസ്ഥിതി മേഖലകളിലെ സംഭാവനകളെ മുന്‍നിറുത്തി "പരിസ്ഥിതി മിത്ര" അവാര്‍ഡ് ലഭിക്കുകയുണ്ടായി. കേരളത്തിലെ കുട്ടനാട്ടിലെ പാടശേഖരങ്ങള്‍, എറണാകുളം ജില്ലയിലെ പൊക്കാളി നിലങ്ങള്‍, കണ്ണൂരിലെ കൈപ്പാട് നിലങ്ങള്‍, മധ്യമേഖലയിലെ വെട്ടുകല്‍ മണ്ണുകള്‍, ചിറ്റൂര്‍ പ്രദേശത്തെ ക്ഷാര മണ്ണുകള്‍, വയനാട് ഇടുക്കി ആര്യങ്കാവ് അഗസ്യവനം തുടങ്ങിയ മേഖലകളിലെ വനമണ്ണുകള്‍ എന്നിവയെപ്പറ്റി ആധികാരികമായ പഠനങ്ങള്‍ നടത്തുകയും ദേശീയ അന്തര്‍‌ദ്ദേശീയ പ്രസിദ്ധീകരണങ്ങളില്‍ പഠന വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ ആദ്യമായി മണ്ണ് ശാസ്ത്രത്തെപ്പറ്റി മലയാളത്തിലെഴുതിയ "മൃത്തിക വിജ്ഞാനം" 1972 ല്‍ സംസ്ഥാന ഭാഷാ ഇന്‍സ്റ്റിട്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെട്ടുകല്‍ മണ്ണുകളെപ്പറ്റിയുള്ള ആധികാരിക ഗ്രന്ഥം (ലാറ്ററൈറ്റ് സോയില്‍‌സ്) 1982 ല്‍ കേരള ശാസ്ത്ര സാങ്കേതിത പരിസ്ഥിതി കൌണ്‍സില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇപ്പോള്‍ അദ്ദേഹം കേരള കാര്‍ഷികോത്പന്ന വിലനിയന്ത്രണ കമ്മീഷന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരുന്നു.