ബുധനാഴ്‌ച, ഒക്‌ടോബർ 24, 2012

നഗരവും ഗ്രാമവും മാലിന്യമുക്തമാക്കാം


നമ്മുടെ വീടുകളിലുണ്ടാകുന്ന മാലിന്യങ്ങള്‍ പ്രധാനമായും രണ്ടു തരമാണല്ലോ. അവയുടെ വിനിയോഗത്തിലും രണ്ടുതരം സമീപനമാണ് ആവശ്യമായി വരുന്നത്. ജൈവമാലിന്യം കൂടുന്തോറും അവ റീ-സൈക്ലിങ്ങിലൂടെ നമ്മുടെ ടെറസിലും പറമ്പിലും പച്ചക്കറികളും ഫലവര്‍ഗങ്ങളും തെങ്ങും മറ്റും  കൃഷിചെയ്യുകയാണെങ്കില്‍ അവയ്ക്ക് വളമായി ഉപയോഗിക്കാം. അജൈവ മാലിന്യങ്ങള്‍ പലതരത്തിലുണ്ട്. അവയെ ജൈവമാലിന്യങ്ങള്‍ക്കൊപ്പം കൂട്ടിച്ചേര്‍ക്കുവാന്‍ പാടില്ല. കഴിവതും അജൈവ മാലിന്യങ്ങള്‍ ഉണ്ടാകാത്ത രീതിയില്‍ ഉപയോഗം നിയന്ത്രിക്കുകയാണ് വേണ്ടത്. വീടുകളില്‍ത്തന്നെ അവയെ തരം തിരിച്ച് സംഭരിച്ചാല്‍ പുനരുപയോഗത്തിനോ റീ-സൈക്ലിങ്ങിന് എത്തിക്കുവാനോ കഴിയും. നഗരങ്ങളില്‍ അറവുശാലകളില്‍ നിന്നും, കോഴിയിറച്ചി വില്‍ക്കുന്ന ഷോപ്പുകളില്‍ നിന്നും, മത്സ്യ മാര്‍ക്കറ്റുകളില്‍ നിന്നും മറ്റും ഉണ്ടാകുന്ന മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്കരിച്ചെടുത്താല്‍ വളരെ ഗുണമുള്ള ജൈവവളമായി മാറ്റാം.
 ചിത്രങ്ങള്‍ക്ക് കടപ്പാട് - ഡോ. ഫ്രാന്‍സിസ് സേവ്യര്‍. ഇപ്രകാരം എയറോബിക് കമ്പോസ്റ്റ് രീതിയില്‍ ഈര്‍പ്പരഹിതമായും ദുര്‍ഗന്ധമില്ലാതെയും മൂന്നുമാസം കൊണ്ട് ചാക്കുകളില്‍ നിറയ്ക്കുവാന്‍ കഴിയുന്ന രീതിയില്‍ കമ്പോസ്റ്റ് നിര്‍മ്മിക്കാം. വീട്ടുമുറ്റത്ത് ഇപ്രകാരം ഒരു പ്ലാന്റ് നിര്‍മ്മിക്കുവാന്‍ സിമന്റിട്ടതറയില്‍ ഹോളോബ്രിക്സോ ഹോളോ ഇല്ലാത്ത ബ്രിക്സോ ഇടയില്‍ വിടവിട്ട് ദീര്‍ഘചതുരാകൃതിയില്‍ ഭിത്തി നിര്‍മ്മിക്കാം. നാലടിയില്‍ കൂടുതല്‍ വീതി പാടില്ല. നീളം കൂട്ടുവാന്‍ കഴിയും.  മാലിന്യത്തിന്റെ അളവ് കൂടുന്നതിനനുസരിച്ച് ഉയരം വര്‍ദ്ധിപ്പിക്കാം. മഴ നനയാതിരിക്കുവാന്‍ മേല്‍ക്കൂര അനിവാര്യമാണ്. ഇതില്‍ താഴെയറ്റത്ത് ആറിഞ്ച് കനത്തില്‍ ചാണകമോ ബയോഗ്യാസ് സ്ലറി ഈര്‍പ്പം കുറഞ്ഞതോ ഉപയോഗിക്കാം. അതിന് മുകളില്‍ ഏതുതരം ജൈവ മാലിന്യങ്ങളും ആറിഞ്ച് കനത്തില്‍ നിക്ഷേപിക്കുകയും അതിന് മുകളില്‍ മൃഗാവശിഷ്ടങ്ങളും മറ്റും നിക്ഷേപിക്കുകയും ചെയ്യാം. വീണ്ടും മുകളില്‍ ആറിഞ്ച് കനത്തില്‍ ചാണകമോ ഈര്‍പ്പം കുറഞ്ഞ സ്ലറിയോ കൊണ്ട് മൂടണം. ഇത് അത്തരത്തിലൊരു പ്ലാന്റ് ആവശ്യത്തിന് നിറയുന്നതുവരെ തുടരാം.

സ്ഥലപരിമിതി പ്രശ്നം വലിയൊരളവുവരെ ശുചിത്വത്തിന് മുന്‍തൂക്കം കൊടുക്കേണ്ട വിഷയമാണ്. അസുഖങ്ങള്‍ വന്ന് മരിക്കുന്ന ആടുമാടുകളെ എയറോബിക് കമ്പോസ്റ്റ് പ്ലാന്റിലൂടെ മൂന്നുമാസം കൊണ്ട് രോഗാണുമുക്തമായും ദുര്‍ഗന്ധമില്ലാതെയും കമ്പോസ്റ്റായി മാറ്റാം. അതിനും ചെയ്യേണ്ടത് മേല്‍പ്പറഞ്ഞ രീതിയിലുള്ള എയറോബിക് കമ്പോസ്റ്റിങ്ങ് രീതി തന്നെയാണ്. എയറോബിക് കമ്പോസ്റ്റ് രീതിയെക്കുറിച്ച് തൃശൂര്‍ വെറ്ററനറി യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ (ഡോ) ഫ്രാന്‍സിസ് സേവ്യറുടെ നേതൃത്വത്തില്‍ പരീക്ഷണങ്ങളിലൂടെയും പഠനങ്ങളിലൂടെയും കണ്ടെത്തിയ ചെലവു കുറഞ്ഞ സംസ്കരണ രീതിയാണ് ഇത്. ഇന്നത്തെ ചുറ്റുപാടില്‍ ലേബര്‍ എന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഏറവും കുറഞ്ഞ ലേബറില്‍ സമ്പുഷ്ടമായ ജൈവവളം നിര്‍മ്മിക്കുന്നതിലൂടെ പരിസ്ഥിതി പരിപാലനത്തില്‍ വലിയൊരു സംഭാവനയാണ് നാം ചെയ്യുന്നത്. എലി മുതലായ ഷുദ്ര ജീവികളെ തടയാന്‍ ചുറ്റിനും നെറ്റ് കൊണ്ട് മറയ്ക്കാം. 70 ഡിഗ്രി താപം ഈ പ്ലാന്റില്‍ ഉണ്ടാകുന്നതിനാല്‍ അണുബാധ ഉണ്ടാകുകയില്ല. മാത്രവുമല്ല കളകളുടെ വിത്തുകള്‍ നശിക്കുകയും അവ കിളിര്‍ക്കാതാവുകയും ചെയ്യും. ചാണകത്തിലെയോ, സ്ലറിയിലേയോ അണുജീവികള്‍, നൈട്രജന്‍, ഫോസ്‌ഫറസ്, കാര്‍ബണ്‍, മറ്റ് അവശ്യ ഘടകങ്ങള്‍ എന്നിവ ഉപയോഗിച്ച് ഊര്‍ജ്ജം സമ്പാദിക്കുന്നു. കൂടുതല്‍ കാര്‍ബണ്‍ ഘടകമാണ് ആവശ്യം വരുക. കാര്‍ബണ്‍ സങ്കേതത്തെ ദ്രവിപ്പിച്ച് കാര്‍ബണ്‍ ഡൈ ഓക്സൈഡും ചൂടും ഉണ്ടാവും. കാര്‍ബണ്‍ നൈട്രജന്‍ അനുപാതം ഏറെ പ്രധാന്യ മര്‍ഹിക്കുന്നു.

ഈച്ച ശല്യം ഉണ്ടാകുന്നില്ല. ഊറല്‍ ഉണ്ടാകാത്തതിനാല്‍ ദുര്‍ഗന്ധം ഉണ്ടാകുന്നില്ല. ഉയര്‍ന്ന താപനില ഏതാണ്ട് ഒരാഴ്ചയോളം നിലനില്‍ക്കുന്നു. മാലിന്യങ്ങള്‍ ദ്രവിക്കുന്നു ഉയര്‍ന്ന താപനിലയില്‍ രോഗാണുക്കള്‍ നശിക്കുന്നു പരാദങ്ങളുടെ വളര്‍ച്ച തീര്‍ത്തും ഉണ്ടാകുന്നില്ല മുതലായവ ഇതിന്റെ നേട്ടങ്ങളാണ്.

ഒരു കാലത്ത് തെങ്ങോലകള്‍ കൊണ്ട് മെടഞ്ഞെടുത്ത് മേല്‍ക്കൂര മേഞ്ഞിരുന്ന ധാരാളം വീടുകളും സ്കൂളുകളും മറ്റും ഉണ്ടായിരുന്നു. എന്നാല്‍ വളരെക്കുറച്ചുമാത്രമേ ഇന്ന് തെങ്ങോലകള്‍  മെടയുവാനായി ഉപയോഗിക്കുന്നുള്ളു. മണ്ണിലെ മൂലകങ്ങളുടെ അഭാവം കാരണം തെങ്ങില്‍ നിന്ന് കിട്ടുന്ന ആദായവും നന്നെ കുറവാണ്. ദീര്‍ഘനാള്‍ കൃഷി ചെയ്ത വിള മണ്ണില്‍ നിന്ന് ന്യൂട്രിയന്റ് മൈനിങ്ങ് നടത്തുകയും തെങ്ങുകള്‍ക്ക് അനേകം രോഗങ്ങള്‍ ഉടലെടുക്കുകയും ചെയ്യുന്നു. പാഴായിപ്പോകുന്ന തെങ്ങോലകളെ എയറോബിക് കമ്പോസ്റ്റാക്കി മാറ്റി തെങ്ങിന് വളമായി നല്‍കാം. അതോടൊപ്പം തന്നെ വീട്ടുമുറ്റം തൂത്തുവാരുന്ന ചപ്പുചവറുകളും നീക്കം ചെയ്യുന്ന കളകളും തൊണ്ടും (ചിരട്ട ഒഴികെ തെങ്ങില്‍നിന്ന് ലഭിക്കുന്നതെല്ലാം ഉപയോഗിക്കാം) മുട്ടത്തോടും മറ്റും ഈ പ്ലാന്റില്‍ നിക്ഷേപിക്കാം. ഇതിലൂടെ ലഭിക്കുന്ന പോഷക സമ്പുഷ്ടമായ ജൈവ വളം തെങ്ങിന്‍ ചുവട്ടില്‍ നിക്ഷേപിച്ച് തെങ്ങിനെ സംരക്ഷിക്കാം. തെങ്ങിന്‍ ചുവട്ടിലെ ന്യൂട്രിയന്റ്സ് തേങ്ങയുടെയും, കരിക്കിന്റെയും, തേങ്ങ ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയുടെയും മറ്റും ഗുണനിലവാരം വര്‍ദ്ധിപ്പിക്കും.

ബയോഗ്യാസ് പ്ലാന്റുകള്‍ പലരീതിയില്‍ നിര്‍മ്മിക്കപ്പെടുന്നു. ജലത്തിലലിയുന്ന ഏത് ജൈവാവശിഷ്ടവും പ്ലാന്റില്‍ നിക്ഷേപിക്കാം. പ്രധാനമായും കക്കൂസ് വിസര്‍ജ്യം ബയോഗ്യാസ് പ്ലാന്റിലേയ്ക്ക് കടത്തിവിടുന്നതിലൂടെ ഫെര്‍മെന്റേഷന്‍ പ്രൊസസ് നടക്കുമ്പോള്‍ മെത്രോജനിക് ബാക്ടീരിയ കോളിഫാം ബാക്ടീരിയയെ നിര്‍വീര്യമാക്കുന്നു. അതിലൂടെ കുടിവെള്ളം മലിനപ്പെടുത്തുന്ന ഇ-കോളി ബാക്ടീരിയയെ നമുക്ക് ഒഴിവാക്കാം. പ്രത്യേകം ശ്രദ്ധിക്കേണ്ടത് സോപ്പുകലര്‍ന്ന കുളിമുറിയിലെ ജലം ഈ പ്ലാന്റില്‍ എത്താന്‍ പാടില്ല എന്നതാണ്. ബയോഗ്യാസ് ഉപയോഗിച്ച് ആഹാരം പാകം ചെയ്യാനും, ജനറേറ്റര്‍ പ്രവര്‍ത്തിക്കുവാനും, വാഹനം ഓടിക്കുവാനും, മാന്റില്‍ വിളക്ക്  കത്തിക്കുവാനും മറ്റും സാധിക്കുന്നു.

ചാണകത്തിന്റെ ഗന്ധം ഇഷ്ടപ്പെടാത്തവര്‍ക്കും, ചാണകം ലഭ്യമല്ലാത്തിടത്തും ചാണകത്തില്‍ നിന്ന് ലഭ്യമാക്കിയ ബാക്ടീരിയ സ്പ്രേ ചെയ്തും എയറോബിക് കമ്പോസ്റ്റ് നിര്‍മ്മിക്കാം. ചാണകത്തില്‍ നിന്ന് ലഭ്യമാക്കിയതാകയാല്‍ അതിന് ദോഷഫലങ്ങളൊട്ടുംതന്നെ ഇല്ല. നഗരങ്ങളില്‍ കുടുംബശ്രീ, ജനശ്രീ യൂണിറ്റിലെ അംഗങ്ങള്‍ക്ക് വീടുകളില്‍ നിന്ന് സംഭരിക്കുന്ന ജൈവമാലിന്യങ്ങള്‍ കൂട്ടായി ഓരോ പ്രദേശത്തും ഇപ്രകാരം എയറോബിക് കമ്പോസ്റ്റ് നിര്‍മ്മിക്കുന്നതിലൂടെ 10,000 രൂപ മൂല്യമുള്ള ജൈവവളം ലഭിക്കുന്നതാണ്. ഒരു പ്ലാന്റ് നിറഞ്ഞുകഴിഞ്ഞാല്‍ അടുത്ത മറ്റൊരു പ്ലാന്റ് ഉപയോഗിക്കാം. ഭാരിച്ച ചെലവ് ഇല്ലാത്ത ഈ പ്ലാന്റില്‍നിന്ന്  ദുര്‍ഗന്ധമില്ലാത്തതാകയാള്‍ വഴിയോരങ്ങളില്‍ സ്ഥാപിക്കാന്‍ കഴിയുകയും ചെയ്യും. ഇപ്രകാരം ലഭിക്കുന്ന ജൈവവളം വരുമാനം മാത്രമല്ല ആ പ്രദേശത്തെ വീടുകള്‍ തോറും ഈ ജൈവവളം ഉപയോഗിച്ച്  ടെറസിലും മുറ്റത്തും പച്ചക്കറികളും മറ്റും കൃഷിചെയ്യുവാനും കഴിയും. ഗ്രീന്‍ ഗാരിസണ്‍ എന്ന സംഘടന ഇതിന്റെ പരിശീലനം നല്‍കി സഹായിക്കുന്നു.

ബയോഗ്യാസ് സ്ലറി ഡ്രയറിന്റെ സഹായത്താല്‍ സ്ലറിയിലെ ജലാംശം നീക്കം ചെയ്ത് മേല്‍ക്കൂരയുള്ള പ്ലാന്റില്‍ എയറോബിക് കമ്പോസ്റ്റാക്കി ഗുണനിലവാരമുള്ള ജൈവവളം നമുക്ക് തന്നെ നിര്‍മ്മിക്കുവാന്‍ കഴിയുന്നത് ഈര്‍പ്പരഹിതമായി സംഭരിക്കുകയും ചെയ്യാം. ഒരു കിലോഗ്രാം കമ്പോസ്റ്റില്‍ 13-17 ഗ്രാം വരെ നൈട്രജന്‍, 75-80 ഗ്രാം വരെ കാല്‍ഷ്യം, 6-8 ഗ്രാം വരെ ഫോസ്‌ഫറസ് മുതലായവ അടങ്ങിയിരിക്കുന്നു. പ്രൈമറി ന്യൂട്രിയന്‍സും, സെക്കന്‍ഡറി ന്യൂട്രിയന്‍സും, ട്രയിസ് എലിമെന്‍സും ആവശ്യത്തിന് ലഭ്യമാകയാല്‍ മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകമാത്രമല്ല സുസ്ഥിര കൃഷിയ്ക്ക് വഴിയൊരുക്കുകയും ചെയ്യും. സ്വയം ആവശ്യമില്ലാത്തവര്‍ക്ക് ഇത് വിപണനത്തിനും വഴിയൊരുക്കും. ഇത്തരത്തില്‍ ഉണങ്ങിപ്പൊടിഞ്ഞ ജൈവവളം തോട്ടങ്ങളിലെത്തിക്കാല്‍ കുറഞ്ഞ ലേബര്‍മതിയാകും. സ്ലറിയായി പമ്പ് ചെയ്താലും, ജൈവാവശിഷ്ടങ്ങള്‍ മണ്ണില്‍ നിക്ഷേപിച്ച് വളമാക്കി മാറ്റിയാലും ചെലവ് കൂടുകയും, പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുകയും ചെയ്യും. വീടു വീടാന്തരം ഇത്തരം പ്ലാന്റുകള്‍ സ്ഥാപിക്കുന്നതോടൊപ്പം നഗരങ്ങളില്‍ സീവേജ് മാലിന്യം കൂടി ഉള്‍പ്പെടുത്തി സമൂഹ ബയോഗ്യാസ് പ്ലാന്റുകളും, ബയോഗ്യാസ് സ്ലറി ഡ്രയറും പ്രവര്‍ത്തനക്ഷമമാകുന്നതോടെ നഗരത്തിലൂടെ ഒഴുകുന്ന നദികളും തോടുകളും മാലിന്യമുക്തമാകുകയും ദുര്‍ഗന്ധം പൂര്‍ണമായി മാറിക്കിട്ടുകയും ചെയ്യും.

വളരെ ചെലവ് കുറഞ്ഞ രീതിയില്‍ കോണ്‍ക്രീറ്റ് കട്ടകളുപയോഗിച്ചും പ്ലാന്റ് നിര്‍മ്മിക്കാം. 15" നീളമുള്ള 60  കട്ടകള്‍ കൊണ്ട് ഇപ്രകാരം ഒരു പ്ലാന്റ് നിര്‍മ്മിക്കാന്‍ സാധിക്കും. മേല്‍ക്കൂര നഗരങ്ങളിലും മറ്റും നീക്കം ചെയ്യുന്ന ഫ്ലക്സ് ഷീറ്റുകള്‍ കൊണ്ട് നിര്‍മ്മിക്കാം. ജി.ഐ ഷീറ്റാണ് ഉപയോഗിക്കുന്നതെങ്കില്‍ പതിനെട്ടടി നീളം വേണ്ടിവരും. കുടുബശ്രീ, ജനശ്രീ യൂണിറ്റുകള്‍ക്ക്  ഇത്തരം പ്ലാന്റുകള്‍ നിര്‍മ്മിച്ച് അനേകം വീടുകളില്‍ നിന്ന് സംഭരിക്കുന്ന ജൈവ മാലിന്യങ്ങള്‍ കമ്പോസ്റ്റാക്കി മാറ്റാം. കമ്പോസ്റ്റ് വില്‍ക്കുവാന്‍ വീടുകളില്‍ത്തന്നെ പച്ചക്കറി ധാരാളം കൃഷി ചെയ്യുന്നുണ്ട്. അവര്‍ക്ക് വില്‍ക്കുവാന്‍ സാധിക്കുകയും ചെയ്യും. ഇത്തരം കട്ടകള്‍ എടുത്തുമാറ്റാന്‍ കഴിയുന്നവയാകയാല്‍ ഒരു സ്ഥലത്തുനിന്ന് മാറ്റി മറ്റൊരു സ്ഥലത്തേക്ക് കേടുപാടുകളില്ലാതെ കൊണ്ടുപോകുവാനും സാധിക്കും. ചിരട്ടയും പച്ചിലയും ഇത്തരം പ്ലാന്റുകളില്‍ നിക്ഷേപിച്ചാല്‍ അത് കമ്പോസ്റ്റായി മാറുകയില്ല. പച്ചിലകള്‍ എയറോബിക് കമ്പോസ്റ്റ് പ്ലാന്റില്‍ നിക്ഷേപിക്കാന്‍ പാടില്ല.  ഉദാഹരണത്തിന് സദ്യഊണ് കഴിഞ്ഞ വാഴയില ഈ പ്ലാന്റില്‍ സംസ്കരിച്ചാല്‍ മൂന്നുമാസത്തിനുശേഷവും വാഴയിലയായിത്തന്നെ ലഭിക്കും. അതിനാല്‍ പച്ചിലകള്‍ ഉണക്കിയിടുന്നതാണ് ഉത്തമം. 
Few Links related with it:-

ബുധനാഴ്‌ച, ഒക്‌ടോബർ 03, 2012

ഭരണകൂടങ്ങള്‍ പരിസ്ഥിതി വിരുദ്ധമാകുന്നത് എന്തുകൊണ്ട്?

പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ക്ലോഡ് അല്‍വാരിസ് തിരുവനന്തപുരം പ്രസ് ക്ലബില്‍ നടത്തിയ എന്‍.നരേന്ദ്രന്‍ സ്മാരക പ്രഭാഷണത്തിന്റെ പരിഭാഷ.
 

ബുധനാഴ്‌ച, സെപ്റ്റംബർ 05, 2012

എമെര്‍ജിംഗ് കേരള കര്‍ഷകന്റെ കാഴ്ചപ്പാടില്‍

ആദ്യം നാം പരിഗണിക്കേണ്ടത് നമുക്ക് നാളിതുവരെ എന്തൊക്കെ പാളിച്ചകള്‍ പറ്റി, അവയെ എങ്ങിനെയൊക്കെത്തിരുത്താം, എന്നിട്ടാവട്ടെ പുതിയ പദ്ധതികള്‍ കൊണ്ടുവരുന്നതിനെപ്പറ്റി പഠനം നടത്താന്‍. ചുരുക്കിപ്പറഞ്ഞാല്‍ പഠനം നടത്താതെ നടപ്പിലാക്കിയ പല പദ്ധതികളും നമുക്ക് ദോഷമെ വരുത്തിവെച്ചിട്ടുള്ളു. ഒരുദാഹരണം ഞാനിവിടെ പറയാം.

തിരുവനന്തപുരം നഗരത്തിന് കുടിവെള്ളം കരമന നദിയില്‍ അരുവിക്കരയില്‍ അണ കെട്ടി ആ ജലം വെള്ളയമ്പലത്തെത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്തിരുന്നു. ഡാം വരെ ഒഴുകിയെത്തിയിരുന്ന ജലം മണ്ണിലെ ബാക്ടീരിയകളാല്‍ ശുദ്ധീകരിക്കപ്പെട്ടിരുന്നു എന്നുവേണം മനസിലാക്കാന്‍. റോഡുകളില്‍ പൊതു ടാപ്പുകളിലൂടെ സൌജന്യമായി കുടിവെള്ളം ലഭ്യമാക്കിയിരുന്നു. ഈ നാടിനെ രക്ഷിക്കാന്‍ കുപ്പിവെള്ള കച്ചവടം പ്രോത്സാഹിപ്പിക്കരുതായിരുന്നു. ഇന്നത്തെ അവസ്ഥയെക്കുറിച്ചാണെങ്കില്‍ പറയാന്‍ ഒത്തിരി ഉണ്ട്. വിളപ്പില്‍ശാല മാലിന്യ സംസ്കരണ പ്ലാന്റില്‍ നിന്ന് കരമനയാറ്റില്‍ ഒലിച്ചിറങ്ങുന്ന മലിനജലം (ജൈവേതര മാലിന്യങ്ങള്‍) മത്സ്യങ്ങളെ കൊന്നുകൊണ്ട് താഴേയ്ക്കൊഴുകുന്നു. ജനസംഖ്യാനുപാതികമായി ഡ്രയിനേജ് സിസ്റ്റം മെച്ചപ്പെടുത്താന്‍ കഴിയാത്തതിനാല്‍ ധാരാളം കക്കൂസ് വിസര്‍ജ്യം കിള്ളിയാറ്റിലും കരമനയാറ്റിലും എത്തിച്ചേരുന്നു. ഇവയെല്ലാം കൂടി താഴേയ്ക്ക് ഒഴുകുമ്പോള്‍ തിരുവല്ലത്തെ പിതൃക്കള്‍ക്ക് നിത്യശാന്തിക്കായി ബലിതര്‍പ്പണം നടത്തി മുങ്ങിഉയരുന്ന നദിയിലെ കറുത്ത ജലം എന്താണെന്ന് നാം മനസിലാക്കുന്നില്ല. ജല മലിനീകരണം പാപമാണ്. ഈ ജലം പല പമ്പുകളുപയോഗിച്ച് വീടുകളില്‍ കുടിവെള്ളമായെത്തുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഏറെയാണ്. സമരം ചെയ്ത വിളപ്പില്‍ശാലക്കാരെ പ.റ്റി.പി നഗറിലെ വി.ഐ.പികള്‍ പ്രശംസിക്കണം ഒരല്പം മാലിന്യം ഒഴിവായിക്കിട്ടിയതില്‍. ഒരുകാലത്ത് പാര്‍വ്വതി പുത്തനാറിലൂടെ ഒഴുകിയിരുന്നത് ശുദ്ധ ജലമായിരുന്നു. മോടി പിടിപ്പിക്കലിന്റെ ഭാഗമായി ഇരുവശവും കോണ്‍ക്രീറ്റ് ചെയ്ത് കല്ലുകെട്ടിയപ്പോള്‍ ജൈവേതരമാലിന്യങ്ങള്‍ക്കൊപ്പം ഇന്ന് ആ ജലവും മലിനപ്പെട്ടുകഴിഞ്ഞു. ജൈവമാലിന്യങ്ങളെ വലിച്ചെടുത്ത് ഫലം നല്‍കിയിരുന്ന തെങ്ങുകള്‍ ഇരു കരകളിലും ഉണ്ടായിരുന്നു. അപ്രകാരം ജലവും ശുദ്ധീകരിക്കപ്പെട്ടിരുന്നു.

ചാല, പാളയം മാര്‍ക്കറ്റുകളിലെയും റോഡ് തൂത്തു വാരുന്ന ചപ്പുചവറുകളുടെയും ലേഡുകള്‍ വലിയതുറ സീവേജ് ഫാമിലെത്തിച്ച് കമ്പോസ്റ്റുണ്ടാക്കി വിറ്റിരുന്നു. ഡ്രയിനേജ് സൌകര്യമില്ലാതിരുന്ന സ്ഥലങ്ങളില്‍ നിന്ന് തൊഴിലാളികളുടെ സഹായത്താല്‍ വിസര്‍ജ്യം കാളവണ്ടികളില്‍ സീവേജ്ഫാമില്‍ എത്തിച്ചിരുന്നു. മരച്ചീനികൃഷിക്കായി പച്ചയായ വിസര്‍ജ്യം കാളവണ്ടികളില്‍ കഗൃഷിയിടങ്ങളിലും എത്തിച്ചിരുന്നു. അന്ന് തിരുവനന്തപുരം നഗരത്തിന് ഇന്ത്യയില്‍ ശുചിത്വത്തിന് ഒന്നാം സ്ഥാനവുമുണ്ടായിരുന്നു. വിമാനത്താവളവികസനം ചപ്പുചവറുകളെ വിളപ്പില്‍ശാലയിലെത്തിച്ചു ജൈവേതരമാലിന്യ കൂമ്പാരത്തോടെ. വലിയതുറയുടെ അവസ്ഥ പരിതാപകരമായി മാറി. ജൈവമാലിന്യങ്ങള്‍ മാത്രമായിരുന്നുവെങ്കില്‍ വലിയതുറ സീവേജ് ഫാമിലെ വിസര്‍ജ്യത്തെ കട്ടിരൂപത്തിലാക്കി കൂട്ടിക്കലര്‍ത്തി വിളപ്പില്‍ശാലയില്‍ മെച്ചപ്പെട്ട കമ്പോസ്റ്റ് ലാഭകരമായി നിര്‍മ്മിക്കാമായിരുന്നു പരിസ്ഥിതി മലിനപ്പെടുത്താതെ. നഗരവാസികള്‍ വലിച്ചെറിയുന്ന ജൈവേതരമാലിന്യങ്ങള്‍ക്കൊപ്പം ജൈവമാലിന്യവും പാഴാവുന്നു. ജൈവേതരമാലിന്യങ്ങള്‍ സംഭരിക്കാനൊരു സംവിധാനമാണ് കണ്ടെത്തേണ്ടിയിരുന്നത്. ആദ്യം വേണ്ടത് ഇത്തരം തിരുത്തേണ്ട വിഷയങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള വികസനമാണ്. പൊതുജന പങ്കാളിത്തം ഇക്കാര്യത്തില്‍ ഉറപ്പാക്കാന്‍ കഴിയുമെന്നിരിക്കെ അത് പരിഗണിക്കാതെ എന്ത് വികസനം?

ഉറവിടത്തില്‍ത്തന്നെ മാലിന്യ സംസ്കരണം നടത്തി വികേന്ദ്രീകൃത സംവിധാനത്തിലൂടെ ഒരു നാടിനെ രക്ഷിക്കാം. കമ്പോസ്റ്റ് ഉപയോഗിച്ച് ഗ്രീന്‍ കേരളയെ ഗ്രീനായി നിലനിറുത്താം. ഇല്ലെങ്കില്‍ ഇറാക്കിന്റെ അവസ്ഥ നമുക്കും വിദൂരത്തിലല്ല എന്നതാണ് സത്യം. പരിസര ശുചീകരണത്തിലൂടെ മണ്ണില്‍ ആഴ്ന്നിറങ്ങുന്ന ഓരോ തുള്ളി ജലവും കുടിക്കാന്‍ യോഗ്യമാക്കാം.

നാളിതുവരെ മാറി മാറി കേരളം ഭരിച്ചവര്‍ പ്രകൃതിയെ മറന്നു. പഞ്ചഭൂതങ്ങളെ നശിപ്പിക്കുവാനുതകുന്ന പലതരം വികസനങ്ങള്‍ പ്രാവര്‍ത്തികമാക്കി. ഇരുപത്തിഒന്‍പത് വര്‍ഷങ്ങള്‍ കൊണ്ട് ശമ്പളവും പെന്‍ഷനും ഇരുപത്തിയഞ്ചിരട്ടിയായി. കൈക്കൂലി നില്‍കാതെ സാധാരണക്കാരന് മിക്കവാറും ഓഫീസുകളില്‍നിന്നും നീതി ലഭിക്കാത്ത അവസ്ഥ. അന്നും ഇന്നും ഏറെ ശത്രുത കര്‍ഷകരോട് തന്നെ. നെല്‍പ്പാടങ്ങള്‍ നികരുവാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ആരും ശബ്ദിക്കുന്നില്ല. ഒരുകാലത്ത് സമ്പന്നമായിരുന്ന നെല്‍പ്പാടങ്ങള്‍ കര്‍ഷകന് നല്‍കിയിരുന്നത് നല്ലൊരു ലാഭമായിരുന്നു. വിവാഹ കമ്പോളത്തില്‍ നെല്‍ക്കര്‍ഷകന് നല്ല ഡിമാന്റായിരുന്നു. ഇന്ന് നെല്‍കൃഷി മാറ്റി മറ്റ് മാര്‍ഗങ്ങള്‍ തേടുന്ന കര്‍ഷകരെ നിയമം മൂലം തടയിടുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന എസ്സെന്‍ഷ്യല്‍ കമോഡിറ്റീസിന്റെ വര്‍ദ്ധനവിനാനുപാതികമായി കാര്‍ഷികോത്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിക്കുന്നില്ല എന്ന് ആരും പറയില്ല. അത്തരം ഒരു വര്‍ദ്ധന നെല്‍ക്കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നെങ്കില്‍ ഒരു നെല്‍പ്പാടവും നികരില്ലായിരുന്നു. കാര്‍ഷികോത്പന്ന വില കൂടി എന്ന് പറഞ്ഞ് കര്‍കരെക്കൊണ്ടുപോലും സമരം ചെയ്യിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ കര്‍ഷകര്‍ക്ക് കൃഷിയില്‍ നിന്നും ന്യായമായ വരുമാനം ലഭിച്ചാല്‍ മാത്രമെ അവര്‍ക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂ. അവരും ടിവിയും ഫ്രിഡ്ജും, ബൈക്കും, കമ്പ്യൂട്ടറും ഉപയോഗിക്കാന്‍ പാടില്ലെന്നാണോ? ഇനി ഭക്ഷ്യവിളകളെ ഇല്ലായ്മചെയ്ത് റബ്ബര്‍കൃഷിയിലേയ്ക്ക് മാറിയ കര്‍ഷകരെ ശത്രുവായി കാണാം. ഭൂ പരിഷ്കരണം ഭക്ഷ്യവിളകള്‍ക്ക് വിസ്തൃതിയില്‍ നിയന്ത്രണം കൊണ്ടുവന്നപ്പോള്‍ തോട്ടങ്ങളെ ഒഴിവാക്കി. അത്തരം തോട്ടങ്ങള്‍ ഏറിയ പങ്കും സര്‍ക്കാര്‍ വനഭൂമിയാണെന്നാണ് എന്റെ അറിവ്.
റബ്ബറിന്റെ വില വര്‍ഷങ്ങളോളം ഉയര്‍ന്നിരിക്കുകയും കര്‍ഷകര്‍ സ്വമേധയാ മറ്റുവിളകളെ മാറ്റി റബ്ബര്‍കൃഷിയിലേയ്ക്ക് തിരിയുകയും ചെയ്തപ്പോള്‍ ഇതിനെ നിയന്ത്രിക്കുന്ന റബ്ബര്‍ ബോര്‍ഡ് എന്താണ് ചെയ്തത്? മാധ്യമങ്ങളിലൂടെ കള്ളക്കണക്കുകള്‍ പ്രചരിപ്പിച്ചു.  തെളിവ് ഇതാണ്. [ https://sites.google.com/a/keralafarmeronline.com/missing/ml ] റബ്ബറിന് ഉയര്‍ന്ന വില ലഭിക്കുന്നതുകാരണം ആവര്‍ത്തനകൃഷിയില്‍ കുറവുണ്ടായി എന്ന് കള്ളം പറഞ്ഞു. ഇനി നമുക്ക് കാണാന്‍ കഴിയുക റബ്ബറിന്റെ വിലയിടിവും ടാപ്പ് ചെയ്യാത്ത തോട്ടങ്ങളുമാണ്. ദീര്‍ഘവീക്ഷണമില്ലാതെ മറ്റ് ഭക്ഷ്യവിളകളുടെ വിലയിടിച്ച് റബ്ബര്‍വില ഉയര്‍ത്തി കേരള ജനതയെ വഞ്ചിച്ചു. ഇന്ന് കാര്‍ഷികോത്പന്നങ്ങള്‍ക്ക് വില കൂടിപ്പോയി എന്നു പറയുന്നവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വാങ്ങുന്ന ശമ്പളത്തിന് ആനുപാതികമായി വര്‍ദ്ധനവുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. ശമ്പളത്തന് ആനുപാതികമായി തൊഴിലാളിവേതനവും വര്‍ദ്ധിച്ചു. കര്‍ഷക തൊഴിലാളികളുടെ തൊഴിലവസരങ്ങളും നഷ്ടമായി. ഇതിനെല്ലാറ്റിനും ഒരേ ഒരു പരിഹാരം പഞ്ചഭൂതങ്ങളെ തിരിച്ചറിഞ്ഞ് പരിസ്ഥിതി മലിനീകരണം ഒഴിവാക്കണം. പക്ഷിമൃഗാദികളും, സസ്യലതാദികളും കുറയുമ്പോള്‍ വര്‍ദ്ധിക്കുന്ന മനുഷ്യര്‍ പ്രതിദിനം ഭക്ഷിക്കുന്ന 1250 ഗ്രാം ഭക്ഷണം മലമൂത്ര വിസര്‍ജ്യമായി ജൈവ പുന ചംക്രമണത്തിനായി മണ്ണിന് നല്‍കണം.  ഇല്ലെങ്കില്‍ ഇപ്പോള്‍ത്തന്നെ മലിനീമസമായ നമ്മുടെ ജല സ്രോതസിലെ ജലം കുടിക്കുവാന്‍ യോഗ്യമായിരിക്കില്ല. കോളിഫാം ബാക്ടീരിയയ്ക്ക് ഈര്‍പ്പത്തില്‍ പെറ്റ് പെരുകുവാനുള്ള ശേഷിയുണ്ട്. അതിനാല്‍ ഓരോ മനുഷ്യനും അവര്‍ ഉത്പാദിപ്പിക്കുന്ന ജൈവ മാലിന്യങ്ങള്‍ സംസ്കരിച്ച് വിസര്‍ജ്യം ഉള്‍പ്പെടെ കമ്പോസ്റ്റാക്കി ടെറസ്, യാര്‍ഡ്, തോട്ട കൃഷികള്‍ മെച്ചപ്പെടുത്താം. ആരോഗ്യ ദായകമായ ഭക്ഷണം കഴിക്കാം. മിച്ചം വരുന്നവ ഉയര്‍ന്ന വിലയ്ക് മറ്റുള്ളവര്‍ക്ക് നല്‍കാം.

നാളികേരകര്‍ഷകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഏറെയാണ്. ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത രോഗങ്ങള്‍ പടരുകയും തെങ്ങുകയറ്റക്കാരുടെ അഭാവവും ഉയര്‍ന്ന കൂലിയും അതിമൊരു നഷ്ടകൃഷിയാക്കി മാറ്റി. ഒരു കാലത്ത് പാംഓയിലിനേക്കാള്‍ ഇരട്ടിയില്‍ക്കൂടുതല്‍ വിലയുണ്ടായിരുന്ന വെളിച്ചെണ്ണ പല അവസരങ്ങളിലും പാംഓയിലിനേക്കാള്‍ താഴെയായ അവസ്ഥയാണു് ഉണ്ടായിട്ടുള്ളത്.


നമ്മുടെ വീടും പരിസരവും ശുചിത്വമുള്ളതാക്കുവാന്‍ കളനാശിനികളും കീടനാശിനികളും മറ്റും ഉപയോഗിക്കാതിരിക്കുക. സസ്യഭുക്കുകളായ കീടങ്ങളെ ഭക്ഷിക്കുവാന്‍ കഴിവുള്ള മാംസഭുക്കുകളായ മിത്രകീടങ്ങളെ നശിപ്പിക്കാതിരിക്കുക. മണ്ണിരകള്‍ മണ്ണില്‍ ലഭ്യമാകണമെങ്കില്‍ അതിന് നാം വഴിയൊരുക്കണം. സോപ്പു കലര്‍ന്ന കുളിമുറിയിലെ ജലം ഒഴിവാക്കി കക്കൂസ് വിസര്‍ജ്യവും കൂടി ഉള്‍പ്പെടുത്തി ബയോഗ്യാസ് പ്ലാന്റുകള്‍ നിര്‍മ്മിച്ച് അതിലൂടെ ലഭിക്കുന്ന സ്ലറിയെ കട്ടിരൂപത്തിലാക്കി തുമ്പൂര്‍മൂഴി മോഡല്‍ എയറോബിക് ടെക്നിക്സിലൂടെ [ http://entegraamam.blogspot.in/2012/05/costeffective-aerobic-composting.html ] കമ്പോസ്റ്റാക്കി മാറ്റാം. അതിലൂടെ കോളിഫാം ബാക്ടീരിയ നിര്‍വ്വീര്യമാക്കാം, മീഥൈന്‍ വാകതം കത്തിച്ച് പാചക വാതകം, വൈദ്യതി ഉത്പാദനം, വാഹനം ഓടിക്കാനുള്ള ഇന്ധനം എന്നിവയായി മാറ്റാം. കിണറുകള്‍ കുഴിച്ച് ആ ജലം കുടിക്കുവാന്‍ യോഗ്യമാണെന്ന് ഉറപ്പു വരുത്തുകയും താഴ്ച കുറഞ്ഞ മറ്റൊരു കിണറ്റില്‍ താഴെയറ്റത്ത് കരി, മണല്‍ മുതലായവ ഇട്ട് മഴവെള്ളം സംഭരിച്ചാല്‍ കിണറ്റിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന ജലം ബാക്ടീരിയകളുടെ സഹായത്താല്‍ പ്യൂരിഫൈ ചെയ്യപ്പെടും. ഇതിലൂടെ ജലവിതരണത്തിനായി റോഡുകള്‍ കുളം തോണ്ടുന്നത് അവസാനിപ്പിക്കാം, ജലം പമ്പുചെയ്യുന്ന വൈദ്യുതിയുടെ അമിത ഉപയോഗം കുറയ്കാകം, ആരോഗ്യ ദായകമായ വെള്ളം ലഭ്യമാക്കാം മുതലായവ വലിയ നേട്ടങ്ങള്‍ തന്നെയാണ്.
Related Sites: Emerging Kerala | KELIKOTTU | പടവന്റെ പുറപ്പാട് | തിരയും ചുഴിയും | കേരള ശാസ്ത്ര.... | People's Forum... | FB Notes |